Breaking NewsBusinessIndiaLead NewsNEWSTravel

ഏപ്രിൽ 1 മുതൽ E20 പെട്രോൾ വിൽപന നിർബന്ധമാക്കും; ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ 95 ആയിരിക്കണമെന്നും നിർദ്ദേശം

ന്യൂഡൽഹി: 2026 ഏപ്രിൽ ഒന്ന് മുതൽ, 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ (E20) രാജ്യവ്യാപകമായി വിൽക്കുന്നത് നിർബന്ധമാക്കാൻ എണ്ണക്കമ്പനികൾക്ക് കേന്ദ്രനിർദേശം. കൂടാതെ ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ (RON) 95 ആയിരിക്കണമെന്ന നിബന്ധനയുമുണ്ട്.

അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കുക, മലിനീകരണം കുറയ്ക്കുക, വിളകളിൽ നിന്ന് ലഭിക്കുന്ന എഥനോളിനുള്ള ആവശ്യം കൂട്ടി കർഷക വരുമാനം വർധിപ്പിക്കുക എന്നിവയാണ് പുതിയ നീക്കത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയുടെ ശുദ്ധ ഊർജ്ജ, ഇന്ധന വൈവിധ്യവൽക്കരണ തന്ത്രത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്.

Signature-ad

20 ശതമാനം വരെ എഥനോൾ കലർത്തിയ പെട്രോൾ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സ്പെസിഫിക്കേഷനുകൾക്കനുസരിച്ച് മിനിമം റിസർച്ച് ഓക്ടേൻ നമ്പർ (RON) 95 ഉറപ്പുവരുത്തി വിതരണം ചെയ്യാനാണ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം എണ്ണ കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. 2026 ഏപ്രിൽ ഒന്ന് മുതൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് നിർബന്ധമാക്കും. പ്രത്യേക സാഹചര്യങ്ങളിൽ, ചില പ്രദേശങ്ങളിൽ പരിമിതമായ കാലത്തേക്ക് മാത്രം ഇളവുകൾ നൽകിയേക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

എൻജിൻ തകരാറുണ്ടാക്കുന്ന അസമമായ ജ്വലത്തിനെതിരെ ഇന്ധനത്തിന്റെ പ്രതിരോധം അളക്കുന്നതാണ് റിസർച്ച് ഓക്ടേൻ നമ്പർ (RON). ഉയർന്ന RON ഇന്ധനങ്ങൾ കംപ്രഷൻ ഉണ്ടാകുമ്പോൾ സ്ഥിരത പുലർത്തുന്നു. ഇത് ഊർജം നഷ്ടപ്പെടുന്നത് തടയുകയും ദീർഘകാല കേടുപാടുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. എഥനോളിന് സ്വാഭാവികമായി ഏകദേശം 108 ഓക്ടേൻ റേറ്റിങ് ഉണ്ട്.

അതിനാൽ എഥനോൾ പെട്രോളുമായി കലർത്തുന്നത് വാഹനങ്ങളുടെ എൻജിനിൽ, ഇന്ധനം പെട്ടെന്ന് കത്തുന്നതിനെ കൂടുതൽ പ്രതിരോധിക്കുന്നു. ഈ കഴിവിനെയാണ് നോക്ക് റെസിസ്റ്റൻസ് (Knock Resistance) എന്ന് പറയുന്നത്. ചുരുക്കത്തിൽ, 95 RON എന്നത് എൻജിന്റെ സുഗമമായ പ്രവർത്തനത്തിനും കൂടുതൽ കാര്യക്ഷമതയ്ക്കും ആവശ്യമായ ഉയർന്ന ഒക്ടെയ്ൻ ഇന്ധനമാണ്.

കരിമ്പ്, ചോളം, മറ്റ് ധാന്യങ്ങൾ എന്നിവയിൽ നിന്ന് ഉത്പാദിപ്പിക്കുന്നതാണ് എഥനോൾ. കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ ഇത് സഹായിക്കുന്നു. കാർഷിക വിളകൾക്ക് അധിക ഡിമാൻഡ് സൃഷ്ടിക്കുന്നതിലൂടെ കർഷകരെ പിന്തുണയ്ക്കുകയും അവർക്ക് പുതിയ വരുമാന അവസരങ്ങൾ നൽകുകയും ചെയ്യുന്നു.10 ശതമാനം എഥനോൾ മിശ്രിതം എന്ന ലക്ഷ്യം പദ്ധതിയിട്ടതിലും മുന്നേ, 2022 ജൂണിൽ, തന്നെ ഇന്ത്യ നേടിയെടുത്തിരുന്നു. ഇത് 2025-26-ൽ 20 ശതമാനം എന്ന ലക്ഷ്യത്തിലേക്കെത്താൻ സർക്കാരിനെ പ്രേരിപ്പിച്ചു.

2023നും 2025നും ഇടയിൽ നിർമിച്ച മിക്ക കാറുകളും കാര്യമായ പ്രശ്നങ്ങളില്ലാതെ E20 ഇന്ധനത്തിൽ പ്രവർത്തിക്കാൻ രൂപകൽപന ചെയ്തിട്ടുണ്ടെന്നാണ് വ്യവസായ വിദഗ്ധർ പറയുന്നത്. എന്നിരുന്നാലും, പഴയ വാഹന ഉപയോക്താക്കളുടെ സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് E20 ഇന്ധനം ഉപയോഗിക്കുമ്പോൾ 3-7 ശതമാനം വരെ മൈലേജിൽ കുറവ് സംഭവിക്കാം എന്നാണ്. കൂടാതെ ചില റബ്ബർ അല്ലെങ്കിൽ പ്ലാസ്റ്റിക് ഭാഗങ്ങൾക്കുള്ള തേയ്മാനം കൂടാം. ഈ വെല്ലുവിളികൾക്കിടയിലും, ഇന്ത്യൻ റോഡുകളിലെ ഭൂരിഭാഗം വാഹനങ്ങൾക്കും ഈ മാറ്റം സുഗമമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2014-15 മുതൽ എഥനോൾ മിശ്രിതം, അസംസ്കൃത എണ്ണ ഇറക്കുമതി കുറച്ചതിലൂടെ ഇന്ത്യക്ക് 1.40 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാൻ കഴിഞ്ഞെന്നാണ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പറയുന്നത്. പുതിയ ഉത്തരവ് ഊർജ്ജ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്താനും മലിനീകരണം കുറയ്ക്കാനും സുസ്ഥിരമായ ഗതാഗതത്തിലേക്കുള്ള സർക്കാർ മുന്നേറ്റത്തെ പിന്തുണയ്ക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: