CrimeNEWS

രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി ‘ഹണി ട്രാപ്പില്‍’ കുടുക്കി രണ്ടു ലക്ഷം തട്ടി; 65 വയസുകാരനെ ചതിച്ചത് 43 വയസുകാരി

മലപ്പുറം: പെരിന്തല്‍മണ്ണ ആലിപ്പറമ്പിലെ 65 വയസുകാരനെ ഹണി ട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം രൂപ തട്ടിയതായി പരാതി. ചതിച്ചത് 43 വയസുകാരിയായ സ്ത്രീയെന്നും പരാതിക്കാരന്‍ പറയുന്നു. രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി അഞ്ച് പുരുഷന്‍മാര്‍ ചേര്‍ന്നു മൊബൈലില്‍ വീഡിയോയെടുത്തു. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണംവാങ്ങുകയായിരുന്നുവെന്നും പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതിയില്‍ പെരിന്തല്‍മണ്ണ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. പ്രതിയായ സ്ത്രീ അവരുടെ ഫോണില്‍ നിന്നു കഴിഞ്ഞ മാര്‍ച്ച് 18ന് രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മുറ്റത്തെത്തിയപ്പോള്‍ അഞ്ച് പുരുഷന്‍മാര്‍ ചേര്‍ന്നു മൊബൈലില്‍ വീഡിയോ എടുക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഘം ആശ്യപ്പെട്ടതു പ്രകാരം മാര്‍ച്ച് 20 ന് രണ്ടു ലക്ഷം രൂപ നല്‍കിയെന്നും പരാതിയില്‍ പറയുന്നു.

നേരത്തെ സമാനമായി ഹണിട്രാപ്പില്‍ കുടുക്കി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും തട്ടിയെടുത്ത കേസ് ചങ്ങരംകുളം പോലീസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഹണിട്രാപ്പില്‍ കുടുക്കി വ്യാപാരിയെ തട്ടികൊണ്ട് പോയി മര്‍ദിച്ച് ആഡംബര കാറും സ്വര്‍ണവും അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കളുമാണ് സംഘം തട്ടിയെടുത്തത്. കാര്‍ നേരത്തെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു.

14 ഓളം പ്രതികളാണ് കേസിലുണ്ടായിരുന്നത്. ചാലിശ്ശേരി സ്വദേശിയായ അടയ്ക്ക വ്യാപാരിയെ സീരിയലില്‍ അഭിനയിപ്പിക്കാം എന്നു വിശ്വസിപ്പിച്ച് അണ്ണക്കംപാട്ടെ ലോഡ്ജില്‍ എത്തിച്ച ശേഷം ആഡംബര കാര്‍, ശരീരത്തില്‍ അണിഞ്ഞിരുന്ന സ്വര്‍ണം, പണം, വിലകൂടിയ വാച്ച് ഉള്‍പ്പെടെയുള്ളവ കവരുകയായിരുന്നുവെന്നായിരുന്നു ആദ്യം പോലീസ് കരുതിയിരുന്നത്. തുടരന്വേഷണത്തിലാണ് സംഭവം ഹണി ട്രാപ്പാണെന്ന് വ്യക്തമായത്. ഒളിസങ്കേതത്തിലെത്തിച്ചു പാര്‍പ്പിച്ച ശേഷം ദിവസങ്ങള്‍ക്കുശേഷം വാഹനത്തില്‍ ചങ്ങരംകുളത്ത് തിരികെ എത്തിച്ച് വഴിയരികില്‍ ഇറക്കിവിടുകയായിരുന്നു.

Back to top button
error: