Breaking NewsKeralaLead NewsNEWS

ഒരു കോടി രുപ നഷ്ടപരിഹാരം വേണം, സര്‍ക്കാര്‍ ജോലിയും; മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച ബിന്ദു

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ വ്യാജ മാലമോഷണക്കേസില്‍ കുടുക്കി പൊലീസ് പീഡിപ്പിച്ച ബിന്ദു സര്‍ക്കാരില്‍നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു സര്‍ക്കാരില്‍നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്നും സര്‍ക്കാര്‍ ജോലി നല്‍കണമെന്നുമാണു ബിന്ദുവിന്റെ ആവശ്യം.

ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മിഷന്‍ പരിഗണിച്ചു. തുടര്‍ന്ന്, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി എന്നിവരെ ഒഫീഷ്യല്‍ റെസ്‌പോണ്ടന്റുമാരായും ആരോപണ വിധേയനായ എസ്ഐ പ്രദീപിനെയും എഎസ്‌ഐ പ്രസന്നകുമാറിനെയും കണ്ടസ്റ്റിംഗ് റെസ്‌പോണ്ടന്റുമാരായും കമ്മിഷന്‍ തീരുമാനിച്ചു. ഇവര്‍ ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.

Signature-ad

‘എന്റെ പേരില്‍ പേരൂര്‍ക്കട പൊലീസ് കെട്ടിച്ചമച്ച മാല മോഷണ കേസില്‍ ഞാനും കുടുംബവും അനുഭവിച്ച മാനസിക പീഡനത്തിനും എനിക്കും ഭര്‍ത്താവിനും ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടതിലും മക്കളുടെ വിദ്യാഭ്യാസം തടസപ്പെട്ടതിലും സ്റ്റേഷന്‍ സെല്ലിനകത്ത് 20 മണിക്കൂറുകളോളം നിര്‍ത്തി മാനസികമായി പീഡിപ്പിച്ചതും എന്നെ കുറ്റവാളിയാക്കിയതും സമൂഹത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഞങ്ങളെ മാറ്റിനിര്‍ത്തിയതും അടക്കം ജീവിതം തന്നെ അവസാനിപ്പിക്കാന്‍ ഈ വ്യാജ കേസിലൂടെ ഞങ്ങളെ പ്രേരിപ്പിച്ചതും എന്റെ ദരിദ്ര കുടുംബം വീണ്ടും ദരിദ്രരായി തുടരാന്‍ പ്രേരിപ്പിച്ചതും ഈ കേസുമൂലം സാമ്പത്തികമായി ഉണ്ടാക്കിയ നഷ്ടങ്ങളും മാനസികമായും ശാരീരികമായും തകര്‍ന്നിരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സമൂഹത്തില്‍ വീണ്ടും ജീവിക്കുന്നതിനും മാനനഷ്ടത്തിനായി ഒരുകോടി രൂപയും എന്റെ ജീവിതത്തിനും കുടുംബത്തിന്റെ ആശ്രയത്തിനുമായി ഒരു സര്‍ക്കാര്‍ ജോലിക്കുമായി അപേക്ഷിക്കുന്നു’: എന്നാണ് ബിന്ദു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷയില്‍ പറയുന്നത്.

അതേസമയം, ബിന്ദു ഇന്ന് തിരുവനന്തപുരം എംജിഎം പബ്ലിക് സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. പ്യൂണ്‍ ആയിട്ടാണ് നിയമനം. ബിന്ദുവിനെ സ്‌കൂള്‍ അധികൃതര്‍ നേരത്തെ വീട്ടിലെത്തി ക്ഷണിച്ചിരുന്നു. പേരൂര്‍ക്കടയിലേത് വ്യാജ മാലമോഷണക്കേസ് തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

 

Back to top button
error: