KeralaNEWS

യു.ഡി.എഫ് കാലത്ത് തട്ടിപ്പ് നടന്നു, ചിലരുടെ വിഴിഞ്ഞം സ്വപ്നം മത്സ്യത്തൊഴിലാളികള്‍ക്ക് പേടിസ്വപ്നം: ഫാ. യൂജിന്‍ പെരേര

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ, കേരളവും തിരുവനന്തപുരവും സിംഗപ്പൂര്‍ പോലെയായി മാറുമെന്നത് ഊതിപ്പെരുപ്പിച്ചതെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. യൂജിന്‍ പെരേര. മത്സ്യത്തൊഴിലാളികളുടെ ജീവിതവും ജീവനോപാധിയും ഭീഷണി നേരിടുകയാണ്. അവര്‍ക്ക് വേണ്ടിയാണ് പ്രതിഷേധിക്കുന്നതെന്നും യൂജിന്‍ പെരേര പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. എന്നാല്‍, പലതും വെളിപ്പെടുത്തുന്നില്ല. തുടക്കത്തില്‍ പദ്ധതിയെ കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടിയത് തന്നെ ഒരു നാടകമായിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ ആശങ്കകള്‍ കൃത്യമായി പ്രകടിപ്പിക്കാന്‍ സാധിച്ചില്ല. ഇതിന് തടസ്സം സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലനിന്നിരുന്നത്. മത്സ്യത്തൊഴിലാളികളുടെ ആശങ്കകളെ മുന്‍നിര്‍ത്തി തങ്ങള്‍ ഒരു റിപ്പോര്‍ട്ടിന് രൂപം നല്‍കി. അത് ആരും ഗൗനിച്ചില്ലെന്നും യൂജിന്‍ പെരേര ആരോപിച്ചു.

വിഴിഞ്ഞം പദ്ധതിക്ക് അനുമതി ലഭിക്കുന്ന കാലത്ത് കേന്ദ്രത്തില്‍ യു.പി.എയും കേരളത്തില്‍ യു.ഡി.എഫുമായിരുന്നു ഭരണത്തില്‍. നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് വേണ്ടി ചില തട്ടിപ്പുകള്‍ ഇക്കാലത്ത് നടന്നതായും സിഎജി റിപ്പോര്‍ട്ട് ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കുന്നതിന് ആത്മാര്‍ഥമായ ഇടപെടല്‍ നടത്തിയിരുന്നുവെങ്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ തന്റെ വൈദഗ്ധ്യം ഉഫയോഗിച്ചിരുന്നുവെങ്കില്‍ മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ശശി തരൂര്‍ പദ്ധതിയെ അനുകൂലിക്കുന്നതായുള്ള ചോദ്യത്തിന് മറുപടിയായി ഫാ. യൂജിന്‍ പെരേര പറഞ്ഞു. ഭാവിയെ കരുതി ശശി തരൂര്‍ തന്റെ നിലപാടില്‍ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഒരു സീറ്റിലേക്ക് ഒതുങ്ങുമായിരുന്നില്ലെന്ന് ലത്തീന്‍ പള്ളികള്‍ കോണ്‍ഗ്രസ് അനുകൂലമാണ് എന്ന പൊതുകാഴ്ചപ്പാട് നിലനില്‍ക്കുന്നതായുള്ള ചോദ്യത്തിന് മറുപടിയായി ഫാ. യൂജിന്‍ പെരേര ഓര്‍മ്മിപ്പിച്ചു.

വിഴിഞ്ഞം പദ്ധതി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ മാത്രം സ്വപ്ന പദ്ധതിയല്ല. മറ്റു ചിലരുടെ കൂടിയായി മാറി കഴിഞ്ഞു. ചിലരുടെ സ്വപ്നങ്ങള്‍ മറ്റുള്ളവര്‍ക്ക് പേടിസ്വപ്നമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Back to top button
error: