NEWS

നാണയം വിഴുങ്ങിയ കുട്ടിയുടെ മരണം: ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: ആലുവയില്‍ നാണയം വിഴുങ്ങി 3 വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ദാരുണമായ സംഭവത്തെ കുട്ടിയുടെ അമ്മ ഇങ്ങനെ വിശദീകരിക്കുന്നു. ശനിയാഴ്ച രാവിലെ കുട്ടി അമ്മൂമ്മയോട് നാണയം വിഴുങ്ങിയ കാര്യം പറയുന്നു. ഉടനെതന്നെ സമീപത്തുള്ള ആലുവ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുന്നു. അവിടെവച്ച് എക്സ്റേ എടുത്തു, കുഴപ്പമൊന്നുമില്ല വീട്ടിലേക്ക് പോകാൻ പറഞ്ഞു. റോഡിൽ നിന്ന് കരയുമ്പോൾ മറ്റൊരു ഓട്ടോ ഡ്രൈവറാണ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പോകാം എന്ന് പറഞ്ഞത്. അവിടെ വച്ച് പ്രാഥമിക കാര്യങ്ങൾ ചെയ്തു. കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് ആംബുലൻസിൽ കൊണ്ടുപോയി.

പേടിക്കേണ്ട കാര്യമില്ല എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. പഴവും വെള്ളവും കൊടുക്കുമ്പോൾ നാണയം വയറിളകി പുറത്തുവരുമെന്നും ഡോക്ടർ പറഞ്ഞത്രേ. എന്നാൽ വൈകിട്ട് വീട്ടിലെത്തിയ കുട്ടി അഞ്ചു മണിയോടെ അനക്കമില്ലാതെ ആയി. വീണ്ടും ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നാണയം കുട്ടിയുടെ ചെറുകുടലിലേക്ക് എത്തിയിരുന്നു. എന്നാൽ ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് പീഡിയാട്രിക് സർജൻ ഇല്ലായിരുന്നുവത്രെ. അതേസമയം കുട്ടിയുടെ മരണകാരണം നാണയം വിഴുങ്ങിയതല്ല എന്നാണ് ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് പറയുന്നത്.

Back to top button
error: