Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDINGWorld

ഇംഗ്ലണ്ടിനെ 100 റണ്‍സിന് തകര്‍ത്തു; ലോകകപ്പ് ഇന്ത്യന്‍ കൗമാരപ്പടയുടെ കൈയില്‍; അഭിനന്ദന പ്രവാഹവുമായി രാജ്യം; സ്ഥിരതയുടെയും പോരാട്ട വീര്യത്തിന്റെയും അടയാളമെന്ന് ബിസിസിഐ

ഹരാരെയിൽ നടന്ന അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടി. നിശ്ചിത 50 ഓവറിൽ ഇന്ത്യ ഉയർത്തിയ 412 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. എല്ലാ അർത്ഥത്തിലും ആധിപത്യം പുലർത്തിയാണ് U19 ലോകകപ്പ് ഇന്ത്യ ഉയർത്തി. ടൂർണമെന്റിലുടനീളം ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ഈ കിരീടനേട്ടം.

Signature-ad

പതിനാലുകാരനായ വിസ്മയ താരം വൈഭവ് സൂര്യവംശിയാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടത്. വെറും 80 പന്തിൽ നിന്ന് സൂര്യവംശി അടിച്ചുകൂട്ടിയത് 175 റൺസാണ്. ഈ ഇന്നിംഗ്‌സിന്റെ കരുത്തിൽ നിശ്ചിത 50 ഓവറിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മത്സരത്തിലെ താരമായും സൂര്യവംശിയെ തിരഞ്ഞെടുത്തു.

മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിനായി കാലേബ് ഫാൽക്കണർ (67 പന്തിൽ 115) പോരാടിയെങ്കിലും ഇന്ത്യൻ സ്കോറിന് അടുത്തെത്താൻ അവർക്കായില്ല. ഇന്ത്യയുടെ കൃത്യതയാർന്ന ബൗളിംഗിന് മുന്നിൽ ഇംഗ്ലണ്ട് നിര പതറുകയായിരുന്നു. അണ്ടർ-19 ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടുന്ന ടീമെന്ന റെക്കോർഡ് ഇന്ത്യ ഒന്നുകൂടി ഉറപ്പിച്ചു. ലോകകപ്പ് ഫൈനലിലെ ഏറ്റവും വലിയ റൺ മാർജിനിലുള്ള വിജയമാണിത്.

 

ടൂര്‍ണമെന്റിലുടനീളം പക്വതയും തന്ത്രപരമായ മികവും പ്രകടിപ്പിച്ച ആയുഷ് മഹാത്രെയുടെ നേതൃത്വത്തില്‍, തോല്‍വി അറിയാതെയുള്ള ഇന്ത്യയുടെ ഉജ്ജ്വല മുന്നേറ്റം സ്ഥിരതയുടെയും പോരാട്ടവീര്യത്തിന്റെയും വ്യക്തിഗത പ്രകടനങ്ങളുടെയും അടയാളമായിരുന്നെന്നു ബിസിസിഐ വെബ്‌സൈറ്റില്‍ കുറിച്ചു. ബാറ്റിംഗിലും ബൗളിംഗിലും മാച്ച് വിന്നിംഗ് പ്രകടനങ്ങള്‍ കാഴ്ചവെച്ചുകൊണ്ട് നിരവധി യുവതാരങ്ങള്‍ ഈ അവസരത്തിനൊത്ത് ഉയര്‍ന്നു. ഫൈനലില്‍ കൗമാര താരം വൈഭവ് സൂര്യവംശി വെറും 80 പന്തില്‍ നിന്ന് 175 റണ്‍സ് അടിച്ചുകൂട്ടിയതായിരുന്നു ടൂര്‍ണമെന്റിലെ നിര്‍ണ്ണായക നിമിഷം. അണ്ടര്‍-19 ലോകകപ്പ് നോക്കൗട്ട് മത്സരത്തിലെ ആദ്യ 150-പ്ലസ് സ്‌കോറാണിത്. കിരീടപ്പോരാട്ടത്തിലെ വൈഭവിന്റെ പ്രകടനം ഐസിസി അണ്ടര്‍-19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്നായി ഓര്‍മ്മിക്കപ്പെടും. ഈ കഴിവുറ്റ ഇന്ത്യന്‍ ടീം പുറത്തെടുത്ത നിര്‍ഭയമായ ക്രിക്കറ്റിന്റെ ഉദാഹരണമായിരുന്നു അത്. കൃത്യമായ തയ്യാറെടുപ്പും സന്തുലിതാവസ്ഥയുമുള്ള ഒരു ടീമിന്റെ കൂട്ടായ പരിശ്രമവും അച്ചടക്കവും മത്സരബുദ്ധിയുമായിരുന്നു ഈ വിജയത്തിന്റെ മുഖമുദ്രയെന്നും ബിസിസിഐ വ്യക്തമാക്കി.

‘ടീമിനെ കൃത്യമായ ലക്ഷ്യബോധത്തോടെ നയിച്ച ഹെഡ് കോച്ച് ഹൃഷികേശ് കാനിത്കറെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും ബിസിസിഐ അഭിനന്ദിക്കുന്നു. ഇന്ത്യയുടെ ഏജ്-ഗ്രൂപ്പ് ക്രിക്കറ്റ് ഇക്കോസിസ്റ്റത്തിന് വ്യക്തമായ ദിശാബോധവും റോഡ്മാപ്പും നല്‍കി ജൂനിയര്‍ തലത്തില്‍ നിന്ന് എലൈറ്റ് ക്രിക്കറ്റിലേക്കുള്ള പാത സുഗമമാക്കിയ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് മേധാവി വി.വി.എസ്. ലക്ഷ്മണിനെ പ്രത്യേകം അഭിനന്ദിക്കുന്നു. ഈ പ്രധാന ടൂര്‍ണമെന്റിനായി മികച്ച രീതിയിലുള്ള തയ്യാറെടുപ്പുകള്‍ ഒരുക്കുന്നതില്‍ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് നിര്‍ണായക പങ്ക് വഹിച്ചു’.

മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിലും തിരഞ്ഞെടുക്കുന്നതിലും അതീവ ജാഗ്രത പുലര്‍ത്തുകയും എല്ലാ സാഹചര്യങ്ങളിലും വിജയിക്കാന്‍ പ്രാപ്തിയുള്ള ഒരു ശക്തമായ ടീമിനെ സജ്ജമാക്കുകയും ചെയ്ത ജൂനിയര്‍ ക്രിക്കറ്റ് കമ്മിറ്റിയെയും ബോര്‍ഡ് അഭിനന്ദിക്കുന്നു.

ബിസിസിഐ പ്രസിഡന്റ്  മിഥുന്‍ മന്‍ഹാസ്: ”ആറാം തവണയും അണ്ടര്‍-19 ലോകകപ്പ് നേടുന്നത് ശ്രദ്ധേയമായ നേട്ടമാണ്. ഇത് ഇന്ത്യയുടെ ഏജ്-ഗ്രൂപ്പ് ക്രിക്കറ്റിലെ കരുത്തിന്റെ പ്രതിഫലനമാണ്. ടൂര്‍ണമെന്റിലുടനീളം ആത്മവിശ്വാസത്തോടെയും സ്വഭാവ മഹിമയോടെയുമാണ് ഈ ടീം കളിച്ചത്. പുരുഷ-വനിതാ അണ്ടര്‍-19 ലോകകപ്പ് കിരീടങ്ങള്‍ ഒരേസമയം കൈവശം വയ്ക്കുന്നത് വലിയ അഭിമാനമാണ്, ഇത് നമ്മുടെ ക്രിക്കറ്റ് ഘടനയുടെ ആഴം എടുത്തുകാണിക്കുന്നു.”

ബിസിസിഐ ഓണററി സെക്രട്ടറി ശ്ദവാജിത് സൈകിയ: ”ഹരാരെയില്‍ നടന്ന ഐസിസി അണ്ടര്‍-19 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് പരാജയപ്പെടുത്തി കിരീടം നേടിയ ഇന്ത്യന്‍ അണ്ടര്‍-19 പുരുഷ ടീമിന് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കളിക്കാരുടെ വികസനം, മത്സരപരമായ ആഭ്യന്തര ഘടനകള്‍, മികച്ച കോച്ചിംഗ് പ്രോഗ്രാമുകള്‍, ശക്തമായ ടാലന്റ് ഐഡന്റിഫിക്കേഷന്‍ എന്നിവയില്‍ അധിഷ്ഠിതമായ ഒരു കരുത്തുറ്റ സംവിധാനത്തിന്റെ തെളിവാണ് ഈ ഉജ്ജ്വല നേട്ടം. ഏജ്-ഗ്രൂപ്പ് ക്രിക്കറ്റിന് മുന്‍ഗണന നല്‍കുന്നത് ബിസിസിഐ തുടരും. അഭിനന്ദനങ്ങള്‍ ആണ്‍കുട്ടികളേ! രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു.”

ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല: ”ഏജ്-ഗ്രൂപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ ആധിപത്യം ഒരു യാദൃശ്ചികതയല്ല. സുസ്ഥിരമായ ആസൂത്രണത്തിന്റെയും ശക്തമായ ഭരണത്തിന്റെയും യുവപ്രതിഭകളെ വളര്‍ത്തുന്നതില്‍ നല്‍കുന്ന സ്ഥിരമായ ശ്രദ്ധയുടെയും ഫലമാണിത്. ഈ ആറാം ലോകകപ്പ് കിരീടം ഇന്ത്യന്‍ ക്രിക്കറ്റിനും രാജ്യത്തിനും അഭിമാന നിമിഷമാണ്’

ബിസിസിഐ ജോയിന്റ് സെക്രട്ടറി പ്രഭ്തേജ് ഭാട്ടിയ: ”അണ്ടര്‍-19 ടീമിന്റെ വിജയം കളിക്കാര്‍, പരിശീലകര്‍, സെലക്ടര്‍മാര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരുടെ കൂട്ടായ പരിശ്രമത്തെ പ്രതിഫലിപ്പിക്കുന്നു. ബിസിസിഐ നല്‍കുന്ന എക്‌സ്‌പോഷറും അവസരങ്ങളും ഐസിസി ടൂര്‍ണമെന്റുകളില്‍ ഫലം നല്‍കുന്നത് തുടരുന്നു’

ബിസിസിഐ ട്രഷറര്‍ എ. രഘുറാം ഭട്ട്: ‘‘ഗ്രാസ്‌റൂട്ട് തലത്തിലും ഏജ്-ഗ്രൂപ്പ് ക്രിക്കറ്റിലും ബിസിസിഐ നടത്തുന്ന നിക്ഷേപമാണ് ഈ വിജയങ്ങള്‍ക്ക് ആധാരം. ഇത്തരം നേട്ടങ്ങള്‍ ആ സമീപനത്തിന്റെ പ്രാധാന്യം വീണ്ടും ഉറപ്പിക്കുന്നു. ഈ ഉജ്ജ്വല വിജയത്തില്‍ പങ്കാളികളായ എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.’

BCCI congratulates India Under-19 team on sixth ICC Men’s Under-19 World Cup triumph.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: