NEWSSports

ആക്രമിച്ചു കളിച്ചിട്ടും ഗോളടിക്കാന്‍ മറന്ന് ഇംഗ്ലണ്ടും യു.എസും

ദോഹ: ലോകകപ്പ് ഫുട്‌ബോളില്‍ ഇംഗ്ലണ്ട് യു.എസ് പോരാട്ടം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ബി ഗ്രൂപ്പില്‍ ഇരു ടീമുകളും ഓരോ പോയിന്റു വീതം പങ്കിട്ടെടുത്തു. ഇംഗ്ലണ്ട്, യു.എസ് താരങ്ങള്‍ ഗോളവസരങ്ങള്‍ പലതു സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ആദ്യ മത്സരത്തില്‍ ഇറാനെ തകര്‍ത്തുവിട്ട അതേ ടീമുമായാണ് ഇംഗ്ലണ്ട്, യു.എസിനെയും നേരിടാനിറങ്ങിയത്. പക്ഷേ ഇറാനെതിരേ പുറത്തെടുത്തപോലെ ഗോളടി മേളം തീര്‍ക്കാന്‍ യു.എസ്, ഇംഗ്ലണ്ടിനെ അനുവദിച്ചില്ല.

രണ്ടാം പകുതിയില്‍ ഗോള്‍ നേടാന്‍ യു.എസ്എ നടത്തിയ നീക്കങ്ങളും ഫലം കണ്ടില്ല. ഇംഗ്ലീഷ് മുന്നേറ്റത്തോടെയാണു മത്സരം തുടങ്ങിയത്. 11ാം മിനിറ്റില്‍ ഇംഗ്ലണ്ട് താരം കീറന്‍ ട്രിപ്പിയറിന്റെ കോര്‍ണറില്‍ മേസണ്‍ മൗണ്ട് ബോക്‌സിനു പുറത്തുനിന്ന് എടുത്ത ഷോട്ട് യുഎസ് പോസ്റ്റില്‍ ഭീഷണിയാകാതെ പുറത്തുപോയി. ബുകായോ സാകയെ ലക്ഷ്യമിട്ട് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ നല്‍കിയ പാസ് യുഎസ് പ്രതിരോധിച്ചു.

16 ാം മിനിറ്റില്‍ ലൂക്ക് ഷോയുടെ ഇടം കാല്‍ ഷോട്ട് യു.എസ് ഗോളി മാറ്റ് ടേണര്‍ അനായാസം പിടിച്ചെടുത്തു. 17 ാം മിനിറ്റിലാണ് ഇംഗ്ലണ്ട് ബോക്‌സില്‍ യു.എസിന് ആദ്യ അവസരം ലഭിക്കുന്നത്. വെസ്റ്റന്‍ മക്കെന്നിയുടെ ക്രോസില്‍ ഹജി റൈറ്റിന്റെ ശ്രമം. ഇംഗ്ലീഷ് താരം ഹാരി മഗ്വയര്‍ ഹെഡ് ചെയ്തു രക്ഷപെടുത്തി. ആദ്യപകുതിയില്‍ തന്നെ സാവധാനം യുഎസ് താളം കണ്ടെത്തി. 30 ാം മിനിറ്റിനു ശേഷം ഇംഗ്ലണ്ടിനു സമാനമായി തുടര്‍ മുന്നേറ്റങ്ങള്‍ യു.എസില്‍നിന്നും ഉണ്ടായി.

ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ മികച്ചൊരു ഷോട്ട് ഇംഗ്ലണ്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഗോള്‍ നേടാനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ യുഎസ് മുന്നേറ്റനിര പുറത്തെടുത്തു. ഇതോടെ ഇംഗ്ലണ്ട് കൂടുതല്‍ സമ്മര്‍ദത്തിലുമായി. 69 ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ്, ജൂഡ് ബെല്ലിങ്ങാം എന്നിവരെ പിന്‍വലിച്ച് ഇംഗ്ലണ്ട് ജാക്ക് ഗ്രീലിഷിനെയും ഹെന്‍ഡേഴ്‌സനെയും ഇറക്കി. മത്സരത്തിന്റെ അധിക സമയത്ത് ലൂക്ക് ഷോ എടുത്ത ഫ്രീകിക്ക് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഹെഡ് ചെയ്‌തെങ്കിലും വലയിലെത്തിക്കാനായില്ല. ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ ഇംഗ്ലണ്ടിനും യുഎസിനും ഗോളില്ലാ സമനില.

ആദ്യ മത്സരത്തില്‍ വെയ്ല്‍സിനോട് സമനിലയില്‍ പിരിഞ്ഞ യു.എസിന് നിലവില്‍ രണ്ടു പോയിന്റുകള്‍ മാത്രമാണുള്ളത്. ആദ്യ മത്സരം ജയിച്ച ഇംഗ്ലണ്ടാകട്ടെ നാലു പോയിന്റുമായി ബി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുണ്ട്. നവംബര്‍ 30 ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് വെയ്ല്‍സിനെയും യു.എസ് ഇറാനെയും നേരിടും.

 

 

Back to top button
error: