NEWS

ഗോശാലകളുടെ സംരക്ഷണം ഇനി തടവുകാര്‍ക്ക്

ലക്‌നൗ: ഗോശാലകളുടെ സംരക്ഷണം ഇനി തടവുകാര്‍ക്ക്. ഉത്തര്‍പ്രദേശിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ എട്ടു ജില്ലകളിലാണ് നടപ്പാക്കുന്നതെന്നും പിന്നാലെ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്നും ജയിലുകളുടെ ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍ അനന്ദ് കുമാര്‍ അറിയിച്ചു.

സ്വയംപര്യാപ്തത നേടാനും പ്രയോജനപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നതിനും ഇതു സഹായിക്കുമെന്ന് അനന്ദ് കുമാര്‍ അറിയിച്ചു.

സീതാപൂര്‍, ലക്കിംപുര്‍ ഖേരി, ഷാജഹാന്‍പൂര്‍, ഒറായ്, ബരബങ്കി, ലളിത്പുര്‍, വാരാണസി, ഫറൂഖാബാദ് എന്നീ ജില്ലകളിലെ തടവുകാരോടാണ് അതാത് ജില്ലകളിലെ ഗോശാലകളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. തടവുകാരുടെ സേവനത്തിന് അവര്‍ക്ക് പ്രതിഫലവും നല്‍കും.

ഗോശാലകളിലേക്ക് തടവുകാരെ എത്തിക്കുന്നതിനും മടക്കികൊണ്ടു പോകുന്നതിനും പൊലീസിനെയും ജയില്‍ അധികൃതരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജയിലില്‍ നല്ല പെരുമാറ്റം കാഴ്ച വയ്ക്കുന്നവര്‍ക്കും മൃഗങ്ങളെ പരിപാലിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കുമാണ് മുന്‍ഗണന.

സംസ്ഥാനത്ത് നിലവില്‍ അഞ്ച് സെന്‍ട്രല്‍ ജയിലുകളിലും ആറു ജില്ലാ ജയിലുകളിലും ഗോശാലകളുണ്ട്.

Back to top button
error: