KeralaNEWS

കമ്പം ടൗണില്‍ അരിക്കൊമ്പന്റെ അഴിഞ്ഞാട്ടം; അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു, ഒരാള്‍ക്ക് വീണ് പരിക്ക്

കമ്പം (തമിഴ്നാട്): ചിന്നക്കനാലില്‍നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ കമ്പം ടൗണില്‍. അഞ്ച് വാഹനങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തു. ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. ലോവര്‍ ക്യാമ്പില്‍നിന്ന് കമ്പം ടൗണിലേക്ക് നീങ്ങുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിലവില്‍ നേരത്തേ വിഹരിച്ചിരുന്ന ചിന്നക്കനാല്‍ ഭാഗത്തേക്കായാണ് അരിക്കൊമ്പന്‍ നീങ്ങുന്നത് എന്നാണ് പറയപ്പെടുന്നത്. കമ്പത്തുനിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റര്‍ ദൂരമാണുള്ളത്.

ആന വരുന്നതുകണ്ട് വാഹനത്തില്‍നിന്ന് ഇറങ്ങി ഓടിയ ആള്‍ക്കാണ് വീണു പരിക്കേറ്റത്. കഴിഞ്ഞ ദിവസം വനമേഖലയിലായിരുന്നഅരിക്കൊമ്പന്‍ ഇന്ന് കാര്‍ഷിക മേഖലയും കടന്നാണ് കമ്പം ടൗണിലെത്തിയത്. ഇതോടെ തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. ദേശീയപാത മുറിച്ചുകടന്നാണ് അരിക്കൊമ്പന്‍ കാര്‍ഷിക മേഖലയിലെത്തിയത്. ഇനി ഒരു ദേശീയപാത കൂടി മുറിച്ചുകടന്നാല്‍ ചിന്നക്കനാലിന് വളരെ അടുത്തെത്തും.

കമ്പം ടൗണിലെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലൂടെയാണ് അരിക്കൊമ്പന്‍ നീങ്ങുന്നത്. ആനയെ നഗരപ്രദേശത്തുനിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ തമിഴ്‌നാട് വനംവകുപ്പ് ഊര്‍ജിതമാക്കി. ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രിയില്‍ ദീര്‍ഘദൂരം സഞ്ചരിച്ചാണ് അരിക്കൊമ്പന്‍ ജനവാസ മേഖലയിലെത്തിയത്.

Back to top button
error: