മുഖ്യമന്ത്രിക്കൊപ്പം എത്രയോ പേർ ഫോട്ടോ എടുക്കുന്നു, ഫോട്ടോ എടുത്ത എല്ലാവരും പ്രതികളാകുമോ?…കൂടുതൽ വിശദാംശങ്ങൾ അടൂർ പ്രകാശിനോട് തന്നെ ചോദിക്കണം!! പക്ഷെ കടകംപള്ളിക്ക് മറുപടി പറയേണ്ട വലിയ ബാധ്യതയുണ്ട്, ഉമ്മൻ ചാണ്ടി ആരുടെയും ജീവിതം തകർത്തിട്ടില്ല- വിഡി സതീശൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കെതിരെ ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ നടത്തിയ പരാമർശം അങ്ങേയറ്റം ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി ഉമ്മൻചാണ്ടിക്കെതിരായ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും വിഡി സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടി ആരുടെയും ജീവിതം തകർത്തിട്ടില്ലെന്നും കുടുംബ കാര്യങ്ങൾ കൂടുതൽ പറയുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.
അതുപോലെ ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടെയുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ ചിത്രത്തെക്കുറിച്ചും വി ഡി സതീശൻ പ്രതികരിച്ചു. ആർക്കും ആരുടെയും കൂടെ ഫോട്ടോ എടുക്കാലോയെന്ന് വിഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രിക്കൊപ്പം എത്രയോ പേർ ഫോട്ടോ എടുക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഫോട്ടോ എടുത്ത എല്ലാവരും പ്രതികളാകുമോ?.കൂടുതൽ വിശദാംശങ്ങൾ അടൂർ പ്രകാശിനോട് ചോദിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പക്ഷെ സ്വർണ്ണക്കൊള്ള കടകംപള്ളി അറിഞ്ഞില്ല എന്ന് പറയരുത്. മന്ത്രി ആകുമ്പോൾ അറിയണം. ചിത്രങ്ങൾ വച്ചാണ് പറയുന്നതെങ്കിൽ മുഖ്യമന്ത്രിയോടൊപ്പം ഉള്ള ചിത്രങ്ങൾ ഉണ്ടല്ലോ. മുഹമ്മദ് റിയാസിനെതിരെ നേരത്തെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. പാക് ചാരപ്പണി ചെയ്ത വ്ലോഗറെ കൊണ്ടുവന്നപ്പോൾ മന്ത്രി റിയാസിനെ താൻ വിമർശിച്ചില്ല. ആ മര്യാദ സിപിഐഎം കാട്ടണം. കടകംപള്ളി ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുമ്പോഴാണ് ശബരിമലയിൽ സ്വർണ്ണപാളികൾ മോഷ്ടിക്കപ്പെട്ടത്. അതുകൊണ്ട് മറുപടി പറയേണ്ട വലിയ ബാധ്യതയുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.






