Breaking NewsNewsthen SpecialSports

ഫൈനലില്‍ അര്‍ജന്റീനയെ രണ്ടുഗോളിന് വീഴ്ത്തി ; മൊറോക്കോ അണ്ടര്‍ 20 ലോകകപ്പ് ജേതാക്കളായി

അര്‍ജന്റീനയെ തോല്‍പ്പിച്ചു ആഫ്രിക്കന്‍ ടീമായ മൊറോക്കോ ആദ്യമായി അണ്ടര്‍-20 ലോകകപ്പ് കിരീടം നേടി. 2009-ല്‍ ഘാനയ്ക്ക് ശേഷം ഫിഫ അണ്ടര്‍20 ലോകകപ്പ് കിരീടം നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി മൊറോക്കോ മാറി. ഞായറാഴ്ച അര്‍ജന്റീനയെ 2-0ന് പരാജയപ്പെടുത്തി മൊറോക്കോ ആദ്യത്തെ അണ്ടര്‍-20 ലോകകപ്പ് കിരീടം ചൂടിയത്. സാബിരിയുടെ ഇരട്ടഗോളുകളായിരുന്നു ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ഫൈനലിന്റെ 12-ാം മിനിറ്റിലും 29-ാം മിനിറ്റിലും സാബിരി ഗോള്‍ നേടി. ഏഴാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ അര്‍ജന്റീനയുടെ ടൂര്‍ണമെന്റിലെ ആദ്യ തോല്‍വിയായിരുന്നു അത്. ടൂര്‍ണമെന്റില്‍ ഉടനീളം അപരാജിതരായി മുന്നേറിയ അര്‍ജന്റീനയ്ക്ക് നിര്‍ണ്ണായക മത്സരത്തില്‍ കാലിടറി. ഞായറാഴ്ചത്തെ മത്സരത്തിന് മുമ്പുള്ള ആറ് മത്സരങ്ങളിലും വിജയിച്ച് 15 ഗോളുകളാണ് അടിച്ചു കൂട്ടിയത്.

Signature-ad

ആറ് തവണ ചാമ്പ്യന്മാരായ അര്‍ജന്റീനയായിരുന്നു ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം. ഈ പ്രായപരിധിയിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരായ ബയേര്‍ ലെവര്‍കുസന്റെ ക്ലോഡിയോ എച്ചെവേരിയെയും റയല്‍ മാഡ്രിഡിന്റെ ഫ്രാങ്കോ മസ്താന്റുവോണോയെയും കൂടാെതയാണ് അര്‍ജന്റീന ഫൈനലിലെത്തിയത്. സ്പെയിന്‍, ബ്രസീല്‍, മെക്സിക്കോ എന്നിവയ്‌ക്കെതിരെ മൊറോക്കോ ഗ്രൂപ്പില്‍ ഒന്നാമതെത്തി, തുടര്‍ന്ന് നോക്കൗട്ട് ഘട്ടങ്ങളില്‍ ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാന്‍സ് എന്നിവയ്‌ക്കെതിരെ മുന്നേറി.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ ലഭിച്ചത് മൊറോക്കോയുടെ ഒട്മാന്‍ മാമ്മയ്ക്കാണ്. ബെഞ്ചമിന്‍ ക്രെമാഷി (യുഎസ്എ), നെയ്സര്‍ വില്ലാരിയല്‍ (കൊളംബിയ), ലൂക്കാസ് മൈക്കല്‍ (ഫ്രാന്‍സ്) എന്നിവര്‍ അഞ്ച് ഗോളുകള്‍ വീതം നേടി സംയുക്ത ടോപ് സ്‌കോറര്‍മാരായെങ്കിലും കൂടുതല്‍ അസിസ്റ്റുകള്‍ കൂടി പരിഗണിച്ച് ക്രെമാഷി ഗോള്‍ഡന്‍ ബൂട്ട് നേടി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: