CrimeNEWS

നടന്‍ സെയ്ഫ് അലി ഖാന് വീട്ടില്‍വച്ച് കുത്തേറ്റു; ഗുരുതര പരുക്കുകള്‍, അടിയന്തര ശസ്ത്രക്രിയ

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനു വീട്ടില്‍വച്ച് കുത്തേറ്റു. ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവാണു വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ നടനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

മറ്റു കുടുംബാംഗങ്ങളോടൊപ്പം ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. ബഹളംകേട്ടു വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടിപ്പോയതായി പൊലീസ് പറഞ്ഞു. കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും ബാന്ദ്ര പൊലീസ് പറഞ്ഞു. ഒന്നിലേറെ സംഘങ്ങളാണു കേസ് അന്വേഷിക്കുന്നത്. സെയ്ഫിന് എന്തുമാത്രം പരുക്കുണ്ട് എന്നതിനെപ്പറ്റി പൂര്‍ണവിവരം ലഭ്യമായിട്ടില്ലെന്നും മുംബൈ ക്രൈംബ്രാഞ്ച് സമാന്തര അന്വേഷണം നടത്തുന്നതായും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Signature-ad

”വീട്ടില്‍ അജ്ഞാതനായ ഒരാള്‍ ആക്രമിച്ചതിനെ തുടര്‍ന്നു പുലര്‍ച്ചെ മൂന്നരയോടെയാണു സെയ്ഫിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. 6 മുറിവുകളുണ്ട്. ഇതില്‍ രണ്ടെണ്ണം ഗുരുതരമാണ്. നട്ടെല്ലിന് അടുത്തായി ഒന്നിലധികം പരുക്കുകളുണ്ട്. കഴുത്തിലും കുത്തേറ്റു. അഞ്ചരയോടെ തുടങ്ങിയ ശസ്ത്രക്രിയ തുടരുകയാണ്. ന്യൂറോസര്‍ജന്‍, കോസ്‌മെറ്റിക് സര്‍ജന്‍ എന്നിവരുടെ സംഘമാണു ശസ്ത്രക്രിയ നടത്തുന്നത്. ഇതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ” നടന്‍ ചികിത്സയിലുള്ള ലീലാവതി ആശുപത്രി സിഒഒ ഡോ.നീരജ് ഉറ്റാമനി പറഞ്ഞു.

2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫും മുംബൈയിലെ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരാണു കൂടെയുള്ളത്. 1993ല്‍ പരമ്പര എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സെയ്ഫ് അലി ഖാന്‍ പട്ടൗഡി കുടുംബാംഗമാണ്. നടി ശര്‍മിള ടഗോറിന്റെയും ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്റെയും മകനാണ്.

 

Back to top button
error: