CrimeNEWS

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജം; യുവാവിനെ കോടതി വെറുതേവിട്ടു

മലപ്പുറം: യുവാവിനെതിരെ വീട്ടമ്മ നല്‍കിയ ലൈംഗികപീഡന പരാതി വ്യാജമെന്ന് കോടതി കണ്ടെത്തി. പരാതി വ്യാജമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പ്രതിയായ യുവാവിനെ മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (രണ്ട്) വെറുതേ വിട്ടു. മലപ്പുറത്താണ് സംഭവം.

എടവണ്ണ പന്നിപ്പാറ സ്വദേശി മുഹമ്മദ് അഷ്‌റഫിനെയാണ് (30) ജഡ്ജി എസ്. രശ്മി വെറുതേ വിട്ടത്. പരാതിക്കാരി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. എടവണ്ണ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. 14 സാക്ഷികളെയും 17 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

2022 ല്‍ ഭര്‍ത്താവുമായി പിണങ്ങിയ വീട്ടമ്മ ഭര്‍ത്താവിനെതിരേ മലപ്പുറം കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ പരാതിയില്‍ ഭര്‍ത്താവ് തന്നെ വ്യാജമായി പീഡനപരാതി നല്‍കാന്‍ നിര്‍ബന്ധിച്ചതായി പരാമര്‍ശിച്ചിരുന്നു. ഈ പരാതിയുടെ പകര്‍പ്പ് മുഹമ്മദ് അഷറഫിന്റെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കി

വീടുപണിയുമായി ബന്ധപ്പെട്ട് അഷറഫിന് വീട്ടമ്മ പണം നല്‍കാത്തതിനെ തുടര്‍ന്ന് നേരത്തെ കേസുണ്ടായിരുന്നു. ഇതിന്റെ വിശദാംശങ്ങളും അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് വിസ്താരത്തിനിടെ പരാതി വ്യാജമാണന്ന് വീട്ടമ്മ കോടതിയില്‍ സമ്മതിക്കുകയായിരുന്നു.

Back to top button
error: