SportsTRENDING

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ചരിത്രം രചിച്ച് ഇന്ത്യൻ വിജയഗാഥയ; ലങ്ക 73ന് പുറത്ത്

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ചരിത്രം രചിച്ച് ഇന്ത്യൻ വിജയഗാഥ. ഇന്ത്യയുടെ പരമ്പര നേട്ടത്തോടെ ഫലം അപ്രസക്തമായി മാറിയെങ്കിലും, തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനം ഇനി ചരിത്രത്തിന്റെ ഭാഗം. രാജ്യാന്തര ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയമെന്ന റെക്കോർഡുമായി ഇന്ത്യ ശ്രീലങ്കയെ വീഴ്ത്തിയത് 317 റൺസിന്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 390 റൺസ്. ശ്രീലങ്കയുടെ മറുപടി 22 ഓവറിൽ വെറും 73 റൺസിന് അവസാനിച്ചു. 168 പന്തുകൾ ബാക്കിയാക്കിയാണ് ഇന്ത്യ കൂറ്റൻ വിജയം സ്വന്തമാക്കിയത്.

സെഞ്ചറി നേടിയ വിരാട് കോലിയാണ് കളിയിലെ കേമനും പരമ്പരയിലെ താരവും. റൺ അടിസ്ഥാനത്തിൽ രാജ്യാന്തര ഏകദിനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 2008 ജൂലൈ ഒന്നിന് അയർലൻഡിനെതിരെ ന്യൂസീലൻഡ് നേടിയ 290 റൺസിന്റെ വിജയമാണ് പിന്നിലായത്. ഇതിനു മുൻപ് ഇന്ത്യ നേടിയ ഏറ്റവും വലിയ വിജയം ബെർമുഡയ്‌ക്കെതിരെയാണ്. 2007 മാർച്ച് 19ന് നടന്ന മത്സരത്തിൽ ജയിച്ചത് 257 റൺസിന്.

10 ഓവറിൽ 32 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത മുഹമ്മദ് സിറാജിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ബോളർമാർ ശ്രീലങ്കയെ എറിഞ്ഞിട്ടത്. മുഹമ്മദ് ഷമി ആറു പന്തിൽ 20 റൺസ് വഴങ്ങിയും കുൽദീപ് യാദവ് അഞ്ച് ഓവറിൽ 16 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യ ഉയർത്തിയ 391 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രമാണ്. അതിൽ 27 പന്തിൽ നാലു ഫോറുകൾ സഹിതം 19 റൺസെടുത്ത ഓപ്പണർ നുവാനിന്ദു ഫെർണാണ്ടോ ടോപ് സ്കോററായി. രണ്ടക്കം കണ്ട രണ്ടാമൻ 19 പന്തിൽ രണ്ടു പോറുകൾ സഹിതം 13 റൺസുമായി പുറത്താകാതെ നിന്ന കസൂൻ രജിത. മൂന്നാമൻ 26 പന്തിൽ രണ്ടു ഫോറുകളോടെ 11 റൺസെടുത്ത ക്യാപ്റ്റൻ ദസുൻ ഷനക.

ഓപ്പണർ ആവിഷ്ക ഫെർണാണ്ടോ (നാലു പന്തിൽ ഒന്ന്), കുശാൻ മെൻഡിസ് (ഏഴു പന്തിൽ നാല്), ചാരിത് അസാലങ്ക (നാലു പന്തിൽ ഒന്ന്), വാനിന്ദു ഹസരംഗ (ഏഴു പന്തിൽ ഒന്ന്), ചാമിക കരുണരത്‌നെ (ആറു പന്തിൽ ഒന്ന്), ദുനിത് വെല്ലാലഗെ (13 പന്തിൽ മൂന്ന്), ലഹിരു കുമാര (19 പന്തിൽ 9) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഫീൽഡിങ്ങിനിടെ പരുക്കേറ്റ ആഷെൻ ഭണ്ഡാര ബാറ്റിങ്ങിന് ഇറങ്ങിയില്ല.

നേരത്തേ, കളി കാണാനെത്തിയവരുടെ എണ്ണം കുറഞ്ഞുപോയെങ്കിലും, കളത്തിലെ ‘ഷോ’ ഇന്ത്യൻ താരങ്ങൾ ഒട്ടും കുറച്ചില്ല! സൂപ്പർതാരം വിരാട് കോലിയും ഭാവി സൂപ്പർതാരം ശുഭ്മൻ ഗില്ലും സെഞ്ചറികളുമായി മത്സരിച്ച് തകർത്തടിച്ചു. വൺഡൗണായി ഇറങ്ങി തകർപ്പൻ സെഞ്ചറിയുമായി പുറത്താകാതെ നിന്ന മുൻ ക്യാപ്റ്റൻ കൂടിയായ വിരാട് കോലി (110 പന്തിൽ 166*), ശുഭ്മൻ ഗിൽ (97 പന്തിൽ 116) എന്നിവരാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തേതന്നെ സ്വന്തമാക്കിയിരുന്നു

ബോളർമാരെ പിന്തുണയ്ക്കുന്ന പതിവിനു വിട നൽകി ഇത്തവണ ബാറ്റർമാരെ കനിഞ്ഞനുഗ്രഹിച്ച കാര്യവട്ടത്തെ പിച്ചിൽ, കോലിയുടെയും ഗില്ലിന്റെയും നേതൃത്വത്തിൽ ഇന്ത്യൻ താരങ്ങൾ ശ്രീലങ്കയെ തച്ചുതകർക്കുകയായിരുന്നു. കളത്തിലിറങ്ങിയവരെല്ലാം തകർത്തടിച്ചതോടെയാണ് ഇന്ത്യ കൂറ്റൻ സ്കോറിലേക്കെത്തിയത്. 110 പന്തുകൾ നേരിട്ട കോലി 13 ഫോറും എട്ടു സിക്സും സഹിതമാണ് 166 റൺസെടുത്തത്. ഇതോടെ, ഹോംഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന താരമായി കോലി മാറി. സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡാണ് കോലി മറികടന്നത്. ഗില്ലാകട്ടെ, 97 പന്തിൽ 14 ഫോറും രണ്ടു സിക്സും സഹിതമാണ് 116 റൺസെടുത്തത്. കാര്യവട്ടത്തെ ആദ്യ രാജ്യാന്തര സെഞ്ചറിയാണ് ഗില്ലിന്റേത്.

ക്യാപ്റ്റൻ രോഹിത് ശർമ (49 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 42), ശ്രേയസ് അയ്യർ (32 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 38) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി. ആരാധകരുടെ കയ്യടികൾക്കിടെ ക്രീസിലെത്തിയ സൂര്യകുമാർ യാദവ് നാലു പന്തിൽ നാലു റൺസെടുത്ത് പുറത്തായി. കെ.എൽ.രാഹുൽ ആറു പന്തിൽ ഏഴു റൺസെടുത്തു. അക്ഷർ പട്ടേൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.

ഇന്ത്യൻ ഇന്നിങ്സിലെ ഉയർന്ന കൂട്ടുകെട്ടും ഇവരുടെ വകയാണ്. മൂന്നാം വിക്കറ്റിൽ 110 പന്തിൽ നിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 131 റൺസ്. ഗിൽ പുറത്തായ ശേഷം ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് വീണ്ടും സെഞ്ചറി കൂട്ടുകെട്ട് തീർത്താണ് കോലി ഇന്ത്യയെ 350 കടത്തിയത്. നാലാം വിക്കറ്റിൽ 71 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 108 റൺസ്. ഇതിനു പുറമെ ഇന്ത്യൻ ഇന്നിങ്സിൽ ഒരു അർധസെഞ്ചറി കൂട്ടുകെട്ട് കൂടിയുണ്ട്. ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമ – ശുഭ്മൻ ഗിൽ സഖ്യം 92 പന്തിൽ അടിച്ചുകൂട്ടിയത് 95 റൺസ്!

ശ്രീലങ്കൻ നിരയിൽ കസൂൻ രജിത 10 ഓവറിൽ 81 റൺസ് വഴങ്ങിയും ലഹിരു കുമാര 10 ഓവറിൽ 87 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ചാമിക കരുണരത്‌നെ എട്ട് ഓവറിൽ 58 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, ഉമ്രാൻ മാലിക്ക് എന്നിവർക്കു പകരം സൂര്യകുമാർ യാദവ്, വാഷിങ്ടൻ സുന്ദർ എന്നിവർക്ക് അവസരം നൽകിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്.

Back to top button
error: