മകരവിളക്കിന് മുമ്പ് കൂടുതൽ ചെമ്പ് തെളിയുമോ: ശബരിമല സ്വർണ്ണകൊള്ള കേസിൽ ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് : ശബരിമലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം കൊള്ളയടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി

തിരുവനന്തപുരം: മകരവിളക്കിനു മുന്നോടിയായി ശബരിമല സ്വർണ്ണകൊള്ള കേസിൽ കൂടുതൽ ചെമ്പ് തെളിയുമെന്ന് ഉറപ്പായി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ശബരിമല സ്വർണ്ണകൊള്ള കേസിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശബരിമലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം കൊള്ളയടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയെന്ന് ഞെട്ടിപ്പിക്കുന്ന വാർത്ത പുതുവർഷത്തിൽ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരെ അസ്വസ്ഥരാക്കിയിരിക്കുകയാണ്.
പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ശിവ, വ്യാളി രൂപങ്ങളിലെ സ്വർണവും കവര്‍ന്നുവെന്നാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ കണ്ടെത്തല്‍. കേസിലെ ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് രാസമിശ്രിതം ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ചെന്നും എസ്‌ഐടി കണ്ടെത്തി. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്.
സ്വര്‍ണം പതിച്ച രണ്ട് ചെമ്പുപാളികളിലും കട്ടിളയുടെ മുകള്‍പ്പടി സ്വര്‍ണം പതിച്ച ചെമ്പ് പാളിയിലും കട്ടിളയ്ക്ക് മുകളില്‍ പതിച്ചിട്ടുള്ള സ്വര്‍ണം പതിച്ച പ്രഭാമണ്ഡല പാളികളിലും പതിച്ചിരുന്ന സ്വര്‍ണവും ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പപാളികളിലും തൂണുകളിലും പതിച്ചിരുന്ന സ്വര്‍ണവും വേര്‍തിരിച്ചുവെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. പണിക്കൂലിയായി എടുത്ത സ്വര്‍ണം പങ്കജ് ഭണ്ഡാരി എസ്‌ഐടിക്ക് മുന്നില്‍ ഹാജരാക്കി. കൊള്ളയടിച്ചതിന് തത്തുല്ല്യമായി 109. 243 ഗ്രാം സ്വര്‍ണമാണ് എസ്‌ഐടിക്ക് സ്മാര്‍ട്ട് ക്രിയേഷന്‍സ് കൈമാറിയത്.l






