NEWS

കോവിഡ് വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിന്‍ വില സംബന്ധിച്ച്‌ സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വകക്ഷി യോഗത്തിലായിരുന്നു വാക്സിന്‍ വിതരണം സംബന്ധിച്ച സുപ്രധാന വിവരം മോദി പുറത്തുവിട്ടത്.

കോവിഡിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനും വാക്‌സിന്‍ വിതരണം സംബന്ധിച്ച്‌ ധാരണയില്‍ എത്താനുമാണ് മോദി സര്‍വകക്ഷിയോഗം വിളിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പന്ത്രണ്ട് നേതാക്കള്‍ പങ്കെടുത്തിരുന്നു. വാക്‌സിന്‍ വിതരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ എഴുതി തയ്യാറാക്കി നല്‍കാനും നേതാക്കളോട് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ വിതരണത്തിന് തയ്യാറാവും എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. വിദഗ്ദ്ധര്‍ അംഗീകാരം നല്‍കുന്ന മുറയ്ക്ക് തന്നെ വാക്‌സിനേഷന്‍ രാജ്യത്ത് ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗരന്മാര്‍, ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുക എന്നും മോദി യോഗത്തില്‍ പറഞ്ഞു. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി കേന്ദ്രം യോജിച്ച്‌ പ്രവര്‍ത്തിക്കുകയാണ്. കുറഞ്ഞ നിരക്കില്‍ വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ലോകം തയ്യാറെടുക്കുന്നത്. വാക്‌സിന്‍ വിതരണത്തിന് രാജ്യത്തിന് കാര്യക്ഷമമായ സംവിധാനവും വൈദഗ്ധ്യവുമുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്റെ വില സംബന്ധിച്ച്‌ സംസ്ഥാനങ്ങളുമായി ചര്‍ച്ച തുടരുകയാണെന്നും മോദി പറഞ്ഞു.

ഏറ്റവും സുരക്ഷിതമായ വാക്‌സിന്‍ മിതമായ നിരക്കില്‍ നല്‍കാനാണ് ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നത്. ഇത് ലഭ്യമാക്കും എന്നതിനാലാണ് ലോകം ഇന്ത്യയെ നിരന്തരം നിരീക്ഷിക്കുന്നത്. എട്ടോളം വാക്‌സിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള മൂന്ന് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണുള്ളത് പ്രധാനമന്ത്രി വ്യക്തമാക്കി.

Back to top button
error: