Breaking NewsKeralaLead NewsNEWS

ഒരൊറ്റ നിമിഷം കൊണ്ട് അനാഥമായി ഒരു വിദ്യാലയം; പാങ്ങ് ജി.എൽ.പി. സ്കൂളിൽ ഇനി അവശേഷിക്കുന്നത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും

മലപ്പുറം: ഒറ്റദിവസംകൊണ്ട് അനാഥമായത് ഒൻപതുകുടുംബങ്ങൾ മാത്രമല്ല ഒരു സ്കൂൾതന്നെ. പാങ്ങ് ജി.എൽ.പി. സ്കൂളിൽ ഇനി അവശേഷിക്കുന്നത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും മാത്രം. പ്യൂൺ ഗോപാലകൃഷ്ണൻ, എൽ.പി. വിഭാഗം അധ്യാപിക ഹസ്‌നത്ത്, എൽ.കെ.ജി. അധ്യാപികമാരായ റസീന, യശോദ എന്നിവർ.

സ്കൂൾ പി.ടി.എ. പ്രസിഡന്റ് പ്രസീജ പറഞ്ഞത്, അധ്യാപകസംഘത്തിന്റെ വിനോദയാത്രാവിവരം അറിഞ്ഞത് അവരുടെ സ്റ്റാസ്റ്റസ് കണ്ടപ്പോഴാണെന്നാണ്. അധ്യാപികയായ ആശ എല്ലാ യാത്രയിലും തന്റെ ഒന്നാംക്ലാസിൽ പഠിക്കുന്ന മകൻ അജുവിനെ കൊണ്ടുപോകാറുണ്ടായിരുന്നു.എന്നാൽ, ഈ യാത്രയിൽ അജുവുണ്ടായിരുന്നില്ല.
പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിലെ അധ്യാപകർ മാത്രമല്ല, ഇവരുടെ സുഹൃത്തുക്കളായ മറ്റുചില അധ്യാപകരും വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. അധ്യാപകർക്ക് പുറമേ പാങ്ങ് സ്കൂളിലെ ആയയും സ്കൂൾ ബസ് ഡ്രൈവറും സംഘത്തിലുണ്ടായിരുന്നു. ചിലരുടെ കുട്ടികളെയും കൂടെക്കൂട്ടിയിരുന്നതായും നാട്ടുകാർ പറഞ്ഞു. വിനോദയാത്രയ്ക്കിടെ അധ്യാപകർ അതിരപ്പിള്ളിയിൽനിന്ന് പകർത്തിയ ചിത്രവും നാട്ടുകാർ മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു.

Signature-ad

ചുരമിറങ്ങുന്നതിനിടെ 13-ാം ഹെയർപ്പിൻ വളവിൽവെച്ച് വാഹനത്തിന്റെ നിയന്ത്രണംനഷ്ടമായെന്നും തുടർന്ന് ഒൻപതാം വളവിലേക്ക് വാഹനം നിലംപതിച്ചെന്നും കോയമ്പത്തൂർ പോലീസ് പറഞ്ഞു. അപകടത്തിൽപ്പെട്ട നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് കോയമ്പത്തൂർ എസ്‌.പി. അറിയിച്ചു.

പരിക്കേറ്റവരിൽ മൂന്ന് പേരെ നിലവിൽ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെയുള്ള നാല് പേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ മറ്റൊരാൾ നിലവിൽ നിരീക്ഷണത്തിലാണെന്നും ഇയാളുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും എസ്‌.പി. വ്യക്തമാക്കി. അപകടസമയത്ത് വാഹനത്തിൽ ആകെ 13 പേരാണ് ഉണ്ടായിരുന്നത് എന്ന് കോയമ്പത്തൂർ എസ്‌.പി. സ്ഥിരീകരിച്ചു. നേരത്തേ വാഹനത്തിൽ 16 പേർ ഉണ്ടായിരുന്നു എന്നതരത്തിൽ പ്രാഥമിക വിവരങ്ങൾ വന്നിരുന്നുവെങ്കിലും ട്രാവൽ ഏജൻസിയിൽ നിന്നുള്ള രേഖകൾ പരിശോധിച്ചശേഷമാണ് യാത്രക്കാരുടെ എണ്ണം 13 ആണെന്ന് ഉറപ്പിച്ചത്.

പാചകത്തൊഴിലാളിയായ സാജിത യാത്രയ്ക്കിടെ സന്ദർശിച്ച സ്ഥലങ്ങളുടെ സ്റ്റാറ്റസ് ഇട്ടിരുന്നു. സാജിത അവസാനം സ്റ്റാറ്റസിട്ടത് വെള്ളിയാഴ്ച വൈകീട്ട് 4.08-നായിരുന്നുവെന്ന് എം.ടി.എ. പ്രസിഡന്റ് പ്രസീജ പറഞ്ഞു. പിന്നീട് 5.45-ഓടെയാണ് അപകടവിവരം നാട്ടുകാർ അറിയുന്നത്.

തമിഴ്‌നാട് പോലീസും മറ്റ് വിവിധ വകുപ്പുകളുംചേർന്ന് അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനമാണ് സ്ഥലത്ത് നടത്തിയത്. അധികൃതർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയെന്നും മലപ്പുറം എസ്‌.പി.യുമായി നിരന്തരം ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ദുരന്തനിവാരണ സേന, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് എന്നിവർ സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ആശുപത്രി നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

കേരള സർക്കാരും വിഷയത്തിൽ അടിയന്തരമായി ഇടപെട്ടിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: