NEWS

ശബ്ദ സന്ദേശം തന്റെ തന്നെ, എന്നാണ് റെക്കോര്‍ഡ് ചെയ്തതെന്ന് അറിയില്ല: സ്വപ്‌ന

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി നിര്‍ബന്ധിച്ചുവെന്ന് ശബ്ദ സന്ദേശം തന്റെ തന്നെയെന്ന് സ്വപ്‌ന സുരേഷ്. പുറത്തുവന്ന ശബ്ദസന്ദേശത്തെക്കുറിച്ചുളള അന്വേഷണത്തിന്റെ ഭാഗമായി സ്വപ്നയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര ജയിലില്‍ എത്തി നടത്തിയ വിവരശേഖരണത്തിലാണ് സ്വപ്‌നയുടെ ഈ വെളിപ്പെടുത്തല്‍. സൗത്ത് സോണ്‍ എഐജിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. ശബ്ദം തന്റേതാണെന്നും എന്നാണ് റെക്കോര്‍ഡ് ചെയ്തതെന്ന് അറിയില്ലെന്നും സ്വപ്‌ന ഉദ്യോഗസ്ഥരോട് പറഞ്ഞു.

സംഭവത്തില്‍ സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശബ്ദം സ്വപ്‌നയുടേതാണോ എവിടെ വെച്ചാണ് ശബ്ദം റെക്കോര്‍ഡ് ചെയ്തത് എന്നിവയൊക്കെയാണ് അന്വേഷിക്കുന്നത്.
അതേസമയം, ശബ്ദസന്ദേശത്തിന്റെ ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്തതാണ് പുറത്ത് വന്നിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവം ഇഡിയും അന്വേഷിക്കുന്നുണ്ട്.

ഒരു സ്വകാര്യ വെബ് പോര്‍ട്ടല്‍ ആണ് ശബ്ദരേഖ പുറത്ത് വിട്ടത് .മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ തന്നെ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനമുണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നു .മൊഴി വായിച്ചു നോക്കാന്‍ അനുവദിക്കുന്നില്ലെന്നും ശബ്ദരേഖ പരാതിപ്പെടുന്നു .

മൊഴി രേഖപ്പെടുത്തിയ പേജുകള്‍ പെട്ടെന്ന് മറിച്ചു ഒപ്പിടാന്‍ ആണ് നിര്‍ബന്ധിക്കുന്നത് .ഇ ഡി കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ ശിവശങ്കറിനൊപ്പം യു എ ഇയില്‍ പോയി മുഖ്യമന്ത്രിക്ക് വേണ്ടി സാമ്പത്തിക വിലപേശല്‍ നടത്തി എന്നാണ് ഉള്ളതെന്ന് അഭിഭാഷകന്‍ പറഞ്ഞെന്നും ശബ്ദരേഖയില്‍ പറയുന്നു. താന്‍ അങ്ങിനെ ഒരിക്കലും മൊഴി നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ ഇനിയും ജയിലില്‍ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശബ്ദരേഖയില്‍ ഉണ്ട് .

Back to top button
error: