നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല- നിലപാട് വ്യക്തമാക്കി ആർ ശ്രീലേഖ!! പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഡൽഹിക്ക് പോകുന്നില്ല…ഈ പ്രായത്തിൽ ട്രെയിനിൽ പോകാനാവില്ല, വീട്ടിൽ പ്രായമായ അമ്മയുണ്ട്, ഒപ്പം കൗൺസിലറുടെ ജോലികളുമുണ്ട്…പണം അനാവശ്യമായി പാർട്ടി ചെലവാക്കേണ്ട എന്നുകരുതി നിരസിച്ചു…

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഡൽഹിയിലേക്കുള്ള യാത്രയിൽ കൗൺസിലർമാർക്കൊപ്പം പോകാത്തതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. ഈ പ്രായത്തിൽ ട്രെയിനിൽ പോകാനാവില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും അഞ്ച് ദിവസം തിരുവനന്തപുരത്ത് നിന്നും മാറിനിൽക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും ശ്രീലേഖ ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു. അതുപോലെ നിയമസഭാ ഇലക്ഷന് നിൽക്കുന്നില്ലെന്ന കാര്യവും ആർ ശ്രീലേഖ വ്യക്തമാക്കി.
” 14 പേരടങ്ങിയ സംഘമാണ് പോകാൻ തീരുമാനിച്ചത്. ഓരോ സ്ഥലങ്ങളിലും സ്വീകരണമേറ്റുവാങ്ങി അഞ്ചാം ദിവസം ഡൽഹിയിലെത്തും, അതായിരുന്നു തീരുമാനം. തനിക്ക് വീട്ടിൽ 94 വയസായ അമ്മയുണ്ട്, വീട്ടിലെ കാര്യങ്ങൾ നോക്കണം, കടയിൽ പോകണം, ഒപ്പം കൗൺസിലറുടെ ജോലികളുമുണ്ട്. അതുകൊണ്ട് 5 ദിവസം മാറി നിൽക്കാനാവില്ല.
ഈ പ്രായത്തിൽ ട്രെയിൻ യാത്ര പറ്റില്ലെന്ന് അറിയിച്ചപ്പോൾ പകരം വിമാന യാത്ര പാർട്ടി നിർദേശിച്ചു. എന്നാൽ പണം അനാവശ്യമായി പാർട്ടി ചെലവാക്കേണ്ട എന്നുകരുതി നിരസിച്ചു.” ശ്രീലേഖ പറഞ്ഞു. അതേസമയം ട്രെയിൻ യാത്രയ്ക്ക് എത്താതിരുന്നത് നീരസം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന റിപ്പോർട്ടുകൾ ശ്രീലേഖ തള്ളി.
പൈസ അനാവാശ്യമായി ചെലവാക്കുന്നതിൽ മടിയുള്ള വ്യക്തിയാണ് താൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പണം കുറച്ചുമാത്രമാണ് ചെലവാക്കിയതെന്നും ശ്രീലേഖ പറഞ്ഞു. അതേസമയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ശ്രീലേഖ തള്ളി. ബിജെപിയുടെ നയമാണ്, ഒരു പാർട്ടി, ഒരു ഇലക്ഷൻ എന്നത്. താനും ആ തത്വത്തിലാണ് വിശ്വസിക്കുന്നത്. അതിനാൽ വരുന്ന അഞ്ചുവർഷവും കൗൺസിലറായി തുടരാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി. താൻ എടുക്കുന്ന എല്ലാ തീരുമാനങ്ങളും പാർട്ടിയുടെ അറിവോടെയാണെന്നും ആർ. ശ്രീലേഖ വ്യക്തമാക്കി.






