‘മലയാള സിനിമയിലെ പ്രധാനപ്പെട്ട നടൻ പ്രൊമോഷന് പോവാത്തതുകൊണ്ട് ഒരു നിർമാതാവിന് നഷ്ടം 25 ലക്ഷം, അതേ നടൻ, ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയിൽ പ്രൊമോഷന് പോയിട്ടില്ല, ഞാൻ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്… മലയാള സിനിമാ മേഖലയിൽ പുതിയ കോൾ ഷീറ്റ് സമ്പ്രദായം നിലവിൽ വന്നു- ഇനി മുതൽ 16 മണിക്കൂർ വേണ്ട 12 മണിക്കൂർ മാത്രം ജോലി- ബി. ഉണ്ണികൃഷ്ണൻ

കൊച്ചി: നടൻ ബിജു മേനോനെതിരേ രൂക്ഷ നിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ രംഗത്ത്. ബിജു മേനോൻ കരാർ പ്രകാരമുള്ള പ്രൊമോഷനിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്ന് ബി. ഉണ്ണികൃഷ്ണൻ ആരോപിച്ചു. കൊച്ചിയിലെ വാർത്താസമ്മേളനത്തിലായിരുന്നു ബി. ഉണ്ണികൃഷ്ണന്റെ ആരോപണം.
‘മലയാള സിനിമയിലെ പ്രധാനപ്പെട്ട നടൻ പ്രൊമോഷന് പോവാത്തതുകൊണ്ട് ഒരു നിർമാതാവിന്, അദ്ദേഹം ഒരു സംവിധായകൻ കൂടിയാണ്, ഞങ്ങളുടെ അംഗമാണ്, 25 ലക്ഷം രൂപയാണ് ചാനലിൽനിന്ന് കിട്ടാനുള്ള തുകയിൽ കുറഞ്ഞത്. അതേ നടൻ, ജീത്തു ജോസഫ് സംവിധാനംചെയ്ത സിനിമയിൽ പ്രൊമോഷന് പോയിട്ടില്ല. ഞാൻ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്. പേരുപറയാൻ മടിയുള്ള ആളല്ല ഞാൻ. പ്രൊമോഷൻ എന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കരാറിലുള്ള കാര്യമല്ലേ? പടം പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറിൽ ഒപ്പിട്ട ശേഷം പോവാതിരിക്കുക. അതിനെത്തുടർന്ന് നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടപ്പെടുക. ഇപ്പോൾ വന്ന സിനിമയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്’, അദ്ദേഹം പറഞ്ഞു.
അതേസമയം, മലയാള സിനിമാ മേഖലയിൽ പുതിയ കോൾ ഷീറ്റ് സമ്പ്രദായം നിലവിൽ വന്നതായും ബി. ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്ക്കയും ചേർന്ന് ഇതുസംബന്ധിച്ച് കരാർ ഒപ്പിട്ടു. 16 മണിക്കൂർ ജോലിയെന്നത് 12 മണിക്കൂറായി കുറയും. നടീനടൻമാർ ലൊക്കേഷനിൽ വരാൻ വൈകുമ്പോൾ തൊഴിലാളികൾ യൂണിറ്റിൽ അധികജോലി ചെയ്യേണ്ട സ്ഥിതിയായിരുന്നു. പുതിയ കോൾഷീറ്റ് സമ്പ്രദായം നിലവിൽ വന്നതോടെ അതുമാറും. മലയാള സിനിമയുമായി ബന്ധപ്പെട്ട് വിപ്ലവകരമായ കരാറാണിതെന്ന് ബി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. അംഗങ്ങളുടെ ക്ഷേമവും അവകാശവും സംരക്ഷിക്കുന്നതാണ് പുതിയ വേതന കരാർ. വിശ്രമം, ഓവർ ടൈം തുടങ്ങി നിരവധി കാര്യങ്ങളിൽ തീരുമാനമായെന്നും ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.






