KeralaNEWS

ആലപ്പുഴയിൽ പിഞ്ചുകുഞ്ഞും ബന്ധുവായ വിമുക്തഭടനും കായലിൽ മരിച്ചനിലയിൽ

കലവൂർ: വിമുക്തഭടനെയും ഭാര്യാസഹോദരന്റെ ഒരു വയസ്സുള്ള മകളെയും വീടിനടുത്തുള്ള ബോട്ടുജെട്ടിക്ക് സമീപം കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആര്യാട് പഞ്ചായത്ത് 7–ാം വാർഡ് പോത്തശേരിൽ (ശിവകൃപ) ഗോപകുമാർ (51), ഗോപകുമാറിന്റെ ഭാര്യ ജ്യോതിയുടെ സഹോദരൻ യോഗേഷിന്റെ ഏകമകൾ മഹാലക്ഷ്മി എന്നിവരാണു മരിച്ചത്.

ഇന്നലെ രാത്രി പത്തരയോടെയാണ് നാട്ടുകാർ മൃതദേഹങ്ങൾ കണ്ടെത്തിയത്. അടുത്തടുത്ത വീടുകളിലാണ് ഇരുകുടുംബങ്ങളും താമസിക്കുന്നത്. ഇന്നലെ വൈകിട്ട് സമീപത്തെ ക്ഷേത്രത്തിലേക്കു കുഞ്ഞുമായി പോയതായിരുന്നു ഗോപകുമാർ. ബോട്ടുജെട്ടിയിൽ പതിവായി ഇരിക്കാറുണ്ടെന്നു നാട്ടുകാർ പറയുന്നു. വൈകിയിട്ടും ഇരുവരെയും കാണാതായതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഗോപകുമാറിന്റെ മക്കൾ: ആമി, ആദർശ്. മഹാലക്ഷ്മിയുടെ അച്ഛൻ യോഗേഷ് ആലപ്പുഴ എസ്‌ഡി കോളജിൽ ലാബ് അറ്റൻഡറാണ്. യോഗേഷ് – അശ്വതി ദമ്പതികൾക്ക് 6 വർഷത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച കുഞ്ഞാണു മഹാലക്ഷ്മി.

Back to top button
error: