CrimeNEWS

അമ്മയുടെ സമ്മതത്തോടെ കണ്‍മുന്നില്‍ 14-കാരിയെ ബലാത്സംഗംചെയ്തു; അമ്മയും കാമുകനായ കൊലക്കേസ് പ്രതിയും പിടിയില്‍

പത്തനംതിട്ട: അമ്മയുടെ സമ്മതത്തോടെ അവരുടെ കണ്‍മുന്നില്‍, 14 വയസ്സുള്ള മകളെ കൊലക്കേസ് പ്രതി ബലാത്സംഗം ചെയ്തു. അമ്മയുടെ കാമുകനാണ് ബലാത്സംഗം ചെയ്തയാള്‍. ഒളിവിലായിരുന്ന അമ്മയേയും കാമുകനേയും പത്തനംതിട്ട പോലീസ് അറസ്റ്റ്‌ചെയ്തു. റാന്നി അങ്ങാടിക്കല്‍ ഉന്നക്കാവ് പള്ളിനടയില്‍ ജയ്മോനും (42), തിരുവനന്തപുരം സ്വദേശിനിയായ 44 വയസ്സുകാരിയുമാണ് അറസ്റ്റിലായത്.

ജയ്മോന്‍ മലപ്പുറം കാളികാവ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കൊലപാതകക്കേസിലെ പ്രതിയാണ്. മറ്റ് 11 ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ മൂന്ന് ബലാത്സംഗകേസുകളും ഒരു മോഷണക്കേസും പോക്‌സോ കേസുമുണ്ട്. ഒരു ബലാത്സംഗക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചു. കുട്ടിയുടെ അമ്മ, ആദ്യഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇയാള്‍ക്കൊപ്പം കൂടുകയായിരുന്നു.

Signature-ad

സെപ്റ്റംബര്‍ 15-ന് പുലര്‍ച്ചെ ഒന്നിന് പത്തനംതിട്ടയിലെ ലോഡ്ജ് മുറിയില്‍വെച്ചാണ് കുട്ടി ക്രൂരപീഡനത്തിന് ഇരയായത്. അമ്മ കുട്ടിയേയും കൂട്ടി ജയ്മോനൊപ്പം ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. ഉറങ്ങിക്കിടന്ന കുട്ടിയെ വിളിച്ചുണര്‍ത്തി ഇയാള്‍ അമ്മയുടെ മുമ്പില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നു. എല്ലാത്തിനും അമ്മ ഒത്താശചെയ്തു.

ചൈല്‍ഡ് വെല്‍െഫയര്‍ കമ്മിറ്റി മുഖേനയാണ് സംഭവം പുറത്തായത്. കൗണ്‍സിലിങ്ങില്‍ കുട്ടി പീഡനവിവരം പറഞ്ഞു. തിരുവനന്തപുരം ബാലരാമപുരം പോലീസ് സ്റ്റേഷനിലാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ആദ്യം കേസ് രജിസ്റ്റര്‍ചെയ്തത്. തുടര്‍ന്ന്, പത്തനംതിട്ട ഡിവൈ.എസ്.പി. എസ്.നന്ദകുമാര്‍ അന്വേഷണം ഏറ്റെടുത്തു.

കേസ് എടുത്തതോടെ പെണ്‍കുട്ടിയുടെ അമ്മയും ജയ്മോനും കര്‍ണാടകത്തിലേക്ക് മുങ്ങി. പ്രതികളുടെ മൊബൈല്‍ഫോണ്‍ പിന്തുടര്‍ന്ന് പ്രത്യേകസംഘം നടത്തിയ അന്വേഷണത്തില്‍, മംഗലാപുരം മുള്‍ക്കിയില്‍നിന്ന് അവിടുത്തെ പോലീസിന്റെ സഹായത്തോടെ ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബലാത്സംഗം, പോക്‌സോ നിയമത്തിലെ വകുപ്പുകള്‍, ബാലനീതി നിയമം, പട്ടികജാതി പീഡന നിരോധനനിയമം എന്നിവ പ്രകാരമാണ് കേസ്.

Back to top button
error: