KeralaLead NewsNEWS

അധ്യാപികമാർ പ്രത്യേക വേഷം ധരിച്ചു വരണമെന്ന് നിഷ്കർഷിക്കാൻ സർക്കാർ പരിധിയിൽ വരുന്ന സ്‌കൂളുകൾക്ക് അധികാരമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി; ഫയലുകൾ തീർപ്പാക്കാൻ താമസിപ്പിക്കുന്ന ഉദ്യോഗസ്ഥർ പെൻഷൻ പറ്റേണ്ടവർ കൂടി ആണെന്ന് ഓർക്കണം

സർക്കാർ പരിധിയിൽ വരുന്ന സ്‌കൂളുകളിൽ അധ്യാപികമാർക്ക് പ്രത്യേക വസ്ത്രം നിഷ്കർഷിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അധ്യാപികമാർ പ്രത്യേക വസ്ത്രം ധരിച്ചു വരണമെന്ന് നിഷ്കർഷിക്കാൻ സ്‌കൂളുകൾക്ക് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയിൽ ഞെക്കാട് സ്കൂളിൽ ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ബോയ്സ് സ്കൂൾ, ഗേൾസ് സ്കൂൾ തുടങ്ങിയവ തുടരണമോ എന്ന കാര്യത്തിൽ സമൂഹത്തിൽ ചർച്ച ഉയർന്നു വരേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് ലിംഗ തുല്യത ഉറപ്പ് വരുത്തുന്ന യൂണിഫോം കൊണ്ടു വരുന്നതിനെ വിദ്യാഭ്യാസ വകുപ്പ് പിന്തുണക്കുന്നു.

പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പരിഷ്കാരം കൊണ്ടു വരും. മാറുന്ന ലോകത്തെ തുറന്നു കാട്ടുന്ന രീതിയിലാകും പുതിയ പാഠ്യപദ്ധതി. പാഠ്യപദ്ധതിയിൽ ലിംഗ സമത്വം ഉറപ്പു വരുത്തും. മനുഷ്യന്റെ മുഖവും മണ്ണിന്റെ മണവും തിരിച്ചറിയുന്ന വിദ്യാഭ്യാസ സമ്പ്രദായം ആണ് വേണ്ടത്.

ഫയലുകൾ തീർപ്പാക്കാൻ താമസിപ്പിക്കുന്ന ഉദ്യോഗസ്ഥർക്ക് മന്ത്രി വി ശിവൻകുട്ടി മുന്നറിയിപ്പ് നൽകി. പെൻഷൻ പറ്റി ഇറങ്ങേണ്ടവർ കൂടി ആണ് തങ്ങളെന്ന ബോധം ഇത്തരം ഉദ്യോഗസ്ഥർക്ക് ഉണ്ടാകണമെന്ന് മന്ത്രി ഓർമിപ്പിച്ചു.

Back to top button
error: