ആരോഗ്യമന്ത്രിയുടേത് ‘നടികർ തിലകം’ അഭിനയം…എവിടെ സമരമോ, മുദ്രാവാക്യങ്ങളോ ഉണ്ടായാൽ ഉടൻതന്നെ കരഞ്ഞുകൊണ്ട് നാടകം കളിക്കാനാണ് മന്ത്രിമാർക്കുള്ള നിർദ്ദേശം!! മുഖ്യമന്ത്രിയുടെ ഓഫീസിൽ സിനിമാ പ്രവർത്തകരെകൂട്ടി ഷൂട്ടിങ് നടക്കുകയാണ്, ഇപ്പോൾ നടക്കുന്നത് നാടകത്തിന്റെ അവസാന റിഹേഴ്സലുകൾ- പി വി അൻവർ

മലപ്പുറം: ആരോഗ്യമന്ത്രി നടത്തിയത് ‘നടികർ തിലകം’ അഭിനയമാണെന്നും എല്ലാ മന്ത്രിമാർക്കും അഭിനയിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പി.വി. അൻവർ. അടുത്ത തെരഞ്ഞെടുപ്പിൽ സത്യം പറഞ്ഞു ജയിക്കാൻ കഴിയില്ലെന്ന് ഇടതുപക്ഷത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ട് പലവിധ നാടകങ്ങളാണ് ഇപ്പോൾ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും അൻവർ വിമർശിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ സിനിമാ പ്രവർത്തകരെ കൂട്ടി ഷൂട്ടിങ് നടക്കുകയാണ്, ഇപ്പോൾ നടക്കുന്ന കാര്യങ്ങളെല്ലാം നാടകത്തിന്റെ അവസാന റിഹേഴ്സലുകൾ ആണെന്നും പിവി അൻവർ പരിഹസിച്ചു. എൽഡിഎഫ് മന്ത്രിമാർ നടത്തുന്ന ഇത്തരം നാടകങ്ങളുടെ ഭാഗമാണ് ആരോഗ്യമന്ത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയത്. കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ലെന്നും എല്ലാം മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമാണെന്നും അൻവർ പറഞ്ഞു.
സംസ്ഥാനത്ത് എവിടെയെങ്കിലും സമരങ്ങളോ, മുദ്രാവാക്യങ്ങളോ ഉണ്ടായാൽ ഉടൻ തന്നെ കരഞ്ഞുകൊണ്ട് നാടകം കളിക്കാനാണ് മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ‘അയ്യോ എന്നെ കൊന്നേ, എന്നെ ഉപദ്രവിച്ചേ’ എന്ന് വിളിച്ച് കരയുക എന്നതല്ലാതെ മറ്റൊരു മാർഗ്ഗവും എൽഡിഎഫ് മന്ത്രിമാർക്കോ, മുഖ്യമന്ത്രിക്കോ മുന്നിലില്ലെന്ന് അദ്ദേഹം പരിഹസിച്ചു.






