KeralaNEWS

ഒരിക്കലും മാറാത്ത മലയാളികൾ

കെ-റയിൽ അറിയേണ്ടതെല്ലാം
1861 ൽ ആദ്യമായി മലബാറിൽ തീവണ്ടി ഓടിയപ്പോഴും പിന്നിടത് കേരളം മുഴുവൻ നടപ്പാക്കിയപ്പോഴും ഉയർന്ന പ്രധാന ആശങ്ക അത് നാടിനെ രണ്ടായി വിഭജിക്കും എന്നും ,തീവണ്ടി കടന്നു പോകുന്ന സ്ഥലങ്ങളിലെ വീടുകളെല്ലാം ഇടിഞ്ഞു പോകുമെന്നും വെള്ളപ്പൊക്കത്തിന് കാരണമാവും എന്നുമൊക്കെയായിരുന്നു.
അന്നത്തെ സംശയാലുക്കളുടെ മക്കളും കൊച്ചുമക്കളുമൊക്കെ ഒരു കുഴപ്പവും കൂടാതെ ഇന്ന് തീവണ്ടിയിൽ യാത്ര ചെയ്യുന്നു എന്നുമാത്രമല്ല, മുംബൈയിലും ബംഗളൂരുവിലും പോയി നാലണ സമ്പാദിക്കാനും ഇത് കാരണമായി.
സംശയ രാഷ്ടിയത്തിൽ(മുതലെടുപ്പ് രാഷ്ട്രീയം) ഒരു നൂറ്റാണ്ടിനു ശേഷവും കാര്യമായ മാറ്റമൊന്നും കേരളത്തിൽ ഉണ്ടായിട്ടില്ല എന്ന് വേണം കെ-റയിൽ വിവാദത്തിൽ നിന്നും മനസ്സിലാക്കുവാൻ. 100 വർഷം കൊണ്ട് എത്ര പുതിയ സർവകലാശാലകളും ,സാങ്കേതിക മികവുള്ള കോളേജുകളും നമ്മൾ പണിതു.പക്ഷെ ചിന്താശീലമുള്ള മനുഷ്യരായി വളരാൻ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല.ഇപ്പോഴും നാം ആ പഴയ  ആശങ്കയുടെ രാഷ്ടിയത്തിൽ തന്നെയാണ് നിലയുറപ്പിച്ചിട്ടുള്ളത്.
ചൈനയിലും ജപ്പാനിലും പോയി ഹൈസ്പീഡ് തീവണ്ടിയിൽ കയറുമ്പോൾ ഇതൊക്കെ ഇനി എന്ന് ഇന്ത്യയിൽ വരാനാണ് എന്നു ചോദിക്കും.ഇവിടെ ശ്രമിച്ചാൽ കല്ലുൾപ്പെടെ പിഴുതെറിയും.അതിന് പരസ്യമായി പോലും ആഹ്വാനവും ചെയ്യും.കാരണം അവർക്കറിയാം കഞ്ഞി കുടിച്ചു പോകുന്നത് രണ്ട് വോട്ടിന്റെ പിൻബലത്തിലാണെന്ന്.
കെ-റെയിൽ അതിർത്തി കല്ലുകൾ പിഴുതെറിയുമെന്നും പദ്ധതിക്കെതിരായ സമരം ശക്തമാക്കുമെന്നും പ്രഖ്യാപിച്ചത് കെ.പി.സി.സി അധ്യക്ഷനാണ്.പറഞ്ഞ് നാവെടുക്കുന്നതിനു മുൻപേ കണ്ണൂർ മാടായിപാറയില്‍ സില്‍വര്‍ ലൈനിന്റെ സര്‍വേകല്ലുകള്‍ പിഴുതുമാറ്റിയ നിലയില്‍ കണ്ടെത്തുകയും ചെയ്തു..ഗസ്റ്റ് ഹൗസിനും ഗേള്‍സ് സ്‌കൂളിനും ഇടയിലുള്ള അഞ്ച് സര്‍വേ കല്ലുകളാണ് പിഴുത് മാറ്റിയ നിലയില്‍ കണ്ടെത്തിയത്.
കെ-റയിലിന്റെ പ്രയോജനം ഒറ്റ നോട്ടത്തിൽ
തിരുവനന്തപുരം ടെക്നോപാർക്ക് കൊച്ചി ഇൻഫോ പാർക്ക് കോഴിക്കോട് സൈബർ പാർക്ക്, തിരുവനന്തപുരം കൊച്ചി കോഴിക്കോട് കണ്ണൂർ വിമാനത്താവളം എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാം.കിലോമീറ്ററിന് 2 രൂപ 75 പൈസ മാത്രം നിരക്ക്.ആറുവരി പാതയിലേക്കാൾ കൂടുതൽ യാത്രക്കാർക്ക് യാത്ര ചെയ്യാം. വിനോദസഞ്ചാര മേഖലയ്ക്കു കൂടുതൽ സാധ്യത. നെൽവയലും തണ്ണീർ തടവും സംരക്ഷിക്കാൻ 88 കിലോമീറ്റർ ആകാശപാത. ട്രാക്കിന്റെ ഇരുവശത്തും റെയിൽവേ നിയമപ്രകാരമുള്ള സംരക്ഷണ വേലി മാത്രം. പദ്ധതി നടപ്പിലായാൽ 12872 വാഹനങ്ങൾ ആദ്യവർഷം റോഡിൽനിന്ന് ഒഴിവാക്കാം. പ്രതിദിനം റോഡ് ഉപയോഗിക്കുന്ന 46206പേർ സിൽവർലൈനിലേക്കു മാറും. ഇതുവഴി 530 കോടിരൂപയുടെ ഇന്ധനം പ്രതിവർഷം ലാഭിക്കാമെന്നു പ്രതീക്ഷ.
ഇനി ഇതൊന്നു നോക്കൂ..
മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിലെ നിരത്തുകളിൽ ഇപ്പോഴുള്ളത് 1.56 കോടി വാഹനങ്ങൾ.2021-ൽ മാത്രം 7.64 ലക്ഷം പുതിയ വാഹനങ്ങൾ ഇറങ്ങി. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന് ഇടയിലും മുൻവർഷത്തെ അപേക്ഷിച്ച് 19.39 ശതമാനം വർധനയുണ്ട്. ഇതിൽ 5.14 ലക്ഷവും ഇരുചക്രവാഹനങ്ങളാണ്.വാഹനങ്ങൾ വഴിയുള്ള അന്തരീക്ഷ മലിനീകരണത്തിൽ കേരളത്തിൽ കാര്യമായ വർധനയുണ്ടെന്ന് വിവിധ പഠനങ്ങൾ.
ബദൽ യാത്രാമാർഗങ്ങൾ തേടിയില്ലെങ്കിൽ കേരളവും ഡൽഹിക്ക് സമാനമായ അന്തരീക്ഷമലിനീകരണത്തിലേക്ക് നീങ്ങുമെന്നും പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയാണ് സ്വകാര്യവാഹനങ്ങളെ ആശ്രയിക്കാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്നതെന്നും പഠനങ്ങളിൽ വ്യക്തമാക്കുന്നു
സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു.
 വാസസ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് പുറമെ 4.60 ലക്ഷം രൂപയും. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1,50,000 രൂപയും ലൈഫ് മാതൃകയില്‍ വീടും നിര്‍മിച്ചു നല്‍കും.വാസസ്ഥലം നഷ്ടമാകുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും 5 സെന്റ് ഭൂമിയും ലൈഫ് മാതൃകയില്‍വീടും നല്‍കും. അല്ലെങ്കില്‍ നഷ്ടപരിഹാരവും 5 സെന്റ് ഭൂമിയും 4 ലക്ഷം രൂപയും, അതല്ലെങ്കില്‍ നഷ്ടപരിഹാരവും 10 ലക്ഷവും നല്‍കും. ബാധിക്കുന്ന കുടുംബങ്ങളിലെ യോഗ്യരായ ഉദ്യോഗാർഥികൾക്ക് പദ്ധതിയിലെ നിയമനങ്ങളിൽ മുൻഗണന.
കച്ചവട സ്ഥാപനം നഷ്ടമാകുന്നവർക്ക് കെ റെയിൽ നിർമിക്കുന്ന വാണിജ്യ സ്ഥാപനങ്ങളിൽ കട മുറി അനുവദിക്കാൻ മുൻഗണന..കാലിത്തൊഴുത്ത് പൊളിച്ചുനീക്കിയാൽ : 25,000–50,000 രൂപ വരെ നഷ്ടപരിഹാര തുക
• വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്നവർക്ക്: നഷ്ടപരിഹാരവും 50,000 രൂപയും
• വാടക കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം നഷ്ടമാകുന്നവർക്ക്: 2 ലക്ഷം രൂപ
• വാസസ്ഥലം നഷ്ടമാകുന്ന വാടകക്കാർക്ക്: 30,000 രൂപ
• സ്വയം തൊഴിൽ നഷ്ടമാകുന്നവർക്ക്: 50,000
• ഒഴിപ്പിക്കപ്പെടുന്ന വാണിജ്യസ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക്: 6000 വീതം 6 മാസം
• പെട്ടിക്കടകൾ‌ക്ക്: 25,000–50,000 രൂപ വരെ
• പുറമ്പോക്കിൽ കച്ചവടം നടത്തുന്നവർക്ക്: ചമയങ്ങളുടെ വിലയും 5000 വീതം 6 മാസവും.

Back to top button
error: