CrimeNEWS

ഫെയ്‌സ്ബുക്ക് സുഹൃത്ത് വീട്ടമ്മയില്‍നിന്ന്് തട്ടിയത് 86 ലക്ഷം; മകന്‍ ഇടപെട്ടതോടെ അക്കൗണ്ട് ഡിലീറ്റാക്കി ‘സ്‌കൂട്ടായി’

മുംബൈ: ഫെയ്‌സ്ബുക്ക് വഴി അഞ്ച് വര്‍ഷം മുന്‍പ് പരിചയപ്പെട്ട അജ്ഞാതന്‍ വീട്ടമ്മയുടെ 86 ലക്ഷം തട്ടി! മികച്ച വരുമാനം വാഗ്ദാനം ചെയ്താണ് അജ്ഞാതന്‍ വീട്ടമ്മയെ കബളിപ്പിച്ചത്. ആഭരണങ്ങള്‍ ഉള്‍പ്പടെ വിറ്റാണ് വീട്ടമ്മ പണം നല്‍കിയത്. 2017 ലാണ് മുംബയ് സ്വദേശിനിയായ 50 വയസുകാരി, വിദേശി എന്ന് അവകാശപ്പെടുന്ന യുവാവുമായി ഫെയ്‌സ്ബുക്കില്‍ ബന്ധം സ്ഥാപിച്ചത്. ‘പാട്രിക് ജോര്‍ജ്ജ്’ എന്ന പേരിലായിരുന്നു ഇയാള്‍ റിക്വസ്റ്റയച്ചത്. താനൊരു നിക്ഷേപകനാണെന്നും വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ അറിയാമെന്നും ഇയാള്‍ വീട്ടമ്മയെ വിശ്വസിപ്പിച്ചു.

മകന് നല്ലൊരു ഭാവിയുണ്ടാവാന്‍ നിക്ഷേപത്തെ കുറിച്ച് ചിന്തിച്ച വീട്ടമ്മ, ഇയാള്‍ പറഞ്ഞ രീതിയില്‍ പണം നിക്ഷേപിക്കാനുള്ള അക്കൗണ്ട് ഇല്ലെന്ന് പാട്രിക് ജോര്‍ജിനോട് പറഞ്ഞു. തുടര്‍ന്ന് തന്റെ അക്കൗണ്ട് വീട്ടമ്മയ്ക്ക് കൂടി നല്‍കാമെന്ന് ‘വിശാല മനസ്‌കനായ’ യുവാവ് വീട്ടമ്മയെ ധരിപ്പിക്കുകയായിരുന്നു. സുഹൃത്ത് നല്‍കിയ ബാങ്ക് അക്കൗണ്ട് നമ്പരുകളില്‍ 2017 നും 2022 നും ഇടയില്‍ 55 ഇടപാടുകളിലായി 86 ലക്ഷം രൂപ വീട്ടമ്മ അയച്ചു. എന്നാല്‍, അടുത്തിടെ അജ്ഞാതന്‍ വീട്ടമ്മയുമായുള്ള ബന്ധം വിച്ഛേദിച്ചതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടമ്മ പണം അയച്ചത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വീട്ടമ്മയുടെ മകന്‍ വിദേശത്ത് വിമാനക്കമ്പനിയില്‍ ജോലി ചെയ്യുകയാണ്. മകന്‍ തിരികെ എത്തി അമ്മയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇടപാടുകളെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെടാന്‍ മകന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് വീട്ടമ്മയുടെ സുഹൃത്ത് മുങ്ങിയത്.

Back to top button
error: