Breaking NewsLead NewsNEWSWorld

37 വർഷത്തിനിടെ ഇത് ആദ്യം….വ്യോമസേനാ യോഗം ഒഴിവാക്കി ഖാമേനി, ഇറാൻ പരമോന്നത നേതാവിന്റെ പുതിയ നീക്കം അമേരിക്കയുമായുള്ള സംഘർഷം ശക്തമാകുന്നതിനിടെ… ലക്ഷ്യം പ്രതീകാത്മക ശക്തി പ്രദർശനങ്ങൾക്ക് പകരം തന്ത്രപരമായ നിയന്ത്രണം?…

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനി, അധികാരമേറ്റ് ശേഷം 37 വർഷത്തിനിടെ ആദ്യമായി വ്യോമസേനാ കമാൻഡർമാരുമായുള്ള വാർഷിക യോഗത്തിൽ നിന്ന് വിട്ടുനിന്നതായി റിപ്പോർട്ട്. 1989 മുതൽ തുടർച്ചയായി പങ്കെടുക്കുന്ന, ഇസ്ലാമിക് റിപ്പബ്ലിക്കിനോടുള്ള സൈന്യത്തിന്റെ വിശ്വസ്തത പ്രതീകാത്മകമായി പ്രകടിപ്പിക്കുന്ന ഫെബ്രുവരി 8-ന് നടക്കുന്ന ചടങ്ങാണ് ഖാമേനി ഇത്തവണ ഒഴിവാക്കിയത്.

യോഗത്തിൽ അദ്ദേഹത്തിന്റെ പേരിൽ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് അബ്ദോൽറഹീം മൂസവി മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നാല് പതിറ്റാണ്ടോളം ഇറാന്റെ സൈനിക കലണ്ടറിലെ സ്ഥിരം ചടങ്ങായിരുന്ന യോഗത്തിൽ നിന്നുള്ള പരമോന്നത നേതാവിന്റെ അഭാവം രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.

Signature-ad

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് സുപ്രധാന തീരുമാനമെന്നതാണ് ശ്രദ്ധേയമാകുന്നത്. അമേരിക്കൻ സൈനികാക്രമണത്തിന് സാധ്യതയുണ്ടെന്ന ആശങ്കകൾ നിലനിൽക്കുന്നതിനിടെ, ടെഹ്‌റാന്റെ അടുത്ത നീക്കങ്ങളെക്കുറിച്ച് വിവിധ വിലയിരുത്തലുകളാണ് പുറത്തുവരുന്നത്. അമേരിക്ക ആക്രമണം നടത്തിയാൽ അത് മുഴുവൻ മേഖലയിൽ വ്യാപിക്കുന്ന വലിയ സംഘർഷമായി മാറുമെന്ന മുന്നറിയിപ്പ് ഖാമേനി നേരത്തെ തന്നെ നൽകിയിരുന്നു.

പ്രതീകാത്മക ശക്തി പ്രദർശനങ്ങൾക്ക് പകരം തന്ത്രപരമായ നിയന്ത്രണമാണ് ഇറാൻ ഇപ്പോൾ മുൻഗണന നൽകുന്നതെന്ന സൂചനയായാണ് ഖാമനെയുടെ അഭാവം ചില വിശകലകർ വിലയിരുത്തുന്നത്. വാഷിംഗ്ടണിൽ നിന്നുള്ള സമ്മർദ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ ഇറാന്റെ അധികാരകേന്ദ്രങ്ങളിൽ ആന്തരിക ചർച്ചകൾ പുരോഗമിക്കുന്നതായും സൂചനയുണ്ട്. നയതന്ത്ര ഇടപെടലും സൈനിക പ്രതിരോധവും തമ്മിൽ തുലനം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാമെന്നാണ് വിലയിരുത്തൽ.

ഒമാനിൽ നടന്ന ഇറാൻ–അമേരിക്ക ആണവ ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ചർച്ചകൾ ‘നല്ല തുടക്കം’ ആയിരുന്നുവെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും, മിസൈൽ പദ്ധതികളും മേഖലാ നയങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള ഭിന്നതകൾ തുടരുകയാണ്. അതേസമയം, ആണവ സമ്പുഷ്ടീകരണം തുടരുക തന്നെ ചെയ്യുമെന്നും, അതിനെ തടയാൻ ഒരു ബാഹ്യശക്തിക്കും കഴിയില്ലെന്നും ഇറാൻ വീണ്ടും ആവർത്തിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: