CrimeNEWS

വഴിയില്‍ കാത്തിരുന്ന് പത്താംക്ലാസുകാരനെ കാറിടിപ്പിച്ച് കൊന്നു, കൊടുംക്രൂരത; എല്ലാം കണ്ട് CCTV ക്യാമറ

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താംക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യം. കാട്ടാക്കട പൂവച്ചല്‍ പുളിങ്കോട് ആദിശേഖറി(15)നെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതി പ്രിയരഞ്ജനെതിരേ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവായി മാറിയത്. ഒടുവില്‍ നാടിനെ ഞെട്ടിച്ച കൊലക്കേസില്‍ പ്രതി പ്രിയരഞ്ജന്‍ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. പ്രതിക്ക് ജീവപര്യന്തം കഠിനതടവും കോടതി വിധിച്ചു.

പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ ഷീബയുടെയും മകനാണ് ആദിശേഖര്‍. കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. 2023 ഓഗസ്റ്റ് 30 വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്നിലായിരുന്നു ആദിശേഖര്‍ കൊല്ലപ്പെട്ട സംഭവമുണ്ടായത്.

Signature-ad

ക്ഷേത്ര ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് സൈക്കിളില്‍ മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രതി കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാറിടിച്ചുണ്ടായ അപകടമരണമെന്നരീതിയിലാണ് ആദ്യം പോലീസ് കേസെടുത്തിരുന്നത്. കാറോടിച്ചിരുന്ന പ്രിയരഞ്ജനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയുംചെയ്തു. എന്നാല്‍, സംഭവത്തിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത് വഴിത്തിരിവായി. പ്രതി മനഃപൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് ഇതോടെ വ്യക്തമായി. തുടര്‍ന്ന് പ്രതിക്കെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി.

ആദിശേഖറും സുഹൃത്തും സൈക്കിള്‍ ചവിട്ടി പോകാന്‍ തുടങ്ങിയതിന് പിന്നാലെയാണ് അതുവരെ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പ്രിയരഞ്ജന്‍ മുന്നോട്ടെടുത്തത്. തുടര്‍ന്ന് കുട്ടിയെ ഇടിച്ചിട്ട് അതിവേഗത്തില്‍ കുതിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പ്രിയരഞ്ജന്‍ കുട്ടിയെ മനപ്പൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന സംശയം ഇതോടെ ബലപ്പെടുകയും കുടുംബം പരാതി നല്‍കുകയുമായിരുന്നു.

പ്രതിയായ പ്രിയരഞ്ജന്‍ ആദിശേഖറിന്റെ അകന്ന ബന്ധു കൂടിയാണ്. നേരത്തെ പ്രിയരഞ്ജനും ആദിശേഖറും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിനുള്ള കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

പ്രിയരഞ്ജന്‍ മദ്യപിച്ചെത്തി ക്ഷേത്രമതിലില്‍ മൂത്രമൊഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആദിശേഖര്‍ ഇത് ചോദ്യംചെയ്തിരുന്നു. കൊലപാതകം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഈ സംഭവം. താന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യംചെയ്തതോടെ പ്രിയരഞ്ജന്‍ കുട്ടിയുമായി വഴക്കിട്ടു. പിന്നീട് ഇത് പകയായി മാറി. ഒടുവില്‍ മാസങ്ങള്‍ക്കിപ്പുറം പ്രതി കുട്ടിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തി പ്രതികാരം തീര്‍ക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ പ്രിയരഞ്ജനെ ദിവസങ്ങള്‍ക്ക് ശേഷം തമിഴ്നാട് അതിര്‍ത്തിയായ കുഴിത്തുറയില്‍നിന്നാണ് പോലീസ് പിടികൂടിയത്. അതേസമയം, മനഃപൂര്‍വം കാറിടിപ്പിച്ചതല്ലെന്നും കാര്‍ നിയന്ത്രണംവിട്ടാണ് സൈക്കിളില്‍ ഇടിച്ചതെന്നുമായിരുന്നു തെളിവെടുപ്പിനിടെ പ്രതിയുടെ മൊഴി.

ദുബായില്‍ ടാറ്റൂ സെന്റര്‍ നടത്തുന്നയാളാണ് പ്രതി പ്രിയരഞ്ജന്‍. അതിനിടെ, പ്രതിയുടെ ഭാര്യ തങ്ങളെയും കുടുംബത്തെയും സാമൂഹികമാധ്യമങ്ങളിലൂടെ അവഹേളിക്കുന്നതായി ആരോപിച്ച് ആദിശേഖറിന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു.

 

Back to top button
error: