ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ ദളിതർക്കും പെൺകുട്ടികൾക്കും രക്ഷയില്ല ,യോഗി സർക്കാരിനെ മുൾമുനയിൽ നിർത്തി രാഹുലും പ്രിയങ്കയും
ഉത്തർ പ്രദേശ് രാഷ്ട്രീയത്തിൽ ശക്തമായ ഇടം നേടുകയാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും .ക്രമസമാധാന രംഗത്ത് യോഗി ആദിത്യനാഥ് സർക്കാർ വരുത്തുന്ന വീഴ്ച ചൂണ്ടിക്കാട്ടി ശക്തമായ നീക്കങ്ങൾ ആണ് സഹോദരങ്ങൾ നടത്തുന്നത് . എസ്പിയിലെ അഖിലേഷ് യാദവും ബിഎസ്പിയിലെ മായാവതിയും ശക്തമായ യോഗി വിമർശനങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുമ്പോൾ ആണ് രാഹുലും പ്രിയങ്കയും യോഗി സർക്കാരിന് താക്കീത് ആകുന്നത് .
ദളിത് ഗ്രാമത്തലവനെ അസംഗറിൽ കൊന്ന സംഭവത്തിൽ കാട്ടുനീതിയാണ് ഉത്തർ പ്രദേശിൽ നടക്കുന്നതെന്ന് രാഹുൽ ഗാന്ധി ആഞ്ഞടിച്ചു .ദളിത് നേതാവായത് കൊണ്ട് മാത്രമാണ് സർപഞ്ച് സത്യമേവ് കൊല്ലപ്പെട്ടതെന്ന് രാഹുൽ ഗാന്ധി കുറിച്ചു .
കഴിഞ്ഞയാഴ്ചയാണ് ബസഗോൺ ഗ്രാമമുഖ്യനായിരുന്ന സത്യമേവ് വെടിയേറ്റ് മരിക്കുന്നത് .സത്യമേവിനെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ട് പോയി വെടിവച്ചു കൊല്ലുകയായിരുന്നു .
സ്ത്രീസുരക്ഷയെ മുൻനിർത്തിയാണ് പ്രിയങ്കയുടെ ആക്രമണങ്ങൾ .ഉത്തർ പ്രദേശിൽ സ്ത്രീകൾക്ക് സുരക്ഷയെ ഇല്ലെന്നു പ്രിയങ്ക ഗാന്ധി ആണയിടുന്നു .ബുലന്ദ് പൂർ ,ഹപുർ ,ലഖിമ്പുർ ഖേലി ,ഗോരഖ്‌പൂർ എന്നിവിടങ്ങളിലെ സംഭവങ്ങൾ ഒക്കെ മോഡി സർക്കാരിന്റെ ക്രമസമാധാന പരിപാലനത്തിന്റെ പരാജയങ്ങളായി പ്രിയങ്ക ഉയർത്തിക്കാട്ടുന്നു .സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണെന്നും അതിന്റെ ഫലമാണ് സാധാരണക്കാർ അനുഭവിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കുന്നു .