മാലെഗാവ് സ്‌ഫോടനക്കേസ്: ബിജെപി മുന്‍ എംപി ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു

മുംബൈ: മാലെഗാവ് സ്‌ഫോടനക്കേസില്‍ ഏഴു പ്രതികളെയും പ്രത്യേക എന്‍ഐഎ കോടതി വെറുതെവിട്ടു. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. സ്‌ഫോടനവുമായി പ്രതികളെ ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാനായില്ലെന്നും കോടതി പറഞ്ഞു. യുഎപിഎ കുറ്റവും തെളിയിക്കാനായില്ല. ബിജെപി മുന്‍ എംപി പ്രജ്ഞ സിങ് ഠാക്കൂര്‍, ലഫ്. കേണല്‍ പ്രസാദ് പുരോഹിത് എന്നിവരുള്‍പ്പെടെ കേസില്‍ പ്രതികളാണ്. നാസിക്കിന് അടുത്ത് മാലെഗാവില്‍ 2008 സെപ്റ്റംബര്‍ 29നുണ്ടായ സ്‌ഫോടനത്തില്‍ ആറു പേരാണു മരിച്ചത്. നൂറിലേറെപ്പേര്‍ക്കു പരുക്കേറ്റു.
തിരക്കേറിയ മാര്‍ക്കറ്റിനടുത്ത് ബൈക്കില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള മാലെഗാവില്‍ റമസാന്‍ മാസത്തില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. എടിഎസ് (ഭീകര വിരുദ്ധ സേന) അന്വേഷിച്ച കേസ് 2011ലാണ് എന്‍ഐഎ ഏറ്റെടുത്തത്. 323 സാക്ഷികളില്‍ 37 പേര്‍ കൂറുമാറിയിരുന്നു. സ്‌ഫോടനം നടന്ന് 17 വര്‍ഷത്തിനു ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്.






