NEWS

മുന്‍ കേന്ദ്രമന്ത്രി പി.സി തോമസും ഡിജോ കാപ്പനും ചേർന്ന് കോടികൾ വെട്ടിച്ചതായി പരാതി

മുന്‍കേന്ദ്രമന്ത്രി പി.സി തോമസ് കമ്പനിയുടെ ഡയറക്ടര്‍ ആണെന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കേന്ദ്ര പദ്ധതി ഈ ഏജന്‍സി നടപ്പാക്കുന്നതെന്നും പ്രചരിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തക ദയാഭായി കമ്പനി ഡയറക്ടറാണെന്നും പറഞ്ഞിരുന്നു. ഇത് വിശസിച്ച് ആയിരം മുതല്‍ ലക്ഷങ്ങള്‍ വരെ നിക്ഷേപിച്ച നൂറ് കണക്കിനു കർഷകരുണ്ട്

ല്‍പ്പറ്റ: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക പദ്ധതിയെന്ന പേരില്‍ മുന്‍ കേന്ദ്രമന്ത്രി പി.സി തോമസ് ഡയറക്ടറായ കമ്പനി കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി.
കമ്പനിയുടെ ഫീൽഡ് വർക്കിനിറങ്ങി പണം പിരിച്ചവരും കബളിപ്പിക്കപ്പെട്ട കർഷകരും കൽപ്പറ്റ പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ അതീവഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
‘പി.ടി ചാക്കോ മെമ്മോറിയല്‍ കിസാന്‍ മിത്ര’ എന്ന കമ്പനിക്കെതിരെയാണ് ആരോപണം. മലബാറിലും, ഇടുക്കിയിലും വന്‍ തുക ഓഹരി സംഭരിച്ച് നിക്ഷേപകരെ വഞ്ചിച്ചു എന്നാണ് പരാതി. കര്‍ഷകരെയും ഫീല്‍ഡ് വര്‍ക്കിനിറങ്ങിയ ജീവനക്കാരെയും കബളിപ്പിച്ചു എന്ന ആരോപണവുമായാണ് പണം നഷ്ടപ്പെട്ടവര്‍ രംഗത്തെത്തിയിരിക്കുന്നത്.
വയനാട്ടില്‍ നിന്ന് മാത്രം ആയിരത്തിലധികം ആളുകള്‍ക്ക് ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ടത്രേ.
പഞ്ചായത്ത് കമ്മിറ്റികള്‍ രൂപീകരിച്ച് കര്‍ഷകരില്‍ നിന്നും 1000 രൂപയുടെ ഓഹരി എടുപ്പിച്ചാണ് കമ്പനി വമ്പന്‍ തട്ടിപ്പ് നടത്തിയത്. ‘കിസാന്‍ മിത്ര കമ്പനി’ നടപ്പിലാക്കുന്നത് കേന്ദ്ര ഗവര്‍മ്മന്റിന്റെ പദ്ധതിയാണെന്നും, നബാര്‍ഡിന്റെ സൂപ്പര്‍ വിഷനിലാണ് കമ്പനിയുടെ നടത്തിപ്പെന്നും നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു. നിക്ഷേപമുള്ള കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കുമെന്നും, അവരുടെ ഉല്‍പ്പന്നങ്ങള്‍ ഉയര്‍ന്ന വിലക്ക് സംഭരിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തു. കര്‍ഷരുടെ ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കുന്നതിന് യൂണിറ്റുകള്‍ സ്ഥാപിച്ച് തൊഴില്‍ നല്‍കുമെന്നും വിശ്വസിപ്പിച്ചു. മുന്‍കേന്ദ്രമന്ത്രി കൂടിയായ പി.സി തോമസ് കമ്പനിയുടെ ഡയറക്ടര്‍ ആണെന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായതിനാല്‍ കേന്ദ്ര പദ്ധതികള്‍ ഈ ഏജന്‍സി വഴിയാണ് നടപ്പാക്കുന്നതെന്നും പറഞ്ഞതോടെ ഇത് വിശസിച്ച് ആയിരം മുതല്‍ ലക്ഷങ്ങള്‍ വരെ നിക്ഷേപിച്ചവരുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിൽ നിന്നും കമ്പനിയുടെ എം.ഡി ഡിജോ കാപ്പനും, സി.ഇ.ഒ മനോജ് ചെറിയാനും കര്‍ഷകരില്‍ നിന്നും ഇതേ സ്ഥാപനത്തിലെ ജീവനക്കാരില്‍ നിന്നും പണം പിരിച്ചു. എന്നാല്‍ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പവാതെ വന്നപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം കര്‍ഷകര്‍ മനസിലാക്കുന്നത്. ആദിവാസി വിഭാഗങ്ങള്‍ ഉൾപ്പെടെയുള്ളവരും വഞ്ചിതരായി.
സാമൂഹിക പ്രവര്‍ത്തക ദയാഭായി കമ്പനി ഡയറക്ടറാണെന്നാണ് തുടക്കകാലത്ത് ജീവനക്കാരെയും, ജനങ്ങളെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് പിന്നീട് അന്വേഷണത്തില്‍ മനസിലായി. നബാര്‍ഡുമായും ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല എന്നതും വ്യക്തമായി. ഇതോടെ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരിക്കുകയാണ് വഞ്ചിക്കപ്പെട്ടവര്‍.
കര്‍ഷകരില്‍ നിന്നും പണം പിരിച്ച് കമ്പനിക്ക് നല്‍കിയ സ്ത്രീകളുള്‍പ്പെടെയുള്ളവരും പ്രതിസന്ധിയിലായി.
പി.സി തോമസ്, ഡിജോ കാപ്പന്‍, മനോജ് ചെറിയാന്‍ എന്നിവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സമരങ്ങള്‍ക്കും തയ്യറെടുക്കുകയാണ് കര്‍ഷകര്‍. കൽപ്പറ്റ പ്രസ് ക്ലബ്ബിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജീവനക്കാരായ ടി.വി അര്‍ച്ചന, ദീപ്തി ഷിജു, കര്‍ഷകരായ എം.വി സേവ്യര്‍, തോമസ് പി മിഖായേല്‍, ചിന്നമ്മ ജോര്‍ജ്, വിജി മത്തായി, എ.ജെ വര്‍ക്കി പങ്കെടുത്തു.

1989 മുതൽ 2009 വരെ മൂവാറ്റുപുഴയിൽ നിന്ന് ആറു തവണ ലോക്സഭാംഗവും 1999-2004-ലെ എ.ബി. വാജ്പേയി മന്ത്രിസഭയിൽ കേന്ദ്രസഹമന്ത്രിയുമായിരുന്ന പി.സി തോമസിനെതിരെ ഇത്ര ഗുരുതരമായ ഒരാരോപണം ഉയർന്നു വരുന്നത് ആദ്യമായാണ്.

Back to top button
error: