CrimeNEWS

യു.എ.ഇ. രാജകുടുംബത്തിലെ ജീവനക്കാരനെന്നു പറഞ്ഞ് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം; 23 ലക്ഷം രൂപ ബില്ലടയ്ക്കാതെ മുങ്ങി!, ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം

ന്യൂഡല്‍ഹി: യു.എ.ഇ. രാജകുടുംബത്തിലെ ജോലിക്കാരനെന്നു പറഞ്ഞ് പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് നാലു മാസം താമസിച്ചയാള്‍ 23 ലക്ഷം രൂപയുടെ ബില്ലടയ്ക്കാതെ മുങ്ങി. ലീലാ പാലസ് ഹോട്ടല്‍ അധികൃതര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് മുഹമ്മദ് ഷെരീഫ് എന്നയാള്‍ക്കെതിരേ ഡല്‍ഹി പോലീസ് കേസെടുത്തു. വഞ്ചനയ്ക്കും മോഷണത്തിനുമാണ് പോലീസ് കേസെടുത്തത്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് മുഹമ്മദ് ഷെരീഫ് ലീലാപാലസ് ഹോട്ടലില്‍ മുറിയെടുത്ത്. തുടര്‍ന്ന് നവംബര്‍ 20-ന് ആരോടും പറയാതെ മുറിയൊഴിഞ്ഞു പോവുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍നിന്ന് വെള്ളിപ്പാത്രങ്ങളും മുത്തുകൊണ്ടുള്ള ട്രേയുമടക്കം നിരവധി സാധനങ്ങള്‍ ഇയാള്‍ മോഷ്ടിച്ചതായും 23-24 ലക്ഷം രൂപ ഹോട്ടലിന് നല്‍കാനുണ്ടെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ചയാണ് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ പരാതിയില്‍ ഷെരീഫിനെതിരെ കേസെടുത്തത്.

താന്‍ യു.എ.ഇയിലാണു താമസമെന്നും അബുദബി രാജകുടുംബാംഗമായ ഷെയ്ഖ് ഫലാഹ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഓഫീസില്‍ ജോലി ചെയ്യുകയാണെന്നുമാണ് ഷെരീഫ് ഹോട്ടല്‍ അധികൃതരോടു പറഞ്ഞിരുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് ഇന്ത്യയില്‍വന്നതെന്നാണു പറഞ്ഞിരുന്നത്. വിസിറ്റിങ് കാര്‍ഡും യു.എ.ഇ. റസിഡന്റ് കാര്‍ഡും മറ്റ് രേഖകളും ഹോട്ടലില്‍ നല്‍കുകയും ചെയ്തിരുന്നു. ഇവയുടെ ആധികാരികത പോലീസ് പരിശോധിച്ചു വരികയാണ്. കൂടാതെ, യു.എ.ഇയിലെ ജീവിതത്തെക്കുറിച്ച് ഷെരീഫ് പതിവായി ഹോട്ടല്‍ ജീവനക്കാരുമാരോട് വര്‍ണിക്കാറുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.

മുറിയുടെ വാടകയും നാലുമാസത്തെ സര്‍വീസ് ചാര്‍ജുമുള്‍പ്പെടെ 35 ലക്ഷം രൂപയാണ് ബില്‍. അതില്‍ 11.5 ലക്ഷം രൂപ ഷെരീഫ് അടച്ചു. 20 ലക്ഷം രൂപയുടെ ചെക്ക് ഹോട്ടലിന് നല്‍കി. നവംബറില്‍ ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചു. എന്നാല്‍, അക്കൗണ്ടില്‍ മതിയായ പണമില്ലാത്തതിനാല്‍ അത് മടങ്ങിയെന്നും പരാതിയില്‍ പറയുന്നു. ബാക്കി തുക അടക്കാതെയാണ് ഷെരീഫ് റൂമൊഴിഞ്ഞു പോയത്. പ്രതിയെ തിരിച്ചറിയുന്നതിനായി ഡല്‍ഹി പോലീസ് സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

Back to top button
error: