FoodLIFE

ചൂട് കൂടി; തണ്ണിമത്തന് വിലയും 

തണ്ണിമത്തൻ നമുക്ക് തന്നെ കൃഷി ചെയ്യാം, അറിയാം ആരോഗ്യ ഗുണങ്ങൾ
 
വേനലിന്റെ ചൂടും ക്ഷീണവും അകറ്റാൻ തണ്ണിമത്തനെ വെല്ലുന്ന മറ്റൊരു ഭക്ഷണമില്ല.അമേരിക്കയിലെ ഗവേഷണ സ്ഥാപനങ്ങൾ ഇതിനെ പ്രകൃതിദത്ത വയാഗ്ര എന്നാണ് വിശേഷിപ്പിക്കുന്നത്.തണ്ണിമത്തനിലെ സിട്രുലിൻ എന്ന അമിനോ ആസിഡിന്റെ, രക്തധമനികളെ വികസിപ്പിച്ച് കൂടുതൽ രക്തം കടത്തി വിടാനുള്ള കഴിവ് അതിശയിപ്പിക്കുന്നതാണ്.പുരുഷൻമാരിലെ ഉദ്ദാരണശേഷിക്കുറവിനുള്ള ഏറ്റവും നല്ല ഔഷധമായാണ് തണ്ണിമത്തൻ ലോകമെങ്ങും അറിയപ്പെടുന്നത്.ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ തണ്ണിമത്തന്‍ പോലെ ഉത്തമമായ മറ്റൊന്നില്ലെന്ന് ആരോഗ്യ വിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നു.പക്ഷെ വേനല്‍ കടുത്തതോടെ വേനലിനെക്കാളും  പൊള്ളുന്ന വിലയാണ് തണ്ണിമത്തന് എന്നു മാത്രം!

 തണ്ണിമത്തന് കഴിഞ്ഞ സീസണില്‍ കിലോയ്ക്ക് 13 മുതല്‍ 30 രൂപ നിരക്കിലാണ് കേരളത്തിൽ വില്‍പന നടന്നിരുന്നത്.ഈ സീസണിൽ 20 രൂപയ്ക്കായിരുന്നു തുടക്കം.45 രൂപയാണ് കിലോയ്ക്ക് ഇപ്പോഴത്തെ വില.മധുരമേറിയതും കുരു അധികമില്ലാത്തതുമായ കിരണ്‍ ഇനം തണ്ണിമത്തനാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ പ്രിയം.അതിനാൽത്തന്നെ പാതയോരത്തും പഴക്കടകളിലും ഇതിന് തോന്നിയതുപോലെയാണ് വില.

 

ശരീര താപനിലയെ നിയന്ത്രിച്ചു നിര്‍ത്താനുള്ള കഴിവും പോക്കറ്റിലൊതുങ്ങുന്ന വിലയുമാണ് തണ്ണിമത്തനെ ഏവരുടെയും പ്രിയപ്പെട്ട വേനല്‍ ഫലമാക്കി മാറ്റുന്നത്.തണ്ണിമത്തനും പൈനാപ്പിളും പഴവും മധുരവും ചേര്‍ത്ത മിക്സഡ് ജ്യൂസിനും ആവശ്യക്കാരേറെയാണ്.ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലും തണ്ണിമത്തന്‍ എത്തുന്നത്.

തണ്ണിമത്തന്റെ ഔഷധഗുണങ്ങൾ അറിഞ്ഞാൽ ആരും വില നോക്കാതെ തന്നെ വാങ്ങിപ്പോകും.അത്രയ്ക്ക് ഗുണങ്ങളാണ് തണ്ണിമത്തന് ഉള്ളത്.പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ എന്നിവയാൽ സമ്പുഷ്ടമാണ് തണ്ണിമത്തൻ.മറ്റു പഴങ്ങളെ അപേക്ഷിച്ച് ഗ്ലൈസിമിക് ലോഡ് കുറവായതിനാൽ പ്രമേഹ രോഗികൾക്കും നിയന്ത്രിത അളവിൽ ഇത് കഴിക്കാം.മാത്രമല്ല തണ്ണിമത്തൻ ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.

 

രക്തസമ്മർദം, നിർജ്ജലീകരണം എന്നിവ കുറയ്ക്കാൻ തണ്ണിമത്തൻ അത്യുത്തമമാണ്.ഇതിലെ വിറ്റാമിൻ സി, ലൈക്കോപിൻ എന്നീ ഘടകങ്ങൾ നല്ല ആന്റി ഓക്സിഡന്റുകൾ ആയതിനാൽ യൗവനം നിലനിർത്താൻ ഇത് ഏറെ സഹായിക്കും.വത്തക്ക എന്ന് മലബാർ ഭാഗത്ത് അറിയപ്പെടുന്ന തണ്ണിമത്തൻ ചെങ്കുമ്മട്ടി, കുമ്മട്ടി എന്നീ പേരുകളിലും  ചിലയിടങ്ങളിൽ അറിയപ്പെടുന്നു.

 

കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ ഒന്നാണ് തണ്ണിമത്തൻ കൃഷി.ഒക്ടോബർ മുതൽ മാർച്ച് വരെയാണ് കൃഷിക്ക് അനിയോജ്യമായ സമയം.സൂര്യപ്രകാശം നല്ലതുപോലെ ലഭിക്കുന്നതും തുറസ്സായതുമായ സ്ഥലമാണ്‌ തണ്ണിമത്തൻ കൃഷിക്ക് അനുയോജ്യം.കളകളൊക്കെ കിളച്ച് പരുവപ്പെടുത്തിയ സ്ഥലത്ത് രണ്ടുമീറ്റർ ഇടവിട്ട് കുഴിയെടുക്കുക.കുഴികൾക്ക് 60 സെന്റീമീറ്റർ വ്യാസവും 45 സെന്റീമീറ്റർ ആഴവും ഉണ്ടാകണം.ഓരോ തടത്തിലും കുറച്ച് കുമ്മായം ചേർത്ത് മേൽമണ്ണിളക്കണം.ഒരാഴ്ചയ്ക്ക് ശേഷം ഒരു തടത്തിന് 10 കിലോ വീതം ജൈവവളം ചേർക്കാം.ഇതിന് കാലിവളം, കമ്പോസ്റ്റ്, കോഴിവളം, മണ്ണിരകമ്പോസ്റ്റ് എന്നിവയിലേതെങ്കിലും ഉപയോഗിക്കാം. ഇതിന് ശേഷം വിത്ത് പാകാവുന്നതാണ്. ഒരുതടത്തിൽ മൂന്ന് വിത്തുകൾ വീതം നടാം.

 

പിന്നീട് പൂവിടുമ്പോഴും കായ്ക്കുമ്പോഴും ജൈവവളങ്ങളായ ബയോഗ്യാസ് സ്ലറി, ഫിഷ് അമിനോ ആസിഡ്, ട്രൈക്കോഡെർമ എന്നിവ പ്രയോഗിക്കാം.തുടക്കത്തിൽ രണ്ട് ദിവസത്തിലൊരിക്കൽ നിർബന്ധമായും നനച്ചിരിക്കണം.പൂവിടല്‍, കായ് വളരുക തുടങ്ങിയ നിര്‍ണായക വളര്‍ച്ചാഘട്ടങ്ങളില്‍ നന ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം.തടത്തില്‍ പുതയിടുന്നത് നല്ലതാണ്.കൂടാതെ ഉണങ്ങിയ കമ്പുകള്‍, ഓല, വൈക്കോല്‍ എന്നിവ തറയില്‍ വിരിച്ച് തണ്ണിമത്തന്റെ വള്ളി സുഗമമായി പടരാന്‍ സൗകര്യം ഒരുക്കണം.വളരുന്ന തണ്ണിമത്തന്‍ കായകള്‍ നേരിട്ട് നിലത്തു മുട്ടാതിരിക്കുകയാണ് ഉത്തമം.

മികച്ച ഇനങ്ങൾ

1.അർക്ക മണിക്ക്

ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ചാണ് ഈ ഇനം ഉൽപാദിപ്പിച്ചത്.അതിമധുരവും സുഗന്ധവുമാണ് ഈ ഇനത്തിന്റെ പ്രത്യേകത.

2.ഷുഗർ ബേബി

ദില്ലിയിലെ ഇന്ത്യൻ കാർഷിക ഗവേഷണ കേന്ദ്രമാണ് ഇത് ഉൽപാദിപ്പിച്ചത്.ചെറിയ കായ്കൾക്ക് 3-5 കിലോ തൂക്കം ലഭിക്കും.

3.അർക്ക ജ്യോതി

ഉരുളൻ കായകൾ, ഇളംപച്ചതോട്, കടുംപച്ചവരകൾ, ചുകപ്പൻ അകക്കാമ്പ് എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ.

4.ശോണിമയും സ്വർണയും

തണ്ണിമത്തന്റെ വിത്തുകൾ പലപ്പോഴും കഴിക്കുമ്പോൾ അരോചകമാകാറുണ്ട്. ഇതിനൊരു പരിഹാരമായി കേരള കാർഷിക സർവകലാശാല തയ്യാറാക്കിയ വിത്തിനമാണ് ശോണിമയും സ്വർണയും.ഇതിൽ ശോണിമയുടെ ഉൾക്കാമ്പ് ചുവപ്പും സ്വർണയുടെ കാമ്പ് മഞ്ഞയുമാണ്.

വിത്തുകൾ ലഭിക്കാൻ

☛ നാഷണല്‍ സീഡ്സ് കോര്‍പ്പറേഷന്‍, പാലക്കാട്-0491 2566414
☛ അറ്റിക് സെയില്‍സ് കൗണ്ടര്‍, മണ്ണുത്തി-0487 2370540
☛ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച്,ബെംഗളൂരു-080 23086100

 

Back to top button
error: