CrimeNEWS

യുവനടിമാർക്കെതിരായ ലൈംഗിക അതിക്രമം: സിസിടിവി ദൃശ്യങ്ങൾ കസ്റ്റഡിയിലെടുത്ത് പൊലീസ്, ശാസ്ത്രീയ പരിശോധന നടത്തും

കോഴിക്കോട്: കോഴിക്കോട് സിനിമാ പ്രമോഷൻ ചടങ്ങിനെത്തിയ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ പൊലീസന്വേഷണം ഊര്‍ജിതം. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇത് ഉടൻ ശാസ്ത്രീയ പരിശോധനക്കായി അയക്കും. പരിപാടി നടന്ന ഇടം, നടവഴി എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോൾ ശേഖരിച്ചത്. കൂടുതൽ വ്യക്തതക്ക് വേണ്ടി സമീപത്തെ കൂടുതൽ ദൃശ്യങ്ങൾ കൂടി ശേഖരിക്കണമെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് ചൊവ്വാഴ്ച വൈകീട്ട് നടന്ന സിനിമ പ്രമോഷൻ ചടങ്ങ് കഴിഞ്ഞിറങ്ങുമ്പോഴാണ് രണ്ട് നടിമാർക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ പന്തീരാങ്കാവ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്. അതിക്രമം നടത്തിയവരെ കണ്ടാൽ തിരിച്ചറിയുമെന്ന് ഇരുവരും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാർഡ് ഡിസ്ക് പൊലീസ് ഉടൻ തന്നെ ശാസ്ത്രീയ പരിശോധനക്കായി അയക്കും. വിദൂര ദൃശ്യങ്ങളായതിനാൽ കൂടുതൽ സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. മാൾ അധികൃതരിൽ നിന്ന് പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. അതിക്രമത്തിനെതിരെ ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇതിലുളളയാൾ കോഴിക്കോട്ടുകാരനെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾ തന്നെയാണോ അതിക്രമം നടത്തിയതെന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ വ്യക്തതക്ക് വേണ്ടി പരിപാടിയുടെ മുഴുവൻ ദൃശ്യങ്ങളും കൈമാറാൻ സംഘാടകരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടി സമയത്ത് മാളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ പാളിച്ചയുണ്ടായോ എന്നതുൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Back to top button
error: