IndiaNEWS

സ്വദേശം മറച്ചുവച്ച് വിവാഹം, താലികെട്ടിന് പിന്നാലെ ബന്ധത്തില്‍നിന്ന് പിന്‍മാറി വധു

ലക്നൗ: ഉത്തര്‍പ്രദേശില്‍ വരന്‍ സ്വദേശം മറച്ചുവെച്ച് കബളിപ്പിച്ചത് തിരിച്ചറിഞ്ഞ വധു, വീട്ടിലേക്ക് തന്നെ തിരിച്ചുപോയി. കല്യാണം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം വധു തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ വരന്‍ സ്വദേശം മാറ്റിപ്പറഞ്ഞതാണ് എന്ന് തിരിച്ചറിഞ്ഞ പൊലീസ് വധുവിനെ വീട്ടില്‍ തിരിച്ചെത്തിക്കാന്‍ സഹായിച്ചു.

കാന്‍പൂരിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശിയാണ് എന്ന കാര്യമാണ് വരന്‍ മറച്ചുവെച്ചത്. ഉത്തര്‍പ്രദേശ് പ്രയാഗ് രാജ് സ്വദേശിയാണ് എന്ന് പറഞ്ഞാണ് വരന്‍ കല്യാണത്തിനായി സമീപിച്ചത്. കല്യാണം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് വധു ഇക്കാര്യം തിരിച്ചറിയുന്നത്. ഏഴുമണിക്കൂര്‍ കഴിഞ്ഞിട്ടും വരന്റെ നാട് എന്ന് കരുതിയിരുന്ന പ്രയാഗ് രാജില്‍ എത്താതെ വന്നതോടെ, യാത്രാമധ്യേ വധു കരയാന്‍ തുടങ്ങി. തുടര്‍ന്ന് വധു പൊലീസിനെ വിളിച്ച് നടന്ന സംഭവം അറിയിക്കുകയായിരുന്നു.

വാരാണസിയിലായിരുന്നു വിവാഹം. പ്രയാഗ് രാജ് സ്വദേശിയാണ് എന്ന് പറഞ്ഞാണ് വരന്‍ വധുവിന്റെ വീട്ടുകാരെ സമീപിച്ചതും കല്യാണം ഉറപ്പിച്ചതും. യാത്രാമധ്യേ കാന്‍പൂര്‍ ഹൈവേയില്‍ പെട്രോള്‍ പമ്പിന് സമീപം വാഹനം നിര്‍ത്തിയപ്പോഴാണ് വധുവിന് കാര്യം മനസിലായത്. ഏഴുമണിക്കൂര്‍ കഴിഞ്ഞിട്ടും പ്രയാഗ് രാജ് എത്താതെ വന്നതോടെ, അന്വേഷിച്ചപ്പോഴാണ് രാജസ്ഥാനിലേക്കാണ് വാഹനം പോകുന്നത് എന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ യുവതി പൊലീസിനെ വിളിക്കുകയായിരുന്നു. അത്ര ദൂരമൊന്നും പോകാന്‍ വയ്യ എന്ന് വധു പൊലീസിനോട് പറഞ്ഞു.

പൊലീസ് വരനെ വിളിച്ച് കാര്യം ചോദിച്ചു. വധുവിന്റെ വീട്ടുകാരോട് താന്‍ രാജസ്ഥാന്‍ സ്വദേശിയാണ് എന്ന കാര്യം പറഞ്ഞിരുന്നു എന്നാണ് വരന്റെ വിശദീകരണം. ഇത് സ്ഥിരീകരിക്കാന്‍ വധുവിന്റെ അമ്മയെ വിളിച്ച് പൊലീസ് അന്വേഷിച്ചു. എന്നാല്‍ തങ്ങള്‍ക്ക് ഇക്കാര്യം അറിയില്ലായിരുന്നു എന്ന് വധുവിന്റെ അമ്മ പറഞ്ഞു. തുടര്‍ന്ന് മകളെ തിരിച്ച് വീട്ടിലെത്തിക്കാന്‍ വധുവിന്റെ അമ്മ പോലീസിനോട് പറഞ്ഞു. വധുവില്ലാതെ വരന്‍ രാജസ്ഥാനിലെ ബിക്കാനീറിലേക്ക് മടങ്ങി.

 

Back to top button
error: