KeralaNEWS

ജനവിരുദ്ധ നയങ്ങളുടെ പെരുമഴയായിരുന്നു കേരളാ ബജറ്റിൽ; ശക്തമായ സമരം നടത്തുമെന്നും സുരേന്ദ്രന്‍

കൊച്ചി: ജനവിരുദ്ധ നയങ്ങളുടെ പെരുമഴയായിരുന്നു കേരളാ ബജറ്റിലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇതിനെതിരെ ഇന്ന് ബൂത്ത് തലത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തുമെന്നും, 9ന് എല്ലാ ജില്ലകളിലും കലക്ടറേറ്റുകളിലേക്ക് ബഹുജന മാര്‍ച്ച് നടത്തുമെന്നും കെ. സുരേന്ദ്രന്‍ അറിയിച്ചു.

കുടുംബശ്രീയെ രാഷ്ടീയചട്ടുകമാക്കി മാറ്റാന്‍ നീചശ്രമം നടക്കുന്നുണ്ടെന്നും ആശാ വര്‍ക്കര്‍മാരെയും അങ്കണവാടി ടീച്ചര്‍മാരെയുമൊക്കെ സി.പി.എം ഉപകരണങ്ങളാക്കി മാറ്റുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇതിനെതിരെ സ്ത്രീ ശാക്തീകരണ സമ്മേളനം സംഘടിപ്പിക്കാന്‍ ബിജെപി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ എല്ലാ മേഖലകളിലും പ്രതിസന്ധിയാണ്. ആരോഗ്യ മേഖലയില്‍ മരുന്നുകള്‍ എത്തുന്നില്ല, ഡോക്ടമാര്‍ ആവശ്യത്തിനില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലും തകര്‍ച്ചയാണ്. സി.പി.എം നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അര്‍ഹതയില്ലാതെ ഡോക്ടറേറ്റ് ലഭിക്കുന്ന സാഹചര്യമാണ്. ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ മുതല്‍ എല്ലാ മേഖലകളിലും അഴിമതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സഹകരണ ബാങ്കുകളില്‍ നിന്ന് സര്‍ക്കാര്‍ കടമെടുക്കുന്നതിനുള്ള ആലോചന സഹകരണ മേഖലയെ തകര്‍ക്കുമെന്നും സര്‍ക്കാര്‍ കടമെടുത്താല്‍ പിന്നെ അറബിക്കടലില്‍ ചാടുന്നതാകും നല്ലതെന്നും സുരേന്ദ്രൻ പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെ സി.പി.എം തകര്‍ക്കുന്നു. സഹകരണ പ്രസ്ഥാനങ്ങള്‍ ഇതിനോട് സഹകരിക്കരുത്. കേന്ദ്രവിഹിതം ഒന്നും ലഭിച്ചില്ല എന്ന് ധനകാര്യ മന്ത്രി പച്ചക്കള്ളം പറയുന്നുന്നെന്നും അതിന്റെ തെളിവുകള്‍ നിരത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കണക്കുകള്‍ വെളിപ്പെടുത്തി ധവളപത്രം ഇറക്കാന്‍ തയ്യാറുണ്ടോ എന്നും സുരേന്ദ്രൻ വെല്ലുവിളിച്ചു.

കേന്ദ്രം അനുവദിച്ച പല പദ്ധതികളും പേരുമാറ്റി ഇവിടെ അവതരിപ്പിക്കുകയാണ്. ഇനിയും ഇത്തരത്തില്‍ മൂടിവെയ്ക്കുകയാണെകില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണ പരിപാടികള്‍ നടത്തുകയും, ഗൃഹസന്ദര്‍ശനം പദയാത്ര തുടങ്ങി പ്രചാരണ പരിപാടികളും സംഘടിപ്പിക്കുകയും ചെയ്യുമെന്ന് കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.

Back to top button
error: