NEWS

റിയ ലഹരി മാഫിയയിലെ പ്രധാന കണ്ണി

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നിരവധി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു പുറത്ത് വന്നത്. ആ അന്വേഷണം ചെന്നെത്തിയത് ബോളിവുഡിലെ വലിയ ലഹരിബന്ധത്തിലും. സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയെ ലഹരി കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇപ്പോഴിതാ കേസില്‍ വീണ്ടും വഴിത്തിരിവ്.

റിയ ചക്രവര്‍ത്തി ബോളിവുഡിലെ ഉന്നതരെ ലഹരി മാഫിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണെന്നാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ബോംബെ ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയരിക്കുന്നത്.

സുശാന്ത് സിങ് രാജ്പുത്ത് സ്ഥിരമായി ലഹരി മരുന്ന് ഉപയോഗിക്കുന്ന കാര്യം റിയയ്ക്ക് അറിയാമായിരുന്നു. ഈ വിവരം മറ്റുള്ളവരില്‍ നിന്ന് മറച്ചു വയ്ക്കുന്നതിനൊപ്പം സുശാന്തിന് അനുകൂലമായ സാഹചര്യം ഒരുക്കുകയും ചെയ്തുവെന്നു റിയയുടെ ജാമ്യത്തെ എതിര്‍ത്തു കൊണ്ട് എന്‍സിബി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

സുശാന്തിന് ലഹരി മരുന്ന് എത്തിച്ചു നല്‍കിയിരുന്നത് റിയ ആണെന്നും ലഹരി കൈവശം വച്ചതിനും കൈമാറ്റം ചെയ്തതിനും വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും എന്‍സിബി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ലഹരി ചാറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ലഹരി മരുന്ന് വാങ്ങിയതിന്റെയും ഇടപാടുകാരുമായി ബന്ധപ്പെട്ടതിന്റെയും ഡിജിറ്റല്‍ തെളിവുകളും ഉണ്ടെന്ന് എന്‍സിബി കോടതിയില്‍ പറഞ്ഞു.

അതേസമയം, ലഹരിക്കേസില്‍, നടി ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിങ്, ശ്രദ്ധ കപൂര്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ 3 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനും നീക്കമുണ്ട്.

Back to top button
error: