എന്തുകൊണ്ടാണ് ടി.വി.കെയുടെ ധവളപത്രം മുഖ്യമന്ത്രി വിജയിക്ക് മുന്നറിയിപ്പായി മാറുക? വരുമാനത്തില്‍ വേണ്ടത് 52 ശതമാനം വര്‍ധന; സ്റ്റാലിനും ഇറക്കി ധവളപത്രം; കടം ഇരട്ടിയായത് മിച്ചം; ജനം ക്ഷമ കാണിക്കണമെന്ന് വിജയ് പറഞ്ഞത് മുന്‍കൂര്‍ ജാമ്യം?
തമിഴ്നാട് ഊര്‍ജ്ജ വകുപ്പിന്റെ ഉത്തരവ് പ്രകാരം, ടി.വി.കെ.യുടെ ഈ തിരഞ്ഞെടുപ്പ് വാഗ്ദാനം സര്‍ക്കാരിന് പ്രതിവര്‍ഷം 1,730 കോടി രൂപയുടെ ചിലവ് വരുത്തും. സംസ്ഥാന ഖജനാവിന് പ്രതിവര്‍ഷം ഏകദേശം 1 ലക്ഷം കോടി രൂപയോളം ചിലവ് വരുന്ന മറ്റ് പല വാഗ്ദാനങ്ങളും വിജയ് നല്‍കിയിട്ടുണ്ട്.

തമിഴ്നാടിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്നായിരുന്നു തമിഴക വെട്രി കഴകം തലവന്‍ സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം പറഞ്ഞത്. മുന്‍ ഡിഎംകെ സര്‍ക്കാരിനെ വേദിയില്‍വച്ചു രൂക്ഷമായി വിമര്‍ശിച്ച വിജയ്, തമിഴ്നാടിനെ 10 ലക്ഷം കോടി രൂപയുടെ കടക്കെണിയിലാക്കിയെന്നും വിമര്‍ശിച്ചു.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് രണ്ട് മാസത്തിലൊരിക്കല്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്കുന്ന ഭരണഘടനാ ഉത്തരവില്‍ അദ്ദേഹം ആ വേദിയില്‍ വെച്ച് തന്നെ ഒപ്പുവയ്ക്കുകയും ചെയ്തു. സാമ്പത്തിക ദുരുപയോഗത്തിന്റെ പേരില്‍ ഡിഎംകെ സഖ്യത്തെ മുഖ്യമന്ത്രി വിജയ് കുറ്റപ്പെടുത്തിയെങ്കിലും, വരുമാന മാര്‍ഗങ്ങള്‍ വികസിപ്പിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ പദ്ധതികള്‍ ഖജനാവിന് വലിയൊരു ബാധ്യതയായി മാറിയേക്കാം.
ഉദാഹരണത്തിന്, വിജയ് ഒപ്പുവെച്ച സൗജന്യ വൈദ്യുതി പദ്ധതി തന്നെ എടുക്കാം.
തമിഴ്നാട് ഊര്‍ജ്ജ വകുപ്പിന്റെ ഉത്തരവ് പ്രകാരം, ടി.വി.കെ.യുടെ ഈ തിരഞ്ഞെടുപ്പ് വാഗ്ദാനം സര്‍ക്കാരിന് പ്രതിവര്‍ഷം 1,730 കോടി രൂപയുടെ ചിലവ് വരുത്തും. സംസ്ഥാന ഖജനാവിന് പ്രതിവര്‍ഷം ഏകദേശം 1 ലക്ഷം കോടി രൂപയോളം ചിലവ് വരുന്ന മറ്റ് പല വാഗ്ദാനങ്ങളും വിജയ് നല്‍കിയിട്ടുണ്ട്. നല്ല വളര്‍ച്ചയുള്ള ഒരു സംസ്ഥാനം സാമ്പത്തിക തകര്‍ച്ചയിലേക്ക് പോകാതിരിക്കാന്‍ ആവശ്യമായ സുരക്ഷാ വേലികള്‍ തീര്‍ക്കേണ്ട വിജയ്ക്ക്, ടി.വി.കെ.യുടെ ധവളപത്രം തന്നെയായിരിക്കും ഏറ്റവും വലിയ മുന്നറിയിപ്പ് എന്നാണ് പല സാമ്പത്തിക വിദഗ്ധരും വിശ്വസിക്കുന്നത്.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വളരെ വലുതാണ്. വീട്ടമ്മമാരായ സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ, തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് 4,000 രൂപ, ഡിപ്ലോമയുള്ളവര്‍ക്ക് 2,500 രൂപ എന്നിങ്ങനെയുള്ള നേരിട്ടുള്ള പണമിടപാടുകള്‍ വിജയ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവ കൂടാതെ, എല്ലാ വീടുകള്‍ക്കും വര്‍ഷത്തില്‍ ആറ് സൗജന്യ എല്‍.പി.ജി സിലിണ്ടറുകള്‍, സ്കൂള്‍ കൊഴിഞ്ഞുപോക്ക് തടയാന്‍ പ്രതിവര്‍ഷം 15,000 രൂപ, വിവാഹ സഹായമായി സ്വര്‍ണവും സാരിയും, പുതിയ സ്റ്റാര്‍ട്ടപ്പ് വായ്പയായി 5 ലക്ഷം രൂപ, ബിസിനസ് ആരംഭിക്കുന്നതിനുള്ള വായ്പയായി 25 ലക്ഷം രൂപ എന്നിവയും ടി.വി.കെ ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍, ബഡ്ജറ്റ് കണക്കുകളെ അടിസ്ഥാനമാക്കി ‘ദി ഇന്ത്യന്‍ എക്സ്പ്രസ്’ നടത്തിയ വിശകലനമനുസരിച്ച്, 2025-26 ല്‍ മുന്‍ ഡി.എം.കെ സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ക്കും സബ്സിഡികള്‍ക്കുമായി ചിലവഴിച്ച 65,000 കോടി രൂപയേക്കാള്‍ 52 ശതമാനത്തിലധികം വര്‍ദ്ധനവ് മുഖ്യമന്ത്രി വിജയ് നേരിടേണ്ടിവരും.

സ്റ്റാലിന്റെ ധവളപത്രം
തമിഴ്നാടിന്റെ സമീപകാല രാഷ്ട്രീയ ചരിത്രത്തില്‍ ധവളപത്രം പുതിയൊരു സംഭവമല്ല. 2021-ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഡി.എം.കെ തലവന്‍ എം.കെ. സ്റ്റാലിന് തമിഴ്നാടിന്റെ സാമ്പത്തിക ധവളപത്രം (വൈറ്റ് പേപ്പര്‍) പുറത്തിറക്കിയിരുന്നു.
2021-ലെ ധവളപത്രം, 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 5.7 ലക്ഷം കോടി രൂപയുടെ കുടിശിക ബാധ്യത പ്രവചിച്ചുകൊണ്ട്, സംസ്ഥാനത്തിന്റെ ‘അതിദാരുണമായ’ സാമ്പത്തിക സ്ഥിതിയെ വിശദമായി പ്രതിപാദിച്ചിരുന്നു. മുന്‍പത്തെ എ.ഐ.എ.ഡി.എം.കെ.യുടെ 10 വര്‍ഷത്തെ ഭരണത്തിന്റെ ഘടനാപരമായ പിഴവുകളെ കുറ്റപ്പെടുത്തിക്കൊണ്ട്, ഗുരുതരമായ വരുമാന കമ്മി അത് ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോള്‍, 2026-ല്‍, ഡി.എം.കെ.യുടെ അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം, തമിഴ്നാടിന്റെ കടം 10 ലക്ഷം കോടി രൂപ വരെ എത്തിയെന്നാണ് വിജയ് ആരോപിക്കുന്നത്.
വിജയിന്റെ ക്ഷേമപദ്ധതികള്‍ തമിഴ്നാടിന്റെ ധനക്കമ്മി വര്‍ധിപ്പിക്കുമോ?
തമിഴ്നാടിന്റെ മുന്‍ ബജറ്റ് അനുസരിച്ച്, സംസ്ഥാനത്തിന്റെ ആകെ വരുമാന വരവ് 3.31 ലക്ഷം കോടി രൂപയാണ്. സര്‍ക്കാര്‍ സമ്പാദിക്കുന്ന പണമാണ് വരുമാന വരവ്. ഈ പണത്തില്‍ നിന്നാണ് സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും നല്‍കുന്നതും, സ്കൂളുകളും ആശുപത്രികളും നടത്തുന്നതും, അടിസ്ഥാന സൗകര്യങ്ങള്‍ (ഇതാണ് മൂലധനച്ചെലവ്) നിര്‍മ്മിക്കുന്നതും.
വിജയ് സര്‍ക്കാരിന്റെ ക്ഷേമച്ചെലവുകള്‍ തമിഴ്നാടിന്റെ ആകെ വരുമാന വരവിന്റെ മൂന്നിലൊന്നിന് തുല്യമായിരിക്കും. മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഎസ്ഡിപി) 26% കടബാധ്യതയുള്ള ഒരു സംസ്ഥാനത്ത്, മൂലധനച്ചെലവിനായി വളരെ കുറഞ്ഞ തുക മാത്രം അവശേഷിപ്പിക്കുന്നതു മൂലധനച്ചെലവില്‍ കടുത്ത സമ്മര്‍ദമുണ്ടാക്കും.
അധിക വരുമാന സമാഹരണം ഇല്ലാതെ, ഉയര്‍ന്ന ചിലവുകളിലൂടെ മാത്രം പദ്ധതികള്‍ക്ക് ധനസഹായം നല്കാന് വിജയ് തീരുമാനിച്ചാല്‍, ധനക്കമ്മി 2025-26 ലെ ബജറ്റില്‍ കണക്കാക്കിയ ജി.എസ്.ഡി.പി.യുടെ മൂന്നു ശതമാനത്തില്‍ നിന്ന് ഏകദേശം 3.5- 4 ശതമാനമായി ഉയര്‍ന്നേക്കാം.
കാര്‍ഷിക കടം എഴുതിത്തള്ളല്‍
സഹകരണ കാര്‍ഷിക കടം എഴുതിത്തള്ളുന്നതിനും ടി.വി.കെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത നെല്ലിനും കരിമ്പിനും നിയമപരമായി ഉറപ്പുനല്‍കുന്ന തറവില (എംഎസ് പി) സംഭരണത്തിനുമായി കണക്കാക്കിയ ചിലവുകള്‍ മുകളില്‍ പറഞ്ഞിരിക്കുന്ന തുകയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ക്ഷേമപദ്ധതികള്‍ക്ക് മുന്‍ഗണന നല്കുന്ന രാഷ്ട്രീയത്തിന് പേരുകേട്ട സംസ്ഥാനമാണ് തമിഴ്നാട്. പതിറ്റാണ്ടുകളായി സംസ്ഥാനം ഭരിച്ച ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും സൌജന്യ സംസ്കാരം സാധാരണമാക്കി മാറ്റി. കൃത്യമായ ലക്ഷ്യത്തോടെയുള്ള ക്ഷേമനടപടികളായി ആരംഭിച്ചവ ക്രമേണ ജനപ്രിയ വാഗ്ദാനങ്ങളുടെ ഒരു മത്സര ചക്രമായി മാറി. വിജയന്റെ ടി.വി.കെയും ഈ മാതൃകയില്‍ നിന്ന് വ്യത്യസ്തമായി ഒന്നും ചെയ്തിട്ടില്ല, അത് ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോയി എന്ന് മാത്രം.
വിജയ് വോട്ടര്‍മാരെ വഞ്ചിക്കാന്‍ ശ്രമിക്കുകയാണെന്ന് ഡി.എം.കെയുടെ സ്റ്റാലിന് ആരോപിക്കുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള തന്റെ കന്നിപ്രസംഗത്തില്‍, തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ കാര്യത്തില്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ കുറച്ച് ക്ഷമ കാണിക്കണമെന്ന് വിജയ് അഭ്യര്‍ത്ഥിച്ചിരുന്നു.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം വിജയ് മൂന്ന് ഭരണഘടനാ ഉത്തരവുകള്‍ പുറപ്പെടുവിച്ചു: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് രണ്ട് മാസത്തിലൊരിക്കല്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുക, സ്ത്രീകളുടെ സുരക്ഷയ്ക്കായി ‘സിംഗപ്പെണ്‍’ എന്ന പ്രത്യേക ദ്രുത കര്‍മ സേന രൂപീകരിക്കുക, സംസ്ഥാനത്തുടനീളം മയക്കുമരുന്ന് വിരുദ്ധ വിഭാഗങ്ങള്‍ സ്ഥാപിക്കുക എന്നിവയാണവ.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ തലവനുമായ എം.കെ. സ്റ്റാലിന് വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അറിയാമായിരുന്നെങ്കില്‍ വിജയ് എന്തിനാണ് ഈ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു.
‘സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്ന് ജനങ്ങള്‍ പെട്ടെന്ന് കരുതരുത്. പണമുണ്ട്. പ്രധാനം അത് ജനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും ഫലപ്രദമായി ഭരിക്കാനുള്ള പ്രാപ്തിയുമാണ്. കോവിഡ്-19, പ്രളയം, ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള അവഗണന എന്നിവ നേരിട്ടിട്ടും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ നിരവധി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി’- വിജയിന് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതില്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് എക്സിലെ ഒരു പോസ്റ്റില്‍ സ്റ്റാലിന് പറഞ്ഞു. വിഷയം വഴിതിരിച്ചുവിട്ട് പുതിയ മുഖ്യമന്ത്രി തമിഴ്നാട്ടിലെ ജനങ്ങളെ വഞ്ചിക്കാന്‍ ശ്രമിക്കുകയാണെന്നും സ്റ്റാലിന് ആരോപിച്ചു.

സൗജന്യ ബാധ്യത ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടുകള്‍
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ജനുവരിയില്‍ അവതരിപ്പിച്ച 2025-26 ലെ സാമ്പത്തിക സര്‍വേ, സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന സൗജന്യങ്ങളുടെ പ്രവണത ദൃശ്യമായ സാമ്പത്തിക ചിലവുകള്‍ വരുത്തിവെയ്ക്കാന്‍ തുടങ്ങിയതായി മുന്നറിയിപ്പ് നല്കി.
സംസ്ഥാനങ്ങള്‍ ആക്രമണാത്മകമായി നടപ്പിലാക്കിയ നിബന്ധനകളില്ലാത്ത പണമിടപാടുകള്‍, 2022-2023 നും 2025-2026 നും ഇടയിലുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ അഞ്ചിരട്ടിയിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വന്‍തോതില്‍ പണം നല്കുന്ന പദ്ധികള്‍ പ്രഖ്യാപിച്ചിട്ടും പോഷകാഹാരം, വിദ്യാഭ്യാസം അല്ലെങ്കില്‍ ദാരിദ്ര്യം കുറയ്ക്കല്‍ എന്നിവയില്‍ ശാശ്വതമായ നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് വാദിക്കുന്നു. ഈ പദ്ധതികള്‍ നടത്തുന്ന പകുതിയോളം സംസ്ഥാനങ്ങളും തമിഴ്നാടിനെപ്പോലെ ഇതിനകം തന്നെ വരുമാന കമ്മിയിലാണ്, അസറ്റ് നിര്‍മ്മാണത്തിന് പകരം ഉപഭോഗത്തിന് ധനസഹായം നല്‍കാനാണ് അവര്‍ വായ്പ എടുക്കുന്നതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
വര്‍ദ്ധിച്ചുവരുന്ന സൗജന്യ സംസ്കാരത്തെക്കുറിച്ചും അത് സമ്പദ്വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും വലിയ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
തങ്ങളുടെ ‘സംസ്ഥാന ധനകാര്യം: 2024-25 ബജറ്റുകളെക്കുറിച്ചുള്ള പഠനം’ എന്ന റിപ്പോര്‍ട്ടില്‍, കാര്‍ഷിക കടം എഴുതിത്തള്ളല്‍, സൗജന്യ വൈദ്യുതി, സൗജന്യ പൊതുഗതാഗതം, തൊഴിലില്ലായ്മ വേതനം, സ്ത്രീകള്‍ക്ക് നേരിട്ടുള്ള പണ കൈമാറ്റം തുടങ്ങിയ നടപടികള്‍ പല സംസ്ഥാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആര്.ബി.ഐ നിരീക്ഷിച്ചു. ഇത്തരം ചിലവുകള്‍ സംസ്ഥാന ധനകാര്യത്തെ പ്രതിസന്ധിയിലാക്കുമെന്നും, നിര്‍ണായകമായ സാമൂഹിക, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് ലഭ്യമാകുന്ന വിഭവങ്ങള്‍ കുറയ്ക്കുമെന്നും കേന്ദ്ര ബാങ്ക് മുന്നറിയിപ്പ് നല്കി.
ഈ സംസ്ഥാനങ്ങളില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും ഉള്‍പ്പെടുന്നു.
സബ്സിഡികളും ക്ഷേമച്ചെലവുകളും മൂലമുണ്ടാകുന്ന വര്‍ധിച്ചുവരുന്ന സാമ്പത്തിക സമ്മര്‍ദത്തിനിടയില്‍ പഞ്ചാബ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങള്‍ പ്രത്യേക സാമ്പത്തിക സഹായം, കടാശ്വാസം, വായ്പ പരിധി വര്‍ധിപ്പിക്കല്‍ അല്ലെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് ബെയ്ലൗട്ട് (രക്ഷാപാക്കേജ്) പോലുള്ള പിന്തുണകള്‍ തേടിയിട്ടുണ്ട്. കടാശ്വാസം, പ്രത്യേക പാക്കേജുകള്‍, ഉയര്‍ന്ന വായ്പ പരിധി എന്നിവ ആവശ്യപ്പെട്ട് 2019 നും 2024 നും ഇടയില്‍ പഞ്ചാബ് ആവര്‍ത്തിച്ച് ധനകാര്യ കമ്മീഷനുകളെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിച്ചു. വര്‍ദ്ധിച്ചുവരുന്ന ഡിസ്കോം (വൈദ്യുതി വിതരണ കമ്പനി) കടവും സബ്സിഡി ബാധ്യതകളും നേരിടുന്ന രാജസ്ഥാനും തങ്ങളുടെ വൈദ്യുതി മേഖലയിലെ ബാധ്യതകള്‍ക്കായി കേന്ദ്രത്തിന്റെ പിന്തുണ ആവശ്യപ്പെട്ടു.
‘സൗജന്യങ്ങള്‍ മൂലമുള്ള’ കമ്മിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഒരു ഇന്ത്യന്‍ സംസ്ഥാനത്തിനും ഔപചാരികമായ ഒരു രക്ഷാപാക്കേജും ലഭിച്ചിട്ടില്ല. കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമായും പരോക്ഷവും നിബന്ധനകളോടെയുമാണ് നല്‍കിയിട്ടുള്ളത് അതായത് സാധാരണ ഗ്രാന്റുകള്‍, നികുതി വിഹിതം, വായ്പാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തല്‍ അല്ലെങ്കില്‍ ഡിസ്കോമുകള്‍ക്ക് കുറഞ്ഞ പലിശയ്ക്കുള്ള വായ്പകള്‍ പോലുള്ള മേഖലകള്‍ തിരിച്ചുള്ള ആശ്വാസ നടപടികള്‍ എന്നിവയിലൂടെ.
വ്യാവസായികവല്‍ക്കരണം, സംരംഭകത്വം, കയറ്റുമതി അധിഷ്ഠിത വികസനം, ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍, ഭരണപരമായ സ്ഥിരത എന്നിവയിലൂടെ തമിഴ്നാട് മികച്ച വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. എന്നാല്‍ നിക്ഷേപകര്‍ സാമ്പത്തിക അച്ചടക്കത്തിന് മുന്‍ഗണന നല്‍കുന്നവരാണ്, ഇത് അവര്‍ക്ക് ഒരു മുന്നറിയിപ്പായി മാറിയേക്കാം. മുഖ്യമന്ത്രി വിജയിന്റെ അഭിപ്രായത്തില്‍ തമിഴ്നാടിന്റെ കടം ഇപ്പോള്‍ തന്നെ 10 ലക്ഷം കോടി രൂപയാണ്. ടി.വി.കെ.യുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയാല്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കണക്കാക്കിയ കടം 4.5 ലക്ഷം കോടി രൂപയിലധികം വര്‍ദ്ധിച്ചേക്കാം. അതുകൊണ്ടാണ് ടി.വി.കെയുടെ ധവളപത്രം മുഖ്യമന്ത്രി വിജയിന് ഒരു ചുവപ്പ് നാടയായി മാറുന്നത്.
#CMVijay, #VijayOathCeremony, #TamilagaVettriKazhagam, #MKStalin, #TamilNaduFiscalDeficit, #FreeElectricityScheme, #EconomicSurvey2026, #RBIFreebieWarning, #TamilNaduDebt10LakhCrore, #WelfareSchemesIndia, #DMKvsTVK, #SingappenForce, #LatestTamilNaduNews, #SouthIndianPolitics, #PoliticalDeconstructionMalayalam






