110 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാൻ സാധ്യത, മൊൻത’ രാത്രിയോടെ ആന്ധ്രാ തീരം തൊടും!! ട്രെയിൻ സർവീസുകൾ റദ്ദാക്കി, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളും റദ്ദാക്കി, സ്കൂളുകൾക്കും അവധി

അമരാവതി / ചെന്നൈ: ‘മൊൻത’ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഇന്നും നാളെയുമായി സർവീസ് നടത്തേണ്ട നിരവധി പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകൾ സൗത്ത് സെൻട്രൽ റെയിൽവേ റദ്ദാക്കിയതായി അറിയിപ്പ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് റെയിൽവേ അറിയിച്ചു. ഇതുവരെ തീരദേശ ആന്ധ്രാ റൂട്ടുകളിലെ 72 ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്. വിജയവാഡ, രാജമുൻഡ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം തുടങ്ങിയ പ്രധാന റൂട്ടുകളാണ് കൂടുതലും റദ്ദാക്കിയത്.
അതേസമയം പ്രതികൂല കാലാവസ്ഥ കാരണം ഒക്ടോബർ 28ലെ എല്ലാ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളും റദ്ദാക്കിയതായി വിശാഖപട്ടണം എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുൻപ് യാത്രക്കാർ ടിക്കറ്റ് നില പരിശോധിക്കാനാണ് നിർദേശം. ചുഴലിക്കാറ്റ് ഭീതിയിൽ ചെന്നൈയിലെ സ്കൂളുകൾക്ക് ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മൊൻത’ ചുഴലിക്കാറ്റ് വടക്കു–പ ടിഞ്ഞാറൻ ദിശയിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്. ഇന്നു രാത്രിയോടെ ആന്ധ്രയിൽ കാക്കിനടയ്ക്കു സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ ചുഴലി കര തൊടുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. കരയിൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാനും സാധ്യതയുണ്ട്. ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മഴ ശക്തിപ്പെട്ടിരിക്കുകയാണ്. ഒഡീഷയിലെ തെക്കൻ ജില്ലകളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങി. ബംഗാളിലും മഴ ശക്തമായി പെയ്യുകയാണിപ്പോൾ.






