KeralaNEWS

കൺകുളിർക്കെ കാണാം കാന്തല്ലൂരിലെ റോസാപ്പൂ ഫാം, ‘റോസ് വാലിഫാമി’ലെ 15 ഏക്കറിൽ മുപ്പതിനായിരം റോസാച്ചെടികൾ

മൂന്നാറിലെ കാന്തല്ലൂര്‍ മലനിരകളില്‍ റോസാപ്പൂക്കളുടെ വിളവെടുപ്പ് ആരംഭിച്ചു. 15 ഏക്കറില്‍ 30,000 ചെടികളാണ് ഇവിടെ ഉള്ളത്. കാന്തല്ലൂര്‍ കൊളുത്താമലയില്‍ മറയൂര്‍ സ്വദേശി ജോണിൻ്റെ ഉടമസ്ഥതയിലുള്ള റോസ് വാലി ഫാമിലാണ് വിളവെടുപ്പ്. വ്യാവസായിക അടിസ്ഥാനത്തില്‍ കേരളത്തിലെ ഏറ്റവും വിസ്തൃതിയില്‍ റോസാപ്പൂക്കള്‍ കൃഷി ചെയ്യുന്ന ഏക ഫാമാണ് റോസ് വാലി.

ഫാമിനായി 15 ഏക്കര്‍ സ്ഥലം കുത്തകപ്പാട്ടം വ്യവസ്ഥയിലാണ് ജോണ്‍ ഏറ്റെടുത്തത്. ഉത്തരാഖണ്ഡില്‍ മൂന്നുമാസത്തെ പരിശീലനം നേടി, തിരികെയെത്തി. ഗുണശേഖരന്‍, പ്രവീണ്‍ എന്നിവരെക്കൂടി പങ്കാളികളാക്കി. പിന്നീട് കാന്തല്ലൂരിലെ സ്ഥലത്ത് 60 ലക്ഷം രൂപ ചെലവഴിച്ച്‌ റോസാപ്പൂകൃഷി ആരംഭിച്ചു. സിങ്കപ്പൂര്‍, മലേഷ്യൻ കംപനികളുമായി ചര്‍ച്ച നടത്തി വിപണി കണ്ടെത്തി.
അപ്പോഴാണ് ദുരിതം വിതച്ച് പോലെ കൊറോണ എത്തിയത്. റോസാപ്പൂക്കള്‍ വില്പന നടത്താന്‍ കഴിയാതെ വീണ്ടും നിരാശയിലായി. ഓര്‍ഡര്‍ റദ്ദാവുകയും ചെയ്തു. മറ്റ് മാര്‍ഗങ്ങളില്ലാതെ കഴിഞ്ഞ സീസണില്‍ പൂപ്പാടത്ത് ഉരുളക്കിഴങ്ങ് കൃഷിയും ചെയ്തു. അതും ഫലം കണ്ടില്ല. കോവിഡ് വ്യാപനം കുറഞ്ഞതോടുകൂടി റോസാപ്പൂക്കൃഷിയില്‍ വീണ്ടും 10 ലക്ഷം രൂപകൂടി മുടക്കി.

15 ഏക്കറിലായി 30,000 റോസാപ്പൂചെടികളാണ് ഇപ്പോള്‍ ഉള്ളത്. ഉത്തരാഖണ്ഡില്‍ നിന്നാണ് തൈകള്‍ എത്തിച്ചത്. ഒരു തൈ കാന്തല്ലൂരില്‍ എത്തുമ്ബോള്‍ 100 രൂപ ചെലവാകും. ഒരു ചെടിയില്‍നിന്നു 12 വര്‍ഷം വരെ വിളവെടുക്കാന്‍ കഴിയും. പിങ്ക്, മെറൂണ്‍, സ്പാനിഷ് യെല്ലോ, റൂബി എന്നീ നാലിനം റോസാപ്പൂക്കളാണ് കൃഷി ചെയ്തിരിക്കുന്നത്. മൂന്നു മാസം പ്രായമുള്ള തൈകള്‍ നട്ടാല്‍ ഒരു മാസത്തിനുള്ളില്‍ വിളവെടുക്കാന്‍ കഴിയും. ഉച്ചകഴിഞ്ഞ സമയത്താണ് പൂക്കള്‍ പറിക്കുന്നത്. രാത്രി ഒന്‍പത് മണിയോടുകൂടി പൂക്കള്‍ കൂളര്‍ സംവിധാനമുള്ള വാഹനത്തില്‍ കയറ്റി ബെംഗളൂരുവില്‍ എത്തിക്കും. ദിവസം 500 കിലോ പൂക്കളാണ് ശരാശരി ലഭിക്കുന്നത്.

മണമേറെ, ഗുണമേറെ

കാന്തല്ലൂരില്‍നിന്നുമുള്ള റോസാപ്പൂക്കള്‍ ഇപ്പോള്‍ ബെംഗളൂരിലെത്തിച്ച്‌ അതില്‍ നിന്നു ഓയില്‍ എടുത്തുവരുന്നു. ഏറ്റവും കൂടുതല്‍ എണ്ണ അംശമുള്ള പൂക്കളാണ് കാന്തല്ലൂരില്‍ വിരിയുന്നത്. സെന്റ്, കോസ്മെറ്റിക് എന്നിവയുടെ ഉത്പാദനത്തിലും ആയുര്‍വേദ മരുന്നുകളിലും ഉപയോഗിച്ചുവരുന്നു. 80 കിലോ പൂക്കളില്‍നിന്നു ഒരു ലിറ്റര്‍ റോസാപ്പൂ തൈലം ഉത്പാദിപ്പിക്കാന്‍ കഴിയും

Back to top button
error: