IndiaNEWS

‘അന്നഭാഗ്യ’ പിന്നെയാകാമെന്ന് കേന്ദ്രം; കര്‍ണാടക സര്‍ക്കാരിന്റെ 10 കിലോ അരി വാഗ്ദാനം ഉടന്‍ നടപ്പാകില്ല

ബംഗളൂരു: കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ അരി തരില്ലെന്ന് വ്യക്തമാക്കിയതോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ‘അന്നഭാഗ്യ’ പദ്ധതി അനിശ്ചിതത്വത്തില്‍. നേരത്തേ പ്രഖ്യാപിച്ചത് പോലെ ജൂലൈ 1-ന് പദ്ധതി തുടങ്ങാനാകില്ലെന്ന് ഉറപ്പായി. ഒരു മാസം വൈകിയിട്ടാണെങ്കിലും പദ്ധതി നടപ്പാക്കുമെന്നാണ് മന്ത്രിമാര്‍ ഉറപ്പ് നല്‍കുന്നത്. ബിപിഎല്‍ കുടുംബങ്ങളിലെ ഓരോ അംഗങ്ങള്‍ക്കും പത്ത് കിലോ വീതം അരി ഉറപ്പ് നല്‍കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ വമ്പന്‍ വാഗ്ദാനം. തെരഞ്ഞെടുപ്പില്‍ നഗരങ്ങളിലെ പിന്നാക്കമേഖലകളില്‍ നിന്നടക്കം കോണ്‍ഗ്രസിന് വന്‍ പിന്തുണ കിട്ടിയ വാഗ്ദാനമായിരുന്നു ഇത്.

കേന്ദ്രത്തിന്റെ അഞ്ച് കിലോയ്ക്ക് പുറമേ സംസ്ഥാനസര്‍ക്കാരിന്റെ വക 5 കിലോ എന്ന വാഗ്ദാനം നടപ്പാക്കാന്‍ പ്രതിമാസം 4.45 ലക്ഷം മെട്രിക് ടണ്‍ അരി വേണം. പതിനായിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് വാങ്ങുന്നതും സ്വന്തമായി ഉത്പാദിപ്പിക്കുന്നതും ചേര്‍ത്ത് കര്‍ണാടകയ്ക്ക് ഇപ്പോള്‍ 2.17 ലക്ഷം മെട്രിക് ടണ്‍ അരി കിട്ടുന്നുണ്ട്. ഇതില്‍ കൂടുതല്‍ ഒരു വിഹിതം പോലും തരാന്‍ കഴിയില്ലെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയല്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി കെ.എച്ച് മുനിയപ്പയെ അറിയിച്ചത്. ഇതോടെ ബാക്കി 2.28 ലക്ഷം മെട്രിക് ടണ്‍ അരി എവിടെ നിന്ന് വാങ്ങുമെന്നറിയാതെ നട്ടം തിരിയുകയാണ് സര്‍ക്കാര്‍. ഇതോടെ ജൂലൈ 1-ന് പദ്ധതി നടപ്പാക്കാനാകില്ലെന്ന് ഉറപ്പായി.

Signature-ad

ഛത്തീസ്ഗഢ്, പഞ്ചാബ്, ആന്ധ്ര, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് അരി വാങ്ങാന്‍ ആലോചിച്ച കര്‍ണാടക സര്‍ക്കാരിന്, ഗതാഗതച്ചെലവ് അടക്കം ചേര്‍ത്ത് അവര്‍ ചോദിക്കുന്ന വലിയ വില താങ്ങാനാകില്ലെന്നുറപ്പാണ്. ഇതോടെ ഭക്ഷ്യമേഖലയിലെ കേന്ദ്ര ഏജന്‍സികളായ കേന്ദ്രീയ ഭണ്ഡാര്‍, ഉപഭോക്തൃസഹകരണ ഫെഡറേഷന്‍, നാഫെഡ് എന്നിവിടങ്ങളില്‍ നിന്ന് അരി വാങ്ങാനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കിലോയ്ക്ക് 38 മുതല്‍ 40 രൂപ വരെ നല്‍കേണ്ടി വരും. തുടര്‍മാസങ്ങളില്‍ സ്റ്റോക്ക് കിട്ടുമെന്ന് ഉറപ്പുമില്ല. എന്നാല്‍, കേന്ദ്ര ഭക്ഷ്യ ഏജന്‍സികള്‍ക്ക് കിലോയ്ക്ക് പരമാവധി 35 രൂപയ്ക്ക് അരി തരാനാകും. ഈ സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. അരി തരാനാകില്ലെന്ന് കേന്ദ്രം പറഞ്ഞതോടെ, അന്നഭാഗ്യയെ അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം രംഗത്ത് വന്നിരുന്നു.

Back to top button
error: