IndiaNEWS

2002ല്‍ അക്രമികളെ പാഠം പഠിപ്പിച്ചു; ബി.ജെ.പി ഗുജറാത്തില്‍ സമാധാനം സ്ഥാപിച്ചു: അമിത് ഷാ

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ സാമൂഹികവിരുദ്ധര്‍ അക്രമത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാല്‍, 2002 ല്‍ അക്രമികളെ പാഠം പഠിപ്പിച്ചുവെന്നും ബി.ജെ.പി സംസ്ഥാനത്ത് സമാധാനം സ്ഥാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഖേദ ജില്ലയിലെ മഹുധ പട്ടണത്തില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

2002 ഫെബ്രുവരിയില്‍ ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കത്തിച്ച സംഭവത്തെത്തുടര്‍ന്ന് ഗുജറാത്തിലുണ്ടായ കലാപം ചൂണ്ടിക്കാണ്ടിയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. ”ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് (1995 ന് മുന്‍പ്) വര്‍ഗീയ കലാപങ്ങള്‍ വ്യാപകമായിരുന്നു. വിവിധ സമുദായങ്ങളിലും ജാതികളിലും പെട്ട ആളുകളെ പരസ്പരം പോരടിക്കാന്‍ കോണ്‍ഗ്രസ് പ്രേരിപ്പിച്ചിരുന്നു. ഇത്തരം കലാപങ്ങളിലൂടെ കോണ്‍ഗ്രസ് വോട്ട് ബാങ്ക് ശക്തിപ്പെടുത്തുകയും സമൂഹത്തിലെ വലിയൊരു വിഭാഗത്തോട് അനീതി കാണിക്കുകയും ചെയ്തു” അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ച പിന്തുണ കാരണം, അക്രമികള്‍ അക്രമങ്ങളില്‍ ഏര്‍പ്പെടുന്നത് പതിവാക്കിയതിനാലാണ് 2002ല്‍ ഗുജറാത്ത് കലാപത്തിന് സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ”എന്നാല്‍ 2002 ല്‍ അവരെ പാഠം പഠിപ്പിച്ചതിന് ശേഷം അവര്‍ അക്രമത്തിന്റെ പാത വിട്ടു. 2002 മുതല്‍ 2022 വരെ അവര്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിട്ടുനിന്നു. വര്‍ഗീയ കലാപത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചുകൊണ്ട് ബി.ജെ.പി ഗുജറാത്തില്‍ സമാധാനം സ്ഥാപിച്ചു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

Back to top button
error: