CrimeNEWS

ദൂരെസ്ഥലത്തുനിന്ന് ഓട്ടോ വിളിച്ച് എത്തും, ഡ്രൈവറില്‍ നിന്ന് പണം വാങ്ങി മുങ്ങും; തട്ടിപ്പ് പതിവാക്കിയ വയോധികന്‍ കുടുങ്ങി

എറണാകുളം: ഓട്ടോ വിളിച്ച് ഡ്രൈവറില്‍ നിന്ന് പണം തട്ടി മുങ്ങിയ വയോധികന്‍ അവസാനം പിടിയിലായി. ഇന്നലെ കലക്ടറേറ്റില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വയോധികനെ നിരീക്ഷിച്ച സുരക്ഷാ വിഭാഗമാണ് പിന്തുടര്‍ന്ന് പിടികൂടിയത്. ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ദൂര പ്രദേശങ്ങളില്‍നിന്ന് കലക്ടറേറ്റിലേക്ക് ഓട്ടോ വിളിച്ചാണ് ഇയാള്‍ എത്തുക. തിരികെ പോകുമ്പോള്‍ എടുത്തുതരാം എന്നു പറഞ്ഞ് ഡ്രൈവറില്‍ നിന്ന് പണം വാങ്ങിയശേഷം കലക്ടറേറ്റിലേക്ക് കയറും. എന്നാല്‍ കലക്ടറേറ്റിലെ മറ്റേതെങ്കിലും വഴിയിലൂടെ പുറത്തേക്ക് കടന്നശേഷം മുങ്ങുകയാണ് പതിവ്. തട്ടിപ്പ് പതിവാക്കിയ വയോധികന്‍ അവസാനം കുടുങ്ങുകയായിരുന്നു.

ഇന്നലെയും ഒരു ഓട്ടോക്കാരനെ പറ്റിച്ച് മുങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആലുവയില്‍ നിന്ന് ഓട്ടം വിളിച്ചാണ് വയോദികന്‍ കലക്ടറേറ്റില്‍ എത്തിയത്. ഇയാളില്‍ നിന്ന് 750 രൂപയും വാങ്ങിയിരുന്നു. കാന്റീന്‍ ഭാഗത്തെ ഗേറ്റ് കടന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. തന്റെ ഓട്ടോയില്‍ വന്ന വയോധികനെ ആളുകള്‍ വളഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നത് കണ്ട് കാര്യം തിരക്കിയപ്പോഴാണ് തട്ടിപ്പുകാരനാണെന്ന് ഡ്രൈവര്‍ മനസിലാക്കിയത്.

കഴിഞ്ഞ വ്യാഴാഴ്ച അങ്കമാലിയില്‍ നിന്ന് കലക്ടറേറ്റിലേക്ക് ഓട്ടം വിളിച്ചെത്തിയ ശേഷം ഡ്രൈവറില്‍ നിന്ന് 1500 രൂപ തട്ടുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ സുരക്ഷാ വിഭാഗത്തില്‍ പരാതി നല്‍കിയതോടെ അവര്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വയോധികനെക്കുറിച്ച് വിവരം ലഭിച്ചു. ഇന്നലെ എത്തിയപ്പോള്‍ സുരക്ഷാ വിഭാഗം ജീവനക്കാര്‍ക്ക് സംശയം തോന്നിയതോടെയാണ് വയോധികന്‍ പിടിയിലാവുന്നത്. ഇയാളെ തൃക്കാക്കര പോലീസിന് കൈമാറി. ഓട്ടേറെ ഓട്ടോ ഡ്രൈവര്‍മാരെ ഇത്തരത്തില്‍ പറ്റിച്ചിട്ടുണ്ടെന്ന് വയോധികന്‍ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരോട് സമ്മതിച്ചു. മാന്യമായ വേഷത്തില്‍ എത്തുന്ന ഇയാള്‍ ഓട്ടോ ഡ്രൈവര്‍മാരോട് മാന്യമായി പെരുമാറി വിശ്വാസം നേടിയെടുത്ത ശേഷമാണ് തട്ടിപ്പു നടത്തുക. ഡ്രൈവര്‍മാര്‍ പരാതി നല്‍കാത്തതിനാലും പ്രായം പരിഗണിച്ചും പോലീസ് കേസെടുത്തിട്ടില്ല.

 

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: