KeralaNEWS

കുട്ടിയാനയുടെ ജഡവുമായി അമ്മയാന, തട്ടിയുണർത്താൻ ശ്രമം; കണ്ണീർക്കാഴ്ചയ്ക്ക് സാക്ഷിയായി വിതുരയിലെ നാട്ടുകാർ

തിരുവനന്തപുരം: ചരിഞ്ഞ കുട്ടിയാനയെ തട്ടിയുണർത്താൻ ശ്രമിക്കുന്ന അമ്മയാന മാതൃത്വത്തിന്റെ നൊമ്പരക്കാഴ്ചയായി. തിരുവനന്തപുരം വിതുരയിലാണ് നാട്ടുകാർ ഈ കണ്ണീരണിയിക്കുന്ന നിമിഷങ്ങൾക്ക് സാക്ഷിയായത്. ശനിയാഴ്ച വൈകിട്ട് കാട്ടാനയുടെ അസാധാരണ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കണ്ടത് ചത്ത കുട്ടിയാനയെ തട്ടിവിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന അമ്മയാനയെയാണ്.

പാലോട് ഫോറസ്റ്റ് റേഞ്ചിലെ വിതുര തലത്തൂതക്കാവ് കല്ലന്‍കുടി മുരിക്കുംകാലയിലാണ് കുട്ടിയാനയുടെ ജഡം കണ്ടെത്തിയത്. അമ്മയാനയ്ക്ക് പിന്തുണയ്ക്കായി കാട്ടാനക്കൂട്ടം ഈ മേഖലയില്‍ തുടര്‍ന്നതോടെ നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥരേയും നാട്ടുകാരേയും കുട്ടിയാനയുടെ അടുത്തേക്ക് അടുപ്പിക്കാത്ത അമ്മയാന മൃതദേഹത്തിന് സമീപത്ത് ഏറെ നേരം നിന്നത് കണ്ട് നിന്നവരില്‍ വേദനയായി. കുട്ടിയാനയുടെ മൃതദേഹം അമ്മയാന തുമ്പിക്കൈ കൊണ്ട് തട്ടി മുന്നോട്ട് കൊണ്ട് പോവുന്ന നിലയിലാണ് കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയാനയുടെ മൃതദേഹം എടുക്കാനായി ബഹളം വച്ച് കാട്ടാനക്കൂട്ടത്തെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

തിങ്കളാഴ്ച രാവിലെ മാത്രമാണ് അമ്മയാന കുട്ടിയാനയുടെ അടുത്ത് നിന്ന് മാറാന്‍ തയ്യാറായത്. ഈ സമയത്തിനുള്ളില്‍ മുരിക്കുംകാലയില്‍ നിന്ന് വേങ്ങയിലേക്ക് കുട്ടിയാനയുടെ മൃതദേഹം അമ്മയാന എത്തിച്ചിരുന്നു. മൃതദേഹം വനംവകുപ്പ് പോസ്റ്റുമോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ മുറയ്ക്ക് സംസ്കരിക്കും. അതേസമയം അതിരപ്പിള്ളി ഏഴാറ്റുമുഖത്ത് തുമ്പിക്കൈയ്യില്ലാതെ കുട്ടിയാനയെ കണ്ടെത്തി ഒരാഴ്ചയായിട്ടും വനം വകുപ്പിന് ആനക്കൂട്ടത്തെ കണ്ടെത്താനായിട്ടില്ല. തള്ളയാനയ്ക്കൊപ്പമാണ് നാട്ടുകാര്‍ തുമ്പിക്കൈയ്യില്ലാത്ത ആനക്കുട്ടിയെ കണ്ടെത്തിയത്. പരിശോധനകള്‍ തുടരുകയാണെന്നും ആനക്കൂട്ടത്തെക്കുറിച്ച് സൂചനകളൊന്നുമില്ലെന്നുമാണ് വനം വകുപ്പിന്‍റെ വിശദീകരണം.

Back to top button
error: