NEWSWorld

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറിൽ ഒപ്പുവെച്ചു

ദില്ലി: ഇന്ത്യാ ഗവൺമെന്റും അമേരിക്കയും തമ്മിൽ ജപ്പാനിലെ ടോക്കിയോയിൽ വെച്ച് നിക്ഷേപ പ്രോത്സാഹന കരാറിൽ ഒപ്പുവച്ചു. ഇന്ത്യൻ ഗവൺമെന്റിന്റെ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയും യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (ഡിഎഫ്‌സി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്കോട്ട് നാഥനും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്.

ഇന്ത്യാ ഗവൺമെന്റും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ഗവൺമെന്റും 1997-ൽ തമ്മിൽ ഒപ്പുവെച്ച നിക്ഷേപ പ്രോത്സാഹന കരാറിനെ പുതിയ കരാർ അസാധുവാക്കുന്നു. 1997-ൽ കരാർ ഒപ്പുവെച്ച ശേഷം ഡി എഫ് സി എന്ന പുതിയ ഏജൻസി അടക്കം അമേരിക്കയിലും ഇന്ത്യയിലും വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. അമേരിക്ക ഈയടുത്ത് പ്രാബല്യത്തിൽ കൊണ്ടുവന്ന ബിൽഡ് ആക്റ്റ് 2018 ന് ശേഷം പഴയ ഓവർസീസ് പ്രൈവറ്റ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷന്റെ (ഒപിഐസി) പിൻഗാമിയായി രൂപം കൊണ്ടതാണ് യു എസ് എ ഗവൺമെന്റിന്റെ ഡെവലപ്‌മെന്റ് ഫിനാൻസ് ഏജൻസി. കടം , ഓഹരി നിക്ഷേപം, നിക്ഷേപ ഗ്യാരന്റി, നിക്ഷേപ ഇൻഷുറൻസ് അല്ലെങ്കിൽ റീ ഇൻഷുറൻസ്, സാധ്യതയുള്ള പ്രോജക്ടുകൾക്കും ഗ്രാന്റുകൾക്കും വേണ്ടിയുള്ള സാധ്യതാ പഠനങ്ങൾ തുടങ്ങിയവയാണ് ഡിഎഫ്‌സി വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പിന്തുണ പദ്ധതികൾ .

ഇന്ത്യയിൽ നിക്ഷേപ പിന്തുണ നൽകുന്നത് തുടരുന്നതിന് ഡിഎഫ്‌സിയുടെ നിയമപരമായ ആവശ്യകതയാണ് കരാർ. ഡി എഫ് സി യോ അവരുടെ മുൻഗാമിയായ ഏജൻസികളോ 1974 മുതൽ ഇന്ത്യയിൽ സജീവമാണ്. ഇതുവരെ 5.8 ബില്യൺ ഡോളർ മൂല്യമുള്ള നിക്ഷേപ പിന്തുണ ഈ അമേരിക്കൻ ഏജൻസികൾ വഴി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. അതിൽ 2.9 ബില്യൺ ഡോളർ ഇപ്പോഴും കുടിശ്ശികയാണ്. ഇന്ത്യയിൽ നിക്ഷേപ പിന്തുണ നൽകുന്നതിനായി നാല് ബില്യൺ ഡോളറിന്റെ നിർദ്ദേശങ്ങൾ ഡിഎഫ്‌സിയുടെ പരിഗണനയിലാണ്.

കോവിഡ്-19 വാക്സീൻ നിർമ്മാണം, ആരോഗ്യ സംരക്ഷണ ധനസഹായം, പുനരുപയോഗ ഊർജ്ജം , എസ്എംഇ ധനസഹായം, സാമ്പത്തിക ഉൾപ്പെടുത്തൽ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വികസനത്തിന് പ്രാധാന്യമുള്ള മേഖലകളിൽ ഡി എഫ് സി നിക്ഷേപ പിന്തുണ നൽകിയിട്ടുണ്ട്. നിക്ഷേപ പ്രോത്സാഹന കരാർ ഒപ്പിടുന്നത് ഇന്ത്യയിൽ ഡി എഫ് സി നൽകുന്ന നിക്ഷേപ പിന്തുണ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഇന്ത്യയുടെ വികസനത്തിന് കൂടുതൽ സഹായകമാകും.

Back to top button
error: