NEWSWorld

‘പൊന്നിയിൻ സെൽവൻ’ ഇന്ന് ലോകത്താകമാനം 7500 ലധികം തിയേറ്ററുകളിൽ, ചിത്രത്തിന് ഒരാമുഖം

ചരിത്രവും സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ ഭാവനകളും ഇഴ ചേർന്ന തലമുറകൾ തോറും ഹൃദയത്തിലേറ്റിയ മഹാകാവ്യണ് ‘പൊന്നിയിൻ സെൽവൻ’. അമ്പതുകളിൽ രചിക്കപ്പെട്ട നോവലാണിത്. എം. ജി. ആർ, കമലഹാസൻ എന്നിവർ ഈ ചരിത്ര നോവൽ സിനിമയാക്കാൻ പല സന്ദർഭങ്ങളിലും ശ്രമിച്ചെങ്കിലും നടന്നില്ല. ആ സ്വപ്നം ഇന്ന് മണിരത്നത്തിലൂടെ സാഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു.

ഈ ചരിത്ര നോവൽ സിനിമയായാൽ അതിൽ ഒരു നിഴൽ വേഷമെങ്കിലും ചെയ്യാൻ ആഗ്രഹിക്കാത്ത നടീ നടന്മാർ ഉണ്ടാവില്ല. മണിരത്നം താര നിർണ്ണയം പൂർത്തിയാക്കിയ ശേഷം സൂപ്പർ സ്റ്റാർ രജനികാന്ത് തനിക്ക് പെരിയ പഴുവേട്ടൈയരുടെ കഥാപാത്രമെങ്കിലും നൽകി തന്നെ ഈ സിനിമയുടെ ഭാഗമാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ വേഷം രജനിയുടെ ഇമേജിന് കോട്ടം വരുത്തും എന്നത് കൊണ്ട് മണിരത്നം അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. അത്ര മാത്രം ഒരോരുത്തരും മനസിൽ താലോലിക്കുന്ന, കോടിക്കണക്കിന് വായനക്കാരെ നേടിയ ഇതിഹാസ കഥയാണ് ‘പൊന്നിയിൻ സെൽവൻ’. അതിൻ്റെ ദൃശ്യാവിഷ്‌ക്കാരം കാണാൻ ലോകമെങ്ങുമുള്ള സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കയാണ്. അതിനു മുന്നോടിയായി കഥയിലെ മുഖ്യ കഥാപാത്രങ്ങളെ കുറിച്ച് നോവലിനെ ആസ്പദമാക്കി ഒരു ആമുഖം.

പത്താം നൂറ്റാണ്ടിലാണ് ‘പൊന്നിയിൻ സെൽവൻ’ കഥ നടക്കുന്നത്. ചോള സാമ്രാജ്യത്തിൻ്റെ രാജാവ് കണ്ടരാദിത്തൻ. പത്നി സെമ്പിയൻ മാദേവി. ഇവരുടെ ഏക മകൻ മധുരാന്തകൻ. കണ്ടരാദിത്തൻ്റെ കാല ശേഷം അനുജൻ സുന്ദര ചോളൻ രാജാവായി വാഴിക്കപ്പെടുന്നു. സുന്ദര ചോളന് മൂന്നു മക്കൾ മൂത്തവൻ ആദിത്ത കരികാലാൻ, അടുത്തത് മകൾ കുന്ദവൈ, ഏറ്റവും ഇളയവൻ അരുൾമൊഴി വർമ്മൻ എന്ന പൊന്നിയിൻ സെൽവൻ.

ആദിത്ത കരികാലൻ– വിക്രം: ചോള സാമ്രാജ്യത്തിൻ്റെ കിരീട അവകാശിയായ രാജ കുമാരൻ. തൻ്റെ പന്ത്രണ്ടാം വയസ്സിൽ ചേവൂർ പടക്കളത്തിൽ യുദ്ധത്തിനിറങ്ങിയവൻ. ശത്രുക്കളെ വിരട്ടിയോടിച്ചു കാഞ്ചിയിൽ ചോള കൊടി നാട്ടിയവൻ. കാഞ്ചീപുരത്ത് തൻ്റെ മാതാ പിതാക്കൾക്ക് പൊന്മാളിക പണിത്, അവരുടെ സന്തോഷം കണ്ട് സായൂജ്യമടഞ്ഞവൻ. പാണ്ഡ്യ രാജാവ് വീരപാണ്ടിയൻ്റെ തല കൊയ്തെടുത്ത കോപ കേസരി . സമാനതകളില്ലാത്ത വീര ശൂര പരാക്രമി. നന്ദിനിയുമായുള്ള പ്രണയ പരാജയത്തിൽ വെറി പിടിച്ച് യുദ്ധം ചെയ്തു.

അരുൾമൊഴി വർമ്മൻ– ജയം രവി: സുന്ദര ചോളൻ്റെ ഇളയ മകൻ. കഥയിലെ ‘പൊന്നിയിൻ സെൽവൻ’ എന്ന പേരിൻ്റെ അവകാശി. ചോള ദേശത്തിൻ്റെ തെൻ ദിശയുടെ സേനാ മേധാവി. പിൽക്കാലത്ത് ചോള നാടിൻ്റെ രാജാവായി രാജ രാജ ചോളനായി പ്രസിദ്ധി നേടി. ചോള ദേശ ജനതയുടെ ഓമന പുത്രൻ. ആനകളെ മെരുക്കുന്നതിൽ അരുൾമൊഴി വർമ്മൻ്റെ നൈപുണ്യം പ്രസിദ്ധമാണ്. സഹോദരി കുന്ദവൈയുടെ വാക്കിന് അങ്ങേയറ്റം മതിപ്പു കൊടുക്കുന്ന അനുജൻ. അനുരാധപുരത്തെ രാജാവ് അഞ്ചാം മഹിന്ദനെ യുദ്ധത്തിൽ തോൽപ്പിച്ച് അയാളെ പതുങ്ങി ജീവിക്കാൻ അവസരം ഒരുക്കി. കല, സാഹിത്യം, കെട്ടിട കല ഇത്യാതികളിൽ അതീവ തൽപരൻ. മികച്ച യോദ്ധാവ്.

കുന്ദവൈ– തൃഷ: സുന്ദര ചോളൻ്റെ പുത്രി. അതീവ സുന്ദരി. ഇളയ തമ്പുരാട്ടി എന്നാണ് എല്ലാവരും കുന്ദവൈയെ വിളിക്കുന്നത്. അതീവ രാഷ്ട്രീയ ജ്ഞാനമുള്ളവൾ. ചോള രാജ കുടുംബത്തിൽ തന്നെ ബുദ്ധി കൂർമ്മത ഉള്ളവൾ. കൊച്ചു ദേശത്തിലെ രാജാക്കന്മാർ തുടങ്ങി മഹാരാജാക്കന്മാർ, എല്ലാവർക്കും ഇവളോട് വളരെ അധികം ബഹുമാനമാണ്. രാജരാജ ചോളൻ്റെ ഭരണ കാലത്ത് അയാൾക്ക് ഭരണ നിർവഹണത്തിന് നിർദേശങ്ങൾ നൽകിയിരുന്നത് കുന്ദവൈയായിരുന്നു. സ്വന്തം ഭൂമിയിൽ നിന്നും ലഭിച്ച വരുമാനം കൊണ്ട് ജനങ്ങൾക്ക് വേണ്ടി ആതുരാലയങ്ങൾ നിർമ്മിച്ച് സന്നദ്ധ സേവകയായും ഇവൾ ജന ഹൃദയങ്ങളിൽ സ്ഥാനം നേടി.

നന്ദിനി– ഐശ്വര്യാറായ് ബച്ചൻ: നാഗത്തിന് സമാനമായ സ്വഭാവത്തോടു കൂടിയവൾ. നന്ദിനിയുടെ സൗന്ദര്യത്തിൽ മയങ്ങാത്തവർ ആരും തന്നെ ഉണ്ടാവില്ല. ഇവളുടെ പകയിലൂടെയാണ് കഥാ സഞ്ചാരം. ചതിയുടെ തന്ത്രങ്ങൾ മെനയുന്നത്തിൽ അതി വിദഗ്ദ്ധയും സമർഥയുമാണിവൾ. ചോളൻമാർക്ക് എതിരായ എല്ലാ ചതികളുടെയും തലച്ചോറ് നന്ദിനിയാണ്. ആദിത്ത കരികാലൻ്റെ പൂർവ കാമുകി. സാഹചര്യത്താൽ വഞ്ചിതയായവൾ. ചോളൻമാരോടുള്ള പക വിഷ സർപ്പത്തെ പോലെ ഉള്ളിൽ പേറി നടക്കുന്നവൾ. പ്രതികാരം വീട്ടാൻ തൻ്റെ പിതാവിൻ്റെ പ്രായമുള്ള പെരിയ പഴുവേട്ടയരെ വിവാഹം ചെയ്തു.

വന്തിയത്തേവൻ– കാർത്തി: കഥയിലെ നായകൻ. വാണർ കുല രാജകുമാരൻ. ആദിത്ത കരികാലൻ്റെ ഉറ്റ സുഹൃത്ത്. പ്രസരിപ്പുള്ള യുവത്വം. സ്ത്രീകളിൽ ഏറെ ആകൃഷ്ടനാവുന്ന സ്വഭാവം. ആദിത്ത കരികാലൻ്റെ ചാരനായും പ്രവർത്തിക്കും. പ്രശ്നങ്ങളെ തേടി പിടിച്ച് വിലയ്ക്ക് വാങ്ങുന്ന ശീലക്കാരൻ. നല്ല സമർഥൻ, മികച്ച യോദ്ധാവ്.

മധുരാന്തകൻ– റഹ്മാൻ: രാജാവായ കണ്ടരാദിത്യൻ മരിക്കുമ്പോൾ കിരീട അവകാശി ഏക മകൻ മധുരാന്തകനാണ്. ആ സമയത്ത് അവൻ കൈ കുഞ്ഞായിരുന്നത് കൊണ്ട് തൻ്റെ സഹോദരൻ ഇളയച്ഛൻ സുന്ദര ചോളനെ രാജാവാക്കുന്നു. മരിക്കുമ്പോൾ സുന്ദര ചോളൻ്റെ മക്കൾ മാത്രമേ അടുത്ത രജ്യാവകാശികൾ ആവാൻ പാടുള്ളൂ എന്നും തൻ്റെ മകൻ മധുരാന്തകന് അധികാര മോഹം ഒരിക്കലും ഉണ്ടാവരുതെന്നും, അവനെ ഒരു പൂർണ്ണ ശിവ ഭക്തനായി വളർത്തണം എന്നും പറഞ്ഞു മരിക്കുന്നു. ശിവ യോഗിയായി അജ്ഞാത വാസം നടത്തി വന്ന മധുരാന്തകൻ നന്ദിനിയുടെ പ്രലോഭനങ്ങളിൽ വശംവദനായി തൻ്റെ അവകാശം പറഞ്ഞ് നാട്ടിൽ തിരിച്ചെത്തുമ്പോൾ നാട്ടിലും ചോളൻമാർക്കിടയിലും പ്രതിസന്ധി സംജാതമാവുന്നു.

ആഴ് വാർ കടിയാൻ– ജയറാം: പൊന്നിയിൻ സെൽവനിൽ അതി പ്രധാനമായ മറ്റൊരു കഥാ പാത്രം. ചോള സാമ്രാജ്യത്തിൻ്റെ മുഖ്യ മന്ത്രിയാണ് അനിരുദ്ധ ബ്രമ്മരായൻ. ബുദ്ധി രാക്ഷസൻ. ഇയാളോട് ചർച്ച ചെയ്ത ശേഷം മാത്രമേ രാജാവ് പോലും പ്രാധാന തീരുമാനങ്ങൾ എടുക്കൂ. ഇയാളറിയാതെ നാട്ടിൽ ഒന്നും നടക്കില്ല. ഒരു ഇല അനങ്ങിയാൽ പോലും അനിരുദ്ധ ബ്രമ്മരായൻ അറിയും. അതിനു കാരണക്കാരൻ ആഴ് വാർ കടിയാനാണ്. ദൂതൻ, ചാരൻ എന്നിങ്ങനെ പല മുഖങ്ങൾ ആഴ് വാർ കടിയാനുണ്ട്. അത് തൽക്കാലം സസ്പെൻസ്.

പെരിയ പഴുവേട്ടയർ– ശരത് കുമാർ: കൊച്ചു ദേശമായ പഴുവൂരിൻ്റെ ഭരണാധിപൻ. ചോള സൈന്യത്തിൻ്റെ ധനാധികാരി. വേളക്കാര പട എന്ന വംശത്തിൽ പെട്ടയാൾ. യുദ്ധ വേളയിൽ അറുപത്തി നാലു പരിക്കുകൾ ഏറ്റവൻ. വാർദ്ധക്യ കാലത്ത് സൗന്ദര്യ റാണിയായ നന്ദിനിയെ വിവാഹം കഴിച്ചു. വൃദ്ധനെങ്കിലും കായ ബലമുള്ള വീര യോദ്ധാവ്. പക്ഷെ നന്ദിനിയുടെ മോഹ വലയിൽ ഇയാൾ സൽപേര് കളങ്കപ്പെടുത്തി.

പൂങ്കുഴലി– ഐശ്വര്യ ലക്ഷ്മി:
കഥയിലെ സഹസികതയാർന്ന സുന്ദരിയായ വള്ളക്കാരി കഥാപാത്രം. സമുദ്ര കുമാരി എന്നാണ് വിശേഷിപ്പിക്കുന്നത്. വള്ളം തുഴയുന്നതിൽ പൂങ്കുഴലിയുടെ നൈപുണ്യം പ്രസിദ്ധം. നായകൻ വന്തിയ തേവൻ്റെ സഹായിയും തോഴിയും. വല്ലവരായൻ വന്തിയ തേവനെ കണ്ടു മുട്ടുമ്പോൾ മുതലാണ് ഇവളുടെ സാഹസികത വെളിപ്പെടുന്നത്. വന്തിയ തേവൻ അരുൾ മൊഴി വർമ്മൻ എന്ന പൊന്നിയിൻ സെൽവനുമായി ലങ്കയിൽ നിന്നു മടങ്ങവേ സമുദ്രത്തിൽ വെച്ച് കൊടുങ്കാറ്റിൽ പെട്ടപ്പോൾ അവരെ സാഹസികമായി രക്ഷിച്ചു കരയ്ക്ക് എത്തിച്ചത് ഇവളാണ്. ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച കഥാപാത്രമാണ് സമുദ്ര കുമാരി പൂങ്കുഴലി. ‘കാറ്റ് പോലെ മൃദുവായവൾ, സമുദ്രം പോലെ ശക്തമായവൾ’ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നു. പൊന്നിയിൻ സെൽവനിലെ അത്രയും ശക്തമായ സ്ത്രീ കഥാപാത്രമാണിത്.

വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി സംവിധായകൻ മണിരത്നം അണിയിച്ചൊരുക്കിയ മൾട്ടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെൽവൻ’ മണിരത്നത്തിൻ്റെ മെഡ്രാസ് ടാക്കീസും സുഭാസ്‌ക്കരൻ്റെ ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായാണ് നിർമ്മിച്ചത്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ഒന്നാം ഭാഗം ( പി എസ് 1) സെപ്റ്റംബർ 30 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിലാണ് പൊന്നിയിൻ സെൽവൻ-1( പി എസ്-1) റീലീസ് ചെയ്യുക. കേരളത്തിൽ ശ്രീ ഗോകുലം മൂവീസാണ് ഇരുന്നൂറ്റി അമ്പതിൽ പരം തിയേറ്ററുകളിൽ റീലീസ് ചെയ്യുന്നത്.

പ്രമുഖരായ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുന്ന ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചലച്ചിത്ര ആവിഷ്കാരമാണ് ‘പൊന്നിയിൻ സെൽവൻ’. മണിരത്നം, ജയ മോഹൻ, കുമാര വേൽ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. രവി വർമ്മൻ്റെ ഛായഗ്രഹണം കാണികൾക്ക് മനോഹര ദൃശ്യ വിരുന്നൊരുക്കുമ്പോൾ ഏ.ആർ.റഹ്മാൻ്റെ സംഗീതം ആസ്വാദകർക്ക് ഇമ്പമൊരുക്കുന്നു. റഫീക് അഹമ്മദാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ശങ്കർ രാമകൃഷ്ണനാണ് സംഭാഷണ രചയിതാവ്, ബൃന്ദയാണ് നൃത്ത സംവിധാനം.

വാർത്ത: സി.കെ അജയ് കുമാർ, പി ആർ ഒ

(മെഡ്രാസ് ടാക്കീസ് & ലൈക്കാ പ്രൊഡക്ഷൻസ്)

Back to top button
error: