NEWS

അമ്മയെ പ്രണയിച്ച് മകളെ വിവാഹം കഴിച്ച യുവാവ് സ്വത്തിനുവേണ്ടി അമ്മയെ കൊലപ്പെടുത്തി, ഒടുവില്‍ മകളും കാമുകനും അകത്തായി

ഞെട്ടിപ്പിക്കുന്ന ഒരു കഥയാണ് അര്‍ച്ചന റെഡ്ഡിയുടെയും മകൾ യുവികയുടെയും. മൂന്നു തവണ അര്‍ച്ചന വിവാഹിതയായി. പക്ഷേ ഒരു വിവാഹബന്ധം പോലും ഏറെക്കാലം നീണ്ടുനിന്നില്ല. ജിം പരിശീലകനായ നവീനാണ് മൂന്നാമത്തെ ഭർത്താവ്. അർച്ചനയുടെ മകൾ യുവികയെ സ്വന്തമാക്കിയ അയാൾ ഒടുവിൽ അയാൾ അർച്ചനയെ വക വരുത്തി

ബംഗളുരു: ഒരേസമയം അമ്മയെയും മകളെയും പ്രണയിച്ചു. ഒടുവില്‍ സ്വത്തിനുവേണ്ടി കൂട്ടുകാരൻ്റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി.
കര്‍ണാടകത്തിലെ ഹൊസൂരില്‍ അര്‍ച്ചന റെഡ്ഡി എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ മുഖ്യപ്രതി നവീന്‍, കൂട്ടാളി അനൂപ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മൂന്നു തവണ വിവാഹം കഴിച്ച അര്‍ച്ചന റെഡ്ഡിയുടെ ഒരു വിവാഹബന്ധവും ഏറെക്കാലം നീണ്ടുനിന്നിരുന്നില്ല.
പത്ത് വര്‍ഷം നീണ്ട ആദ്യ ബന്ധത്തില്‍ അര്‍ച്ചനയ്ക്ക് യുവിക, ട്രിവിഡ് എന്നീ രണ്ട് മക്കളുണ്ട്.

റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ഏര്‍പ്പെട്ടിരുന്ന അര്‍ച്ചനയുടെ രണ്ടാം വിവാഹബന്ധം രണ്ടുവര്‍ഷം മുമ്പാണ് വേര്‍പെടുത്തിയത്. പിന്നീടാണ് ജിം പരിശീലകനായ നവീനുമായി അര്‍ച്ചന അടുത്തത്. അര്‍ച്ചനയുടെ മകള്‍ യുവികയ്ക്ക് പരിശീലനം നല്‍കുന്നതിന് വേണ്ടിയാണ് ബോഡി ബില്‍ഡര്‍ കൂടിയായ നവീനെ വീട്ടിലേക്ക് വരുത്തിയത്.
അര്‍ച്ചനയുടെ സ്വത്തില്‍ നോട്ടമിട്ട നവീന്‍ അര്‍ച്ചനയെ പ്രണയിക്കുകയും അവരുമായി ലിവിങ് ടുഗദര്‍ ബന്ധം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തു. ഇതിനിടെ നവീന്‍, അര്‍ച്ചനയുടെ മകള്‍ യുവികയെയും വലയിൽ വീഴ്ത്തി.

തുടര്‍ന്ന് അര്‍ച്ചനയുയി മെല്ലെ അകന്ന നവീന്‍ എങ്ങനെയും യുവികയെ സ്വന്തമാക്കാൻ ശ്രമം ആരംഭിച്ചു. എന്നാല്‍ മകളുമായി നവീന്‍ അടുപ്പത്തിലാണെന്ന വിവരം അറിഞ്ഞ അര്‍ച്ചന റെഡ്ഡി, നവീനെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. ഇത് വകവെക്കാതെ നവീന്‍ യുവികയുമായുള്ള അടുപ്പം തുടരുകയായിരുന്നു. തുടര്‍ന്ന് നവീനെതിരെ കഴിഞ്ഞ മാസം ജിഗനി പോലീസ് സ്റ്റേഷനില്‍ അര്‍ച്ചന പരാതി നല്‍കി. പോലീസ് നവീനെ വിളിച്ചുവരുത്തി അര്‍ച്ചന റെഡ്ഡിയുടെ വീട്ടിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും കേസെടുക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം നവീന്‍ യുവികയോടൊപ്പം നാട് വിട്ടു.

ഇതേ തുടർന്ന് യുവികയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് അര്‍ച്ചന പോലീസ് സഹായത്തോടെ ബ്ലോക്ക് ചെയ്തു. ഒപ്പം സ്ഥലത്തെ പ്രധാന ഗുണ്ടാനേതാവുമായി അടുപ്പമുണ്ടായിരുന്ന അര്‍ച്ചന, അയാളെ ഉപയോഗിച്ച് നവീനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മകളുമായുള്ള അടുപ്പം അവസാനിപ്പിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഇതോടെ അര്‍ച്ചന റെഡ്ഡിയെ കൊലപ്പെടുത്തുക്കാൻ നവീന്‍ തീരുമാനിച്ചു. കൂട്ടാളി അനൂപുമായി ചേര്‍ന്ന് പദ്ധതികൾ തയ്യാറാക്കി.
അങ്ങനെ നവീനും അനൂപും ചേര്‍ന്ന് അര്‍ച്ചനയെ കൊലപ്പെടുത്തി. ഇക്കാര്യം യുവികയ്ക്കും അറിയാമായിരുന്നു. അർച്ചനയുടെ മകൻ ട്രിവിഡും ഈ കൊലപാതകത്തിന് ദൃക്‌സാക്ഷിയായി. അയാൾ നവീനെതിരെ പോലീസില്‍ പരാതി നല്‍കി. കൊലപാതകത്തില്‍ നവീന് പങ്കുണ്ടെന്നാണ് പരാതിയില്‍ വ്യക്തമാക്കിയത്. ഇതോടെ നവീനൊപ്പമുണ്ടായിരുന്ന യുവികയെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കൊല നടത്തിയത് നവീന്‍ ആണെന്ന് യുവിക പോലീസിനോട് വ്യക്തമാക്കി. അര്‍ച്ചനയെ കൊലപ്പെടുത്തിയത് സ്വത്തിനു വേണ്ടിയാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. അനൂപിനെയും നവീനിനെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. യുവികയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Back to top button
error: