KeralaNEWS

കായംകുളത്ത് ‘കലിംഗ’ ബിരുദധാരികള്‍ അനവധി; പരാതിയില്ലാത്തതിനാല്‍ കേസെടുക്കാതെ പോലീസ്

ആലപ്പുഴ: വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് അറസ്റ്റിലായതോടെ കായംകുളത്ത് മറ്റുചില ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ നേതാക്കളെക്കുറിച്ചും ആക്ഷേപം. സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ കലിംഗ സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തവരെക്കുറിച്ചുള്ള സൂചനകള്‍ എതിര്‍ചേരി പുറത്തുവിടുന്നുണ്ട്. നിഖില്‍ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച കാലത്ത് തന്നെയാണ് ഇവര്‍ പലരും കലിംഗയില്‍നിന്ന് ബിരുദധാരികളായത്.

കുറച്ചുദിവസം മുന്‍പുവരെ ഇത്തരം പ്രോഫൈലുകള്‍ പുറത്തുകാണിക്കാന്‍ കായംകുളത്തെ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കു കാര്യമായ മടിയില്ലായിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി. പലരും പ്രൊഫൈലുകള്‍ എഡിറ്റ് ചെയ്തുകഴിഞ്ഞു. പിടിയിലായ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് കലിംഗബിരുദം സ്വന്തമാക്കിയ കാലത്തു തന്നെയാണ് ഇവരില്‍ പലരും എല്‍എല്‍ബിയും ഡിഗ്രിയും ബിരുദാനന്തരബിരുദവും സ്വന്തമാക്കിയത്. ചിലര്‍ക്ക് പാര്‍ട്ടിനിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകള്‍ അടക്കമുള്ളവയില്‍ ജോലിയുമുണ്ട്. കായംകുളത്ത് പലരും നിഖിലിനെപ്പോലെ പണം നല്‍കി കലിംഗയില്‍ നിന്ന് ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. നിഖിലിന് വ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയ അബിന്‍ സി രാജ് മുഖേനയാണോ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചത് എന്ന സംശയമുണ്ടെങ്കിലും പരാതികള്‍ ഇല്ലാത്തതിനാല്‍ പൊലീസിന്റെ അന്വേഷണം ആ വഴിക്ക് നീങ്ങിയിട്ടില്ല.

Signature-ad

മുന്‍ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ നേതാക്കളായ ചിലരുടെ നിയമബിരുദ സര്‍ട്ടിഫിക്കറ്റിനെച്ചൊല്ലി ഇപ്പോള്‍ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. വിദേശത്ത് ജോലിക്ക് പോയ ചിലര്‍ കലിംഗയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയവരാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘത്തില്‍ നിന്ന് കായംകുളത്തും പരിസരത്തുമുള്ള നിരവധിപേര്‍ ബിരുദസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചിട്ടുണ്ടെന്ന് സിപിഎമ്മിന്റെ പ്രാദേശിക സൈബര്‍ ഗ്രൂപ്പുകളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. വ്യാജസര്‍ട്ടിഫിക്കറ്റു നല്‍കി ചതിച്ചുവെന്ന് നിഖില്‍ തോമസ് പറയുന്ന മുന്‍ എസ്എഫ്‌ഐ നേതാവ് അബിന്‍ സി രാജിനെ ചോദ്യം ചെയ്യുമ്പോള്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകും. വ്യാജ സര്‍ട്ടിഫിക്കറ്റ് കണ്ടെത്താന്‍ സര്‍വകലാശാലകളില്‍ കാര്യമായ സംവിധാനമില്ലാത്തതാണ് പലപ്പോഴും തട്ടിപ്പുകാര്‍ക്ക് തുണയാകുന്നത്.

Back to top button
error: