KeralaNEWS

എം.ജി സ്‌കൂള്‍ ഓഫ് പെഡഗോജിക്കല്‍ സയന്‍സിലെ നിയമനങ്ങളില്‍ ക്രമക്കേടെന്ന് ആരോപണം

പത്തനംതിട്ട: എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് പെഡഗോജിക്കല്‍ സയന്‍സിലെ പ്രഫസര്‍, അസോ. പ്രഫസര്‍ നിയമനങ്ങളില്‍ ക്രമക്കേടെന്ന് ആരോപണം. നിയമനം സംബന്ധിച്ച വ്യക്തമായ വിവരങ്ങളുമായി സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലര്‍ നേരിട്ടു ഹാജരാകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഉത്തരവിട്ടു.

നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ വിവരാവകാശ നിയമപ്രകാരം സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടും തൃപ്തികരമായ മറുപടി നല്‍കിയില്ലെന്ന അധ്യാപികയുടെ പരാതിയിലാണ് നടപടി. ക്രമക്കേട് സംബന്ധിച്ച് ഹൈക്കോടതിയിലും ഗവര്‍ണര്‍ക്കും അധ്യാപിക പരാതി നല്‍കിയിട്ടുണ്ട്.

2018 ല്‍ നടന്ന നിയമനം സംബന്ധിച്ച് കോളജ് അധ്യാപിക ഡോ. ശ്രീവൃന്ദ നായരാണ് പരാതിയുമായി രംഗത്തുവന്നത്. പ്രഫസര്‍, അസോ. പ്രഫസര്‍ തസ്തികകളിലേക്ക് ശ്രീവൃന്ദ അപേക്ഷിച്ചിരുന്നു. പ്രഫസര്‍ തസ്തികയില്‍ യോഗ്യതയുണ്ടായിട്ടും പരിഗണിച്ചില്ലെന്നും അതിനുതാഴെയുള്ള അസോ. പ്രഫസര്‍ തസ്തികയില്‍ യോഗ്യതയില്ലെന്നു പറഞ്ഞ് ലിസ്റ്റില്‍ മൂന്നാമതാക്കിയെന്നുമാണ് പരാതി.

സര്‍വകലാശാല നല്‍കിയ വിവരമനുസരിച്ച്, പ്രഫസര്‍ തസ്തികയില്‍ യോഗ്യത നേടിയ രണ്ടുപേരില്‍ ഒരാളായിരുന്നു ശ്രീവൃന്ദ. അതില്‍ മുന്നിലുണ്ടായിരുന്ന ആള്‍ക്ക് നിയമനം നല്‍കി. അസോ. പ്രഫസര്‍ പട്ടികയില്‍ ശ്രീവൃന്ദ മൂന്നാം സ്ഥാനത്തായിരുന്നു. പ്രഫസര്‍ തസ്തികയില്‍ അയോഗ്യരായ രണ്ടു പേരാണ് ഇവിടെ ഒന്നും രണ്ടും സ്ഥാനത്തുവന്നത്. ഇത് എന്തു മാനദണ്ഡം പരിഗണിച്ചാണെന്നാണ് ശ്രീവൃന്ദയുടെ ചോദ്യം.

നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും സര്‍വകലാശാല വ്യക്തമായ മറുപടി നല്‍കിയില്ല. വിവരങ്ങളില്‍ പൊരുത്തക്കേട് കണ്ടതോടെ സംസ്ഥാന വിവരാവകാശ കമ്മിഷനു പരാതി നല്‍കി.

കമ്മിഷന്‍ രണ്ടുവട്ടം ഹിയറിങ് നടത്തിയിട്ടും പ്രോ വൈസ് ചാന്‍സലര്‍ക്കുവേണ്ടി ജോയിന്റ് റജിസ്ട്രാര്‍ ഇമെയിലില്‍ വിശദീകരണം അയയ്ക്കുകയായിരുന്നു. ഇതു ചട്ടപ്രകാരമല്ലാത്തതിനാല്‍ റിപ്പോര്‍ട്ട് കമ്മിഷന്‍ തള്ളി. തുടര്‍ന്നാണ് പ്രോ വൈസ് ചാന്‍സലര്‍ ഈമാസം 25നു മുന്‍പ് നേരിട്ടു ഹാജരാകണമെന്ന് കമ്മിഷന്‍ ഉത്തരവിട്ടത്.

 

Back to top button
error: