NEWS

ലഹരി വിളയുന്ന അഫ്ഗാൻ പാടങ്ങൾ, വഴി തെറ്റുന്ന കേരളം

കേരളത്തിലെ യൗവനത്തേയും കൗമാരത്തേയും ഒന്നോടെ കാർന്നു തിന്നുന്ന കാന്‍സറായി മാറിക്കഴിഞ്ഞു ലഹരി ഉപയോഗം. കൊടിയ ദുരന്തത്തിലേയ്ക്കാണ് പുതുതലമുറ പതിക്കാൻ പോകുന്നത്. സിരകളിൽ തീ പടർത്തുന്ന ഈ ലഹരിമരുന്നുകൾ കേരളത്തിലെത്തുന്നത് അഫ്ഗാനിസ്താനിൽ നിന്നാണ്

ണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്നു പാടങ്ങൾ. അഴിച്ചുവിട്ട കാലിക്കൂട്ടങ്ങളെപ്പോലെ ജാഗരൂകരായി നിൽക്കുന്ന തോക്കുധാരികൾ.
ഗോതമ്പും നെല്ലും കരിമ്പും ചോളവും റാഗിയും പരുത്തിയും ബാർലിയും ആപ്രിക്കോട്ടും ബദാമും ഈന്തപ്പഴവുമൊക്കെ വിളയേണ്ട ഈ പാടങ്ങളിൽ വിളഞ്ഞു നിൽക്കുന്ന വെള്ളപ്പൂക്കൾ പക്ഷെ കറുപ്പിന്റെ (ഒപ്പിയം) ലഹരിയാണെന്നുമാത്രം!

ലോകത്തിൽ ഏറ്റവും കൂടുതൽ ഒപ്പിയം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്താൻ. കേരളം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് വൻതോതിൽ ലഹരി എന്നുന്നത് ഇവിടെ നിന്നാണ്.

ലോകത്തിന്റെ കറുപ്പ് അല്ലെങ്കിൽ ലഹരിമരുന്നുകളുടെ തലസ്ഥാനം എന്നാണ് അഫ്ഗാനിസ്ഥാൻ അറിയപ്പെടുന്നത്. താലിബാൻ അടക്കമുള്ള തീവ്രവാദസംഘടനകളുടെ എന്നത്തേയും മുഖ്യ വരുമാനമാർഗം ലഹരിമരുന്ന് ഉത്പാദനവും വിൽപ്പനയുമാണ്.
അഫ്ഗാനിസ്ഥാനിലെ പാടങ്ങളിൽ വിളയുന്ന ഈ ലഹരി ലോകമെങ്ങും കയറ്റുമതി ചെയ്യപ്പെടുന്നു.
തജിക്കിസ്ഥാനും പാക്കിസ്ഥാനുമാണ് ലോക ലഹരി വിപണികളിലേക്കുള്ള അഫ്ഗാന്റെ വാതായനങ്ങൾ.
ഇന്ത്യ ഉൾപ്പടെയുള്ള ലോകരാജ്യങ്ങളിലെല്ലാം ഇത്തരം ലഹരിമരുന്നുകൾക്ക് വിലക്കുണ്ട്.
പക്ഷേ അവരുടെ എന്നത്തേയും വലിയ വിപണി ഇന്ത്യയാണ്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും റെയിൽവേ സ്റ്റേഷനുകിലും ഉൾപ്പടെ ഇന്ത്യ പരിശോധന കർശനമാക്കിയതോടെ അതിർത്തിലൂടെ കാര്യർമാരെ ഉപയോഗിച്ച് ലഹരിമരുന്നുകൾ കടത്താൻ തുടങ്ങി.

ഇതിന് രണ്ടു കാരണങ്ങളുണ്ട്.
ആദ്യത്തേത് ഇതുവഴി ലഭിക്കുന്ന വരുമാനം തന്നെ. രണ്ടാമത്തേതാണ് ഇപ്പോൾ വിവാദമായിരിക്കുന്ന, നാർക്കോട്ടിക് ജിഹാദ്…!

2016 ജൂണിൽ റം​സാ​ൻ എ​ന്ന പാ​ക്കി​സ്ഥാ​നി​യാ​യ മ​യ​ക്കു​മ​രു​ന്നു ക​ള്ള​ക്ക​ട​ത്തു​കാ​ര​നെ പ​ഞ്ചാ​ബ് പോ​ലീ​സും അ​തി​ർ​ത്തിര​ക്ഷാ സേ​ന​യും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെയ്തപ്പോഴാണ് നാർക്കോട്ടിക് ജിഹാദ് എന്ന വാർത്ത ആദ്യമായി പുറത്തുവന്നത്.

ഇസ്ലാമിന് നിഷിദ്ധം എന്നാണ് പറച്ചിലെങ്കിലും ലോകത്തിൽ ഏറ്റവുമധികം ലഹരി ഉത്പാദിപ്പിക്കുന്നത് ഇസ്ലാം രാഷ്ട്രങ്ങളായ അഫ്ഗാനും പാക്കിസ്ഥാനും തന്നെയാണ്. ഇന്ത്യയിലേക്ക് ലഹരിമരുന്നുകൾ കടത്തുന്നതിനു പിന്നിൽ അന്നുമിന്നും പാക്കിസ്ഥാൻ തന്നെ.

ലഹരിമരുന്നുകളുടെ തലസ്ഥാനം എന്നാണ് അഫ്ഗാനിസ്ഥാൻ അറിയപ്പെടുന്നത്. താലിബാനെ നിഷ്കാസിതരാക്കി രണ്ട് പതിറ്റാണ്ടോളം ഇവിടത്തെ ഭരണത്തി‍ൽ ശക്തമായി സ്വാധീനം ചെലുത്തി യു.എസ് നിലയുറപ്പിച്ചെങ്കിലും ഇതിൽ പറയത്തക്ക മാറ്റമൊന്നും വന്നില്ല. ഇപ്പോൾ യു.എസ് പൂർണമായും അഫ്ഗാനിൽ നിന്നു വിട്ടൊഴിയുകയും താലിബാൻ വീണ്ടും തിരികെ ഭരണത്തിലേറുകയും ചെയ്തതോടെ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി അവർക്ക്.

2001ൽ യു.എസ് യുദ്ധത്തിനെത്തുന്നതിനു മുമ്പ് ലോകത്തെ കറുപ്പ് ഉത്പാദനത്തിന്റെ 72 ശതമാനവും അഫ്ഗാനിലായിരുന്നു. പ്രതിവർഷം 36 ലക്ഷം കിലോഗ്രാം കറുപ്പായിരുന്നത്രേ ഇവിടെ ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്. ഹെറോയ്ൻ നിർമാണത്തിനും ഇതുപയോഗിക്കുക വഴി ലോകലഹരിമേഖലയുടെ നിർണായകകേന്ദ്രമായി മാറി അഫ്ഗാൻ. ഏറ്റവും ലാഭകരമായതിനാൽ ഭക്ഷ്യവിളകളായ അരിക്കും ഗോതമ്പിനും പകരം ഹരിരുദ്, അമുദാര്യ നദിക്കരകളിലെ ഫലഫൂയിഷ്ടമായ പാടങ്ങളിൽ കർഷകർ കറുപ്പുചെടികൾ നട്ടുവളർത്തി. അങ്ങനെ ഇതിന്റെ കൃഷി അഫ്ഗാനിസ്ഥാനിൽ വ്യാപകമായി.

2020ൽ മാത്രം കറുപ്പ് കൃഷിയിൽ 37 ശതമാനം വർധന രേഖപ്പെടുത്തി. രാജ്യത്തെ 34 പ്രവിശ്യകളിൽ 22ലും വൻതോതിൽ കറുപ്പ്കൃഷി നടക്കുന്നു. അന്ന് അഷറഫ് ഗനിയുടെ സർക്കാരാണ് അധികാരത്തിലെങ്കിലും കൃഷി നടന്ന പലസ്ഥലങ്ങളിലും താലിബാന് ശക്തമായ സ്വാധീനമുണ്ടായിരുന്നു. ഇതിലൂടെ മാത്രം താലിബാൻ സമ്പാദിച്ചത് 2800 കോടിയോളം രൂപ!

2001ൽ 8000 ഹെക്ടർ കൃഷിയാണുണ്ടായിരുന്നതെങ്കിൽ 2020ൽ ഇതു രണ്ടേകാൽ ലക്ഷം ഹെക്ടറായി വർധിച്ചു. നിലവിൽ 2.1 ബില്യൺ യുഎസ് ഡോളർ വാർഷിക വരുമാനം ഇതുവഴി താലിബാന് ലഭിക്കുന്നുണ്ട്.

കറുപ്പുചെടിയുടെ കറ എടുത്ത് അതിൽ രാസപ്രക്രിയകൾ നടത്തി ഹെറോയിനാക്കി മാറ്റുന്ന ‘ലാബുകൾ’ അഫ്ഗാനിലെ ബഡാക്‌ഷനിൽ ധാരാളമുണ്ട്. ഇവിടെ നിന്നു ഹെറോയിൻ തജിക്കിസ്ഥാൻ വഴി മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും യു.എസിലേക്കും എത്തിക്കുന്നു; പാക്കിസ്ഥാനും ബംഗ്ളാദേശും വഴി ഇന്ത്യയിലേക്കും.

അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും ആധിപത്യം നേടിയതോടെ, മയക്കുമരുന്നുകളും രാസലഹരികളും പഴയതിലും കൂടുതലായി ഇന്ത്യയിലേക്ക് കടത്താൻ തുടങ്ങിയിട്ടുണ്ട്. അഫ്ഗാൻ ലാബുകളിൽ ശുദ്ധീകരിച്ചെടുക്കുന്ന ഹെറോയിനും ഉന്മാദ ലഹരിയായ ‘മെത്ത്ട്രാക്‌സും’ കേരളത്തിൽ സുലഭമാണ്.
രണ്ടുവർഷത്തിനിടെ ഇങ്ങനെ കേരളത്തിൽ മാത്രം 1000 കോടിയുടെ മയക്കുമരുന്ന്, എക്സൈസും നാർക്കോട്ടിക് സെല്ലും ചേർന്ന് പിടികൂടിയിട്ടുണ്ട്.

റോഡ്, റെയിൽ, വ്യോമ- ജലപാതകൾ കൂടാതെ നാർക്കോട്ടിക് ജിഹാദിനെതിരെയും ഇന്ത്യ കണ്ണും കാതും തുറന്നു വയ്ക്കണമെന്ന് അർത്ഥം. പ്രത്യേകിച്ച് കേരളം…!
ലഹരി വസ്തുക്കളുമായി പൊലീസിന്റെയും എക്‌സൈസിന്റെയും നാര്‍ക്കോട്ടിക് സെല്ലിന്റെയും പിടിയിലാകുന്ന യുവതിയുവാക്കളെക്കുറിച്ചുള്ള അനവധി വാര്‍ത്തകളാണ് പ്രതിദിനം കേരളത്തിലെ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്നത്. ഒറ്റപ്പെട്ട കേസുകള്‍ മാത്രമാണ് പിടിക്കപ്പെടുന്നത്. വിപുലമായ റാക്കറ്റ് തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നു. നൂറു കേസുകള്‍ ലക്ഷ്യസ്ഥാനത്ത് കൃത്യതയോടെ എത്തിക്കുമ്പോള്‍ ഒന്നോ രണ്ടോ മാത്രമാണ് പിടിക്കപ്പെടുക.

രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളെപ്പോലും വെല്ലുന്ന സമാന്തര സംവിധാനങ്ങളിലൂടെയാണ് ലഹരി മാഫിയകളുടെ പ്രവര്‍ത്തനം. അതുകൊണ്ടു തന്നെ ലഹരിക്കടത്ത് പിടിക്കപ്പെടുക എളുപ്പമല്ല. കേരളത്തിലെത്തുന്ന ലഹരികള്‍ വിതരണം ചെയ്യപ്പെടുന്നത് നല്ലൊരു പങ്കും കാമ്പസുകളിലാണ്. അതുപോലെ
ഡി.ജെ. പാർട്ടികൾ, പബ്ബുകൾ, നിശാ ക്ലബുകൾ, റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പാര്‍ട്ടികള്‍ എന്നിവിടങ്ങളിലേക്കും ലഹരികൾ ഒഴുകുന്നു. ലഹരി നുണയാന്‍ വേണ്ടി മാത്രം നടത്തുന്ന കൂട്ടം ചേരലുകളാണ് ഇവ. ലിംഗഭേദമില്ലാതെ അർമാദിക്കാൻ പറ്റിയ സ്ഥലം. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇത്തരം പാര്‍ട്ടികളിലേക്ക് ഇന്ന് ധാരാളം ആളുകള്‍ എത്തുന്നു. ലഹരി മാത്രമല്ല, ആളുകളെ ക്യാൻവാസ് ചെയ്ത് എത്തിക്കാനും പ്രത്യേക സംഘങ്ങള്‍ തന്നെയുണ്ട്.

‘ഡാർക്നെറ്റ്’ പോലുള്ള ഓൺലൈൻ വെബ്സൈറ്റുകൾ വഴിയാണ് ഇപ്പോൾ ലഹരിക്കച്ചവടം കൂടുതലും നടക്കുന്നത്. ഈ ഓൺലൈൻ സൈറ്റിൽ റജിസ്റ്റർ ചെയ്യുന്നവരുടെ പേരും വിവരങ്ങളും രഹസ്യമായിരിക്കും. എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയ വീര്യമേറിയ ലഹരിമരുന്നുകളാണ് ഇവിടെ കൈമാറ്റം ചെയ്യപ്പെടുന്നത്.

ബംഗളൂരുവില്‍ നിന്നാണ് വീര്യം കൂടിയ ലഹരിമരുന്നുകള്‍ എത്തിക്കുന്നത്. എന്നാല്‍ പിടിക്കപ്പെടുന്നവര്‍ ഇവ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കാന്‍ നിയോഗിക്കപ്പെട്ട ക്യാരിയറുകള്‍ മാത്രമാണ്. പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വന്‍ റാക്കറ്റുകളിലേക്കോ, ലഹരിക്കടത്തിന്റെ ഉറവിടങ്ങളിലേക്കോ ഒരിക്കലും അന്വേഷണം എത്താറില്ല. മാത്രമല്ല, ലഹരിയുടെ വരവ് തടയുന്നതിന് കൃത്യമായ പദ്ധതികള്‍ പോലും ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ നമുക്ക് കഴിയുന്നുമില്ല .കാരണം അത്രയ്ക്ക് വിശാലമാണ് ലഹരിയുടെ നീരാളിപ്പിടുത്തം.

സാംസ്‌കാരിക കേരളത്തിന്റെ യൗവനത്തേയും കൗമാരത്തേയും അതിവേഗം കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന കാന്‍സറായി ലഹരി ഉപയോഗം മാറിക്കഴിഞ്ഞുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. കൊച്ചി പോലുള്ള നഗരങ്ങള്‍ അതിന്റെ ഏറ്റവും വലിയ ഇടത്താവളങ്ങളാണ്. യുവാക്കളേയും കൗമാരക്കാരേയും ലഹരിയുടെ മായിക ലോകത്തേക്ക് ആകര്‍ഷിക്കാനും ഒടുവില്‍ ലഹരിയില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത തരത്തിലേക്ക് അവരെ അടിമകളാക്കി മാറ്റാനും ഉന്നമിടുന്ന വലിയ മാഫിയ സംഘങ്ങള്‍ നമുക്കു ചുറ്റും വലവിരിച്ചു കാത്തിരിക്കുന്നു.
ദുരന്തത്തിലേക്ക് ഒരു തലമുറയെ മുഴുവന്‍ തള്ളിവിട്ടതിന്റെ പാപഭാരത്തില്‍നിന്ന് ഒരു കാലത്തും നമുക്ക് കരപറ്റാനാകില്ല

രാവന്തിയോളം എല്ലുമുറിയെ പണിയെടുത്ത് കിട്ടുന്ന കൂലി മുഴുവന്‍ കള്ളുഷാപ്പുകളില്‍ കൊടുത്ത് അന്തിക്കള്ളും മോന്തി നാലു കാലില്‍ വന്നു കയറുന്ന രക്ഷിതാക്കളായിരുന്നു ഒരു കാലത്ത് നമ്മുടെ കണ്ണില്‍ ലഹരിയുടെ ഉപയോക്താക്കള്‍. ഇന്ന് കാലം മാറി. കള്ളിലും കഞ്ചാവിലും ഒതുങ്ങാത്ത മലയാളിയുടെ ലഹരിബോധം പുതിയ താവളങ്ങള്‍ തേടി അലയുകയാണ്. ആ അലച്ചിലില്‍ പലരും ചെന്നെത്തുന്നത് പിന്നീടൊരിക്കലും ഒരു തിരിച്ചെത്താൻ സാധ്യമാകാത്ത ചതിയുടെ പാതാളത്താഴ്ചകളിലാണ്.

തയ്യാറാക്കിയത്: ഏബ്രഹാം വറുഗീസ്
.

Back to top button
error: